പുരസ്ക്കാരനേട്ടത്തിന് പിന്നാലെ കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി നടി പാര്‍വതി ; സോഷ്യൽ മീഡിയയിൽ ചർച്ചയായി പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശം നേടിയതിനു പിന്നാലെ കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി നടി പാര്‍വതി. പെണ്‍കുട്ടികള്‍ക്കു നീതി ലഭിക്കണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പാര്‍വതി ആവശ്യപ്പെട്ടു. "ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വതിയുടെ പ്രതിഷേധം.
മനീഷ് നാരായണന് ചിത്രം ടേക്ക് ഓഫിലെ പാര്‍വതിയുടെ പ്രകടനത്തിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വിലയിരുത്തി. അന്തരിച്ച നടി ശ്രീദേവിയാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായത്.
കഴിഞ്ഞ ജനുവരി 10നാണ് ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്നു നല്കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര് ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയിലെത്തുന്നതു തടയാന്‍ ചില അഭിഭാഷകര്‍ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി മന്ത്രിമാര്‍ റാലിയും നടത്തുകയുണ്ടായി.
https://www.facebook.com/Malayalivartha