കൽപ്പിത സർവകലാശാലകളിലെ എം.ബി.ബി.എസ്. പഠനത്തിന് ഫീസ് നിരക്ക് വർധിപ്പിച്ചു
കൽപ്പിത സർവകലാശാലകളിലെ എം.ബി.ബി.എസ്. പഠനത്തിന് ഫീസ് നിരക്ക് വർധിപ്പിച്ചു. ഈ ഫീസ് വർധനയ്ക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അംഗീകാരവും നൽകിയിട്ടുണ്ട്. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് ഇത്തവണ കൽപിത സർവകലാശാലകളിലേക്ക് പ്രവേശനം നടത്തുക. ഒൻപത് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഇവർ പ്രതിവർഷ ട്യൂഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
മലയാളികൾ പ്രവേശനംതേടുന്ന ദക്ഷിണേന്ത്യയിലെ കൽപിത സർവകലാശാലകളിൽ ഭൂരിഭാഗവും ഭീമമായ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഫീസ് 15 ലക്ഷം രൂപയാണ്. കമ്മിറ്റി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നവി മുംബൈയിലെ ഡോ.ഡി.വൈ. പാട്ടീൽ മെഡിക്കൽ കോളേജിൽ വാർഷിക ഫീസ് 25 ലക്ഷം രൂപയാണ്. കാഞ്ചീപുരം ചെട്ടിനാട് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - 22 ലക്ഷം, ചെന്നൈ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - 22 ലക്ഷം, എസ്.ആർ.എം. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ-22.5 ലക്ഷം, എന്നിങ്ങനെയാണ് പുതുക്കിയ ഫീസ് നിരക്കുകൾ.
സാധാരണക്കാരായ വിദ്യാര്തികൾക്ക് ഇതൊരു കനത്ത പ്രകാരം തന്നെയാണ്. ഇത് പലരുടെയും മോഹത്തെ തല്ലിക്കൊഴിക്കുക തന്നെ ചെയ്യും.
കർണാടകത്തിലെ കോലാറിലുള്ള എസ്.ഡി.യു. മെഡിക്കൽ കോളേജ് (9 ലക്ഷം), വിജയപുരയിലുള്ള ബി.എം.പാട്ടീൽ മെഡിക്കൽ കോളേജ് (9.3 ലക്ഷം) എന്നിവ മാത്രമാണ് 10 ലക്ഷത്തിൽ താഴെ ഫീസ് ഈടാക്കുന്നത്. ബാക്കി എല്ലാ കൽപിത സർവകലാശാലകളിലും 10 ലക്ഷം മുതൽ 22.5 ലക്ഷം വരെയാണ് വാർഷിക ഫീസ്. പ്രവേശനം സുതാര്യമാക്കാനായിരുന്നു നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ കേന്ദ്രിത കൗൺസലിങ് ഏർപ്പെടുത്തിയത്. എന്നാൽ പ്രവേശനം സുഗമമായോ എന്ന കാര്യത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫീസ് നിർണയത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഇടപെടൽ നടന്നിട്ടില്ല. കൽപിത സർവകലാശാലകളിലെ ഫീസ് നിർണയത്തിന് കേന്ദ്രകമ്മിറ്റിയെ നിയമിക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. എന്നിട്ടും അത് പാലിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha