വേൾഡ്സ്പോർട്സ് ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിക്ക് ഒന്നാംസ്ഥാനം; വേൾഡ്കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആവാന്‍ ക്ഷണം
2022 ദോഹ വേൾഡ്കപ്പ് ഫുട്ബോള്‍ ചുമതല വഹിക്കുന്ന സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും യൂത്ത് ഹോബീസ് സെന്ററും ചേര്‍ന്ന് നടത്തിയ വേൾഡ്സ്പോർട്സ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാംസ്ഥാനം മലയാളിയായ എ കെ ബിജുരാജിന്. പതിനായിരം റിയാലും (ഒരുലക്ഷത്തി എണ്‍പത്തിനാലായിരം ഇന്ത്യന്‍ രൂപ) സുപ്രീംകമ്മിറ്റിയുടെ മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
2015-ലെ ഐപിസി അത്ലറ്റിക് ലോക ചാമ്ബ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ലോങ്ജമ്ബ് ടി-42 ഫൈനല്‍ മത്സരത്തിനിടെ പകര്‍ത്തിയ അമേരിക്കയുടെ റീഗാസ് വൂഡ്സിന്റെ ചിത്രത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം ഖത്തറി ഫോട്ടോഗ്രാഫറായ അഹമ്മദ് അല്‍ഷാഫിക്കും മൂന്നാംസ്ഥാനം ലെബനോണ്‍ ഫോട്ടോഗ്രാഫറായ മുഹമ്മദ് ദബൂസിനുമാണ് ലഭിച്ചത്.
ഖത്തറിലേതുള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള 90-ഓളം ഫോട്ടോഗ്രാഫര്‍മാരുടെ 450 ഓളം കായികചിത്രങ്ങളില്‍ നിന്നാണ് ബിജുരാജിന്റെ ചിത്രം ഒന്നാമതെത്തിയത്.
ദോഹ ആസ്പയര്‍ അക്കാദമിയുടെ സ്പോര്‍ട്സ് മാഗസിനായ ദോഹ സ്റ്റേഡിയം മാഗസിന്റെ ഫോട്ടോഗ്രാഫറാണ് കണ്ണൂര്‍ സ്വദേശിയായ എകെ ബിജുരാജ്. 2022 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഏജന്‍സിയായ ജെറ്റി ഇമേജസിന്റെ ഒരുവര്‍ഷത്തെ കായിക ഫോട്ടോഗ്രാഫി കോഴ്സില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. 2022 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആകുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
2013 ലെ സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 2008 ലെ ഇന്‍ഡോ- ഖത്തര്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ,2012 ലെ മീഡിയ അവാര്‍ഡ് ഉള്‍പ്പെടെ മുപ്പതോളം വിവിധ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ബിജുരാജിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ കൊയ്യം സ്വദേശിയാണ് ബിജുരാജ്. ബോബിയാണ് ഭാര്യ. ബിര്‍ള പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ മകളാണ്.
https://www.facebook.com/Malayalivartha