പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊന്നു. സ്ത്രീധന പീഡനമാണെന്നു സംശയം. ന്യൂഡല്‍ഹിയിലെ വികാസ്പുരി സ്വദേശിനി പര്‍വിന്ദര്‍ കൗര്‍(24) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍ചരണ്‍ സിങ്ങും ബന്ധുക്കളും ചേര്‍ന്നാണ് പര്‍വിന്ദറിനെ മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ പര്‍വിന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരുദിവസത്തിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് തന്നെ അപകടപ്പെടുത്തിയതെന്ന് പര്‍വിന്ദര്‍ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. പര്‍വിന്ദറിന്റെ ഭര്‍ത്താവിനെയും അയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ അമ്മ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. 2012 ലാണ് പര്‍വിന്ദറും ഗുര്‍ചരണ്‍ സിങ്ങും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞു ദിവസത്തിനുള്ളില്‍ തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് ഗുര്‍ചരണും കുടുംബവും പര്‍വിന്ദറിനെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നതായി അവരുടെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്.
ആദ്യമൊക്കെ ചോദിക്കുന്ന സമയത്തെല്ലാം പണം നല്‍കിയിരുന്നു. എന്നാല്‍ ഈ അടുത്തിടെ അവര്‍ പത്തുലക്ഷം ആവശ്യപ്പെട്ടത് കൊടുക്കാന്‍ സാധിച്ചില്ലെന്നും പര്‍വിന്ദറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിനു കുറച്ചുദിവസം മുമ്പ് പര്‍വിന്ദറിനെ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു തീ കൊളുത്തിയത്.
https://www.facebook.com/Malayalivartha