കണ്ണീരും കൈയ്യുമായി പെട്ടുപോയവർ...വളരെ പ്രതീക്ഷയോടെ ഫ്ലാറ്റ് വാങ്ങി താമസിച്ച നൂറ് കണക്കിന് കുടുംബങ്ങൾ വെട്ടിൽ
പ്രമുഖ പ്രവാസി മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ നാളുകളായി ദുബായിലെ ജയിലില്‍ കഴിയുകയാണ്. ബാങ്ക് വായ്പ തിരിച്ചടവ് വന്നതിനെ തുടര്‍ന്നാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇടയ്ക്ക് അറ്റ്ലസ് രാമചന്ദ്രൻ ജയില്‍ മോചിതനാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ആ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം പ്രചരണങ്ങൾ ചുറ്റിക്കറാകുന്നതിനിടയിൽ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനില്‍ വിശ്വസിച്ച് ലക്ഷങ്ങൾ നൽകി ഫ്ലാറ്റ് സ്വന്തമാക്കിയ ഉടമകൾ ദുരിത ജീവതം പേറുകയാണ്.
ഫ്ളാറ്റുകളില്‍ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ബില്‍ഡേഴ്സുമായി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലാണ് നെടുമ്ബാശ്ശേരിയിലെ അറ്റ്ലസ് സെലസ്റ്റയില്‍ പാര്‍ക്കിലെ ഫ്ളാറ്റ് ഉടമകള്‍. വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി പറഞ്ഞ പണവും കെട്ടി കാത്തിരുന്ന് മടുത്ത പലരും ഫ്ലാറ്റില്‍ നിന്ന് താമസം വാടകവീടുകളിലേക്ക് മാറി. മറ്റു ചിലരാകട്ടെ മിനി ജനറേറ്റര്‍ വാങ്ങിയാണ് വീട്ടില്‍ ബള്‍ബുകളും ഫാനും മറ്റ് അത്യാവശ്യ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത്.
വൈദ്യുതി കണക്ഷനുകള്‍ സ്വന്തമായിട്ടില്ലാത്തതിനെത്തുടര്‍ന്ന് ഫ്ളാറ്റുകള്‍ വില്‍പ്പന നടത്താന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. വിഷയത്തില്‍ പരാതിയുമായി നിരവധിതവണ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും യതീഷ് ചന്ദ്ര ഐ.പി.എസ് ഇടപെട്ടതോടെ പലപ്പോഴും വാദികള്‍ പ്രതികളാകുന്ന അവസ്ഥ വരെയുണ്ടായെന്നാണ് ഫ്ലാറ്റ് ഉടമസ്ഥര്‍ ആരോപിക്കുന്നത്.
30 മുതല്‍ 45 ലക്ഷം രൂപ വരെ നല്‍കിയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ നെടുമ്ബാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള അറ്റലസ് സെലസ്റ്റയില്‍ പ്രോജക്ടില്‍ പലരും ഫ്ലാറ്റുകള്‍ വാങ്ങുന്നത്. കണ്‍സ്ട്രക്ഷന് വേണ്ടി അനുവദിച്ച കെ.എസ്.ഇ.ബി കണക്ഷനില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ എല്ലാ ഫ്ലാറ്റുകളിലേക്കും വൈദ്യുതി വിതരണം ചെയ്തത്. ഇതിന് ബില്‍ഡേഴ്സ് പറഞ്ഞ പണവും മാസാമാസം നല്‍കി വരുന്നതിനിടയിലാണ്, ഈ ലൈന്‍ കട്ട് ചെയ്ത് കൂറ്റന്‍ ജനറേറ്റര്‍ സ്ഥാപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിച്ച മറുപടി വിചിത്രമാണ്. ഋഷിരാജ് സിംങ് കെ.എസ്.ഇ.ബിയുടെ അമരത്ത് വന്നതിനാല്‍, കണ്‍സ്ട്രക്ഷന്‍ കണക്ഷനില്‍ നിന്ന് മുഴുവന്‍ ഫ്ളാറ്റുകളിലേക്കും വൈദ്യുതി നല്‍കുന്നത് പിടിക്കപ്പെടുമെന്ന്. പിടിക്കപ്പെട്ടാല്‍ വലിയ ഫൈനും അടയ്ക്കേണ്ടി വരുമെന്ന്.
ഈ ഘട്ടത്തിലാണ് എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ഓരോത്തര്‍ക്കും കണക്ഷന്‍ അനുവദിക്കാത്തതെന്ന് ഉടമകള്‍ ചോദ്യം ചെയ്തു. ഉടനെ തരുമെന്ന് മാത്രമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ അടക്കമുള്ളവരുടെ മറുപടി. എന്നാല്‍ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, ഇപ്പോള്‍ ആകെയുള്ളമാറ്റം, ബില്‍ഡിംങില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് വേണ്ടി തരപ്പെടുത്തി മൂന്ന് ഹൈ ടെന്‍ഷന്‍ ലൈനില്‍ നിന്ന് ആവശ്യക്കാര്‍ക്ക് തോന്നിയ വിലയില്‍ വൈദ്യുതി ലഭിക്കും. ബില്‍ഡിംങിന്റെ പ്ലാന്‍ പ്രകാരം ലോബിയും, ക്ലബ്ബ് ഹൗസും, പാര്‍ക്കിംങ് സ്പേസുമായി മാറേണ്ട സ്ഥലങ്ങളാണ് അറ്റ്ലസ് എയര്‍പ്പോര്‍ട്ട് ഹോട്ടല്‍, വൈശാലി ഹോട്ടല്‍, റോയല്‍ കാസ്റ്റില്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്.
ടെറസിലെ ഡെറ്റുകള്‍ ഇടിച്ചുനിരത്തിയാണ് ബാന്‍ക്വറ്റ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫ്ലാറ്റ് ഉടമസ്ഥര്‍ക്ക് വേണ്ടിയുള്ള പൊതുസ്ഥലങ്ങളേല്ലാം കൊമേഴ്ഷ്യല്‍ ആവശ്യത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ എല്ലാ രേഖകളിലും ഈ കെട്ടിടം റെസിഡന്‍ഷ്യല്‍ പര്‍പ്പസിന് വേണ്ടിമാത്രമായുള്ളതായാണ് അങ്കമാലി നഗരസഭ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്.
എന്നാല്‍ അതേ ബില്‍ഡിംങില്‍ ഹോട്ടലും റസ്റ്റോറന്റും നടത്താന്‍ വേണ്ടി അനുവാദം നല്‍കിയതും ഇതേ അങ്കമാലി നഗരസഭയാണ്. അടഞ്ഞുകിടന്ന ഫ്ളാറ്റ് ക്ലീന്‍ ചെയ്യാന്‍ വന്ന ഉടമകളെ അറസ്റ്റ് ചെയ്ത് പെറ്റികേസെടുക്കുന്ന വിചിത്ര സംഭവും ഇവിടെയുണ്ടായി. തങ്ങളുടെ സ്വന്തം ഫ്ളാറ്റില്‍ പോയതില്‍ എന്താണ് നിയമ ലംഘനം എന്ന് ചോദിച്ച ഫ്ലാറ്റ് ഉടമകളോട്, നിങ്ങള്‍ അവിടെ താമസിക്കുന്നില്ലല്ലോ, പിന്നെയെന്തിനാണ് പോയതെന്ന അല്‍ഭുതപ്പെടുത്തുന്ന ചോദ്യമാണ് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചോദിച്ചത്.
ഈ സംഭവങ്ങള്‍ക്കിടയിലാണ് വടകരയില്‍ നിന്ന് എറണാകുളം റൂറലിലേക്ക് യതീഷ് ചന്ദ്ര ഐ.പി.എസ് എത്തുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ 704 ആം നമ്ബര്‍ ഫ്ളാറ്റിന്റെ ഓപ്പോസിറ്റുള്ള 705 ആം നമ്ബര്‍ ഫ്ളാറ്റാണ് യതീഷ് ചന്ദ്ര മറ്റൊരു വ്യക്തിയില്‍ നിന്ന് വാങ്ങിയത്. യതീഷ് ചന്ദ്ര തൃശ്ശൂരിലേക്ക് സ്ഥലം മാറുന്നതിന് മുമ്ബ് വരെ ഈ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നാണ് ലഭ്യാമാകുന്ന വിവരം. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ ചെന്നാല്‍ യതീഷ് ചന്ദ്രയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഭയന്ന് പൊലീസ് പരാതി പോലും കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഉടമസ്ഥര്‍ പറയുന്നത്.
സംസ്ഥാന ഇലട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഇവിടെ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തിക്കൊണ്ട് ഈ വര്‍ഷം ഏപ്രില്‍ അവസാനം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ടിഎം മോനോഹരന്‍ , കെ വിക്രമന്‍ നായര്‍, എസ് വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും ബില്‍ഡേഴ്സും നഗരസഭാ അധികൃതരും, പൊലീസ് ഉദ്യോഗസ്ഥനും കൂട്ടായിനടത്തിയ നിയമ ലംഘനങ്ങളാണ് ഇവിടുത്തെ ഫ്ലാറ്റ് ഉടമകളെ കുഴയ്ക്കുന്നത്.
2015ലാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയുടെ പുറത്തായിരുന്നു അറസ്റ്റ്. അറസ്റ്റിലായതിന് പിന്നാലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ നാ്ട്ടിലും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റേയും തന്റെയും അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ ഇന്ദിരയുടെ വീഡിയോ അടുത്തിടെ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ അഴിക്കുള്ളിലായതോടെ പരാതി പറയാന്‍ പോലും ആളില്ലാത്ത അവസ്ഥയിലായി.
https://www.facebook.com/Malayalivartha