വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മേനോന്‍
ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. ഒരിക്കല്‍ കസിന്റെ വിവാഹത്തിന് നാട്ടിലെത്തി. സ്വര്‍ണ്ണം വാങ്ങാനായി ജ്വൂവലറിയില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഓരോ ആഭരണങ്ങള്‍ എടുത്തിട്ടും എനിക്ക് തൃപ്തിയായില്ല. ഞാന്‍ നോക്കുമ്പോള്‍ പുളളി എന്നെ നോക്കികൊണ്ടിരിക്കുന്നു. ഒരു മാല എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതെടുത്ത് അദ്ദേഹത്തെ കാണിച്ചു. പുളളി അത് സൂപ്പറായിട്ടുണ്ടെന്ന് കൈകൊണ്ട് കാണിച്ചു. അങ്ങനെ ഞാന്‍ ആ മാല വാങ്ങി. കടയില്‍ നിന്ന് പുറത്തിറങ്ങി അവിടെയെല്ലാം നോക്കിയെങ്കിലും പുളളിയെ കണ്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം വിവാഹാലോചനയുമായി അദ്ദേഹം എന്റെ വീട്ടിലെത്തി. അന്ന് കടയില്‍ വച്ച് കണ്ട അതേയാള്‍. അമ്മ ആദ്യം സമ്മതിച്ചില്ല.
നാട്ടില്‍ അധികംനാള്‍ ഉണ്ടാകില്ല, ഞങ്ങള്‍ ഉടന്‍ തിരിച്ച് പോകുമെന്ന് പറഞ്ഞയച്ചു. വീണ്ടും രണ്ട് തവണ ആലോചനയുമായി പുളളിയുടെ വീട്ടില്‍ നിന്നും ആളുകള്‍ വന്നു. ഇത്രയും തവണ വന്നതല്ലേ, ഇതുതന്നെ നടക്കട്ടെയെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. മസ്‌കറ്റിലേക്ക് തിരിച്ച് പോയി. കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണ് താമസിക്കുന്നത്. വിവാഹശേഷം ഞാനവിടെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. എന്ത് ജോലിയില്‍ ഏര്‍പ്പെട്ടാലും അത് നന്നായി ചെയ്യുകയെന്നത് എന്റെ ഒരു പ്രത്യേകതയാണ്. പാട്ടും, ഡാന്‍സും, ചിത്രരചനയും എല്ലാം അത്യാവശ്യം അറിയാമായിരുന്നു. കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഞാനൊരു അധ്യാപികയെന്നതിലുപരി അവര്‍ക്ക് കൂട്ടുകാരിയായിരുന്നു. പല രക്ഷിതാക്കളും എന്റെ ക്ലാസില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധം പിടിച്ചു.
ഞാനും കുട്ടികളും തമ്മിലുളള അടുപ്പം എനിക്ക് ഒരുപാട് ശത്രുക്കളെ സമ്മാനിച്ചു. പക്ഷേ ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. പെട്ടെന്നൊരു ദിവസം എനിക്കൊരു പ്രെമോഷന്‍. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ് മേധാവിയായി. അവിടെ പ്രത്യേകിച്ച് ഒരു പണിയുമില്ല. രാവിലെ സ്‌കൂളില്‍ പോവുക, സൈന്‍ ചെയ്തിട്ട് സ്റ്റാഫ്‌റൂമില്‍ ഇരിക്കുക. ബെല്ലടിക്കുമ്പോള്‍ വീട്ടില്‍ പോവുക ഇത്രമാത്രം. കുട്ടികളുമായി ഇടപെടാനുളള അവസരം ഇല്ലാതായി. മറ്റ് ടീച്ചര്‍മാരും എന്നോട് സംസാരിക്കില്ല. എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തി. ആ സമയം ഞാന്‍ മാനസ്സികമായി തളര്‍ന്നുപോയി.
സ്വന്തം മക്കളെപ്പോലെ കരുതി പഠിപ്പിച്ച കുട്ടികളുമായി സംസാരിക്കാനും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനുമുളള അവസരം ഇല്ലാതായി. എന്നെ അപമാനിക്കാന്‍ വേണ്ടി ടീച്ചര്‍മാരും പ്രിന്‍സിപ്പാളും മന:പൂര്‍വ്വം ചെയ്തതാണെന്ന് എനിക്കറിയാം. ആ സ്‌കൂളില്‍ നിന്ന് പറഞ്ഞു വിടാനുളള പദ്ധതിയായിരുന്നു. ആരോടും സംസാരിക്കാതെ ആറുമാസം ഞാനവിടെ പിടിച്ചുനിന്നു. ഞാന്‍ പോകില്ലെന്നുറപ്പായപ്പോള്‍ 32 കിലോ മീറ്റര്‍ ദൂരെയുളള മറ്റൊരു സ്‌കൂളിലേക്ക് എനിക്ക് ട്രാന്‍സ്ഫര്‍ തന്നു. ദിവസവും 64 കിലാ മീറ്റര്‍ യാത്ര ചെയ്യണം. ഞാന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്ന് 5 മിനിറ്റ് നടന്നാല്‍ മതിയായിരുന്നു വീട്ടിലെത്താന്‍. ട്രാന്‍സ്ഫര്‍ കിട്ടിയതനുസരിച്ച് ഞാനവിടെ ജോയിന്‍ ചെയ്തു. കുട്ടികളുമായി നല്ല സൗഹൃദം സ്ഥാപിച്ചു. എന്നാല്‍ ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യണം. ഞാന്‍ മാനസ്സികമായി തളര്‍ന്നു.
എന്റെ വിഷമം കണ്ട് ഭര്‍ത്താവ് പറഞ്ഞു, ബുദ്ധിമുട്ടി എന്തിന് സ്‌കൂളില്‍ പോകണം? ജോലി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ജോലി ഞാന്‍ ഉപേക്ഷിച്ചു. രാജിക്കത്ത് കൊടുത്തപ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയെന്തെന്ന് അന്ന് ഞാനറിഞ്ഞു. അതിനുശേഷമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പ്രിയനന്ദന്‍സാറിനെ പരിചയപ്പെട്ടു. എന്റെ കണ്ണുകളില്‍ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു. മിഴികള്‍ നല്ല എക്‌സ്പ്രസീവാണല്ലോ, അഭിനയിച്ചുകൂടെ? അദ്ദേഹത്തിന്റെ ചോദ്യം എന്നെ ചിന്തിപ്പിച്ചു. അങ്ങനെയൊരു ഇംഗ്ലീഷ് നാടകത്തില്‍ അഭിനയിച്ചു. അതിനുശേഷമാണ് മൂന്നുമണി സീരിയലിലേക്ക് അവസരം ലഭിച്ചത്. അവിടെ വച്ചാണ് മലയാളം സംസാരിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ വാനമ്പാടി സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. വില്ലത്തിയായിട്ട് അഭിനയിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും എന്നോട് ദേഷ്യമാണ്. എങ്കിലും അഭിനയത്തില്‍ ഞാന്‍ ഹാപ്പിയാണ്. മുന്‍പുണ്ടായ ദുരനുഭവങ്ങളെല്ലാം മറക്കാന്‍ സാധിച്ചു. ഹസ്ബന്റിനെയും കുട്ടികളെയും ശരിക്കും മിസ്‌ചെയ്യുന്നുണ്ട്. അവരവിടെയും ഞാനിവിടെയും.
https://www.facebook.com/Malayalivartha