ഉത്തര കൊറിയയിൽ നിന്ന് രക്ഷപെട്ടോടിയ സൈനികന്റെ വയറ്റിൽ 27 സെന്റീമീറ്റർ നിളമുള്ള വിര. രാജ്യം കൊടും ദാരിദ്ര്യത്തിൽ.
സോൾ: കൊടും പട്ടിണിയിൽ ഉത്തര കൊറിയ. ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ട സൈനികൻ കഴിഞ്ഞിരുന്നതു നല്ല ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെ. ദക്ഷിണ കൊറിയയിലെ ഡോക്ടർമാർ സൈനികന്റെ വയറ്റിൽനിന്ന് 27 സെന്റീമീറ്റർ നിളമുള്ള വിരയെ കണ്ടെത്തിയതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്. മുപ്പത് വയസ്സിൽ താഴെ മാത്രമാണ് സൈനികന്റെ പ്രായം.
സൈനികന്റെ ആമാശയം നിറയെ പോഷഹാകര കുറവുകൊണ്ടുള്ള നിരവധി അണുക്കളാൽ നിറഞ്ഞിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മനുഷ്യന്റെ മാംസത്തിന്റെ നിറത്തിലുള്ള വിരയെ കണ്ടെത്തിയതെന്ന് മുഖ്യ സർജൻ ലീ കുങ്ങ് ജോംഗ് പറഞ്ഞു.
സൈനികന്റെ വയറ്റിൽനിന്നു നീക്കംചെയ്തതരം വിര മെഡിക്കൽ പാഠപുസ്തകങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടർമാർ പറയുന്നു. ഇയാളുടെ ആമാശയത്തിൽനിന്ന് ചോളത്തരികളും കണ്ടെത്തി. തീർത്തും മോശമായ ഭക്ഷണമാണു സൈനികർക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധർ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തിയിലെ യുഎൻ സംരക്ഷിത മേഖലയിൽ കാവൽനിൽക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയൻ സൈനികർ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിർത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. ഇവിടെ നിന്നും പ്രത്യേക ഹെലികോപ്റ്ററിൽ ദക്ഷിണ കൊറിയൻ സൈന്യമാണ് ആശുപത്രിയിലെത്തിച്ചത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാൾക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഇതിനിടെയാണ് വിരകൾ കണ്ടെത്തിയത്.
രാസവളങ്ങൾക്കു കടുത്ത ക്ഷാമമാണ് ഉത്തര കൊറിയയിൽ. മനുഷ്യവിസർജ്യമാണു കൃഷിക്കു വളമായി ഉപയോഗിക്കുന്നത്. ഇത്തരം കൃഷിരീതികളാവാം അര നൂറ്റാണ്ടു മുമ്പ് അവികസിത രാജ്യങ്ങളിൽ കണ്ടിരുന്നതരം വിരകൾ പെരുകാൻ കാരണമെന്നു കരുതുന്നു. കൊടിയ ദാരിദ്ര്യമാണ് ഉത്തര കൊറിയയിൽ നിലവിൽ.
https://www.facebook.com/Malayalivartha