പൊതുസ്ഥലത്തുവച്ച് പുകവലിച്ച അഭിഭാഷകനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് സംഭവിച്ചത്
നിയമം അറിയാവുന്നവർ പോലും നിയമം പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നിയമജ്ഞാനികൾ നിയമം തെറ്റിച്ചാൽ അത് ആരെങ്കിലും ചോദ്യം ചെയ്യുക കൂടിചെയ്‌താൽ തീർന്നു. ഡൽഹിയിൽ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകൻ പുകവലിച്ചതിനെ ചോദ്യം ചെയ്ത സിക്ക് വിദ്യാർത്ഥിയെ രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകൻ കാർ കയറ്റികയറ്റി കൊല്ലുകയാണ് ചെയ്തത്.
ഞായറാഴ്ചയായിരുന്നു സംഭവം. ഡൽഹിയിൽ ഫോട്ടോഗ്രാഫി വിദ്യാർത്ഥിയായിരുന്ന ഗുർപ്രീത് സിംഗാണ് മരിച്ചത്. ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള നിർദ്ദേശപ്രകാരം ചിത്രം എടുക്കാൻ ഇറങ്ങിയതായിരുന്നു ഗുർപ്രീതും സുഹൃത്ത് മനീന്ദർ സിംഗും. വൈകിട്ട് 4.30ന് എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയിൽ ചായ കുടിക്കാനായി ഇരുവരും ബൈക്ക് നിർത്തി. അപ്പോഴാണ് മഹന്ത കാറുമായി അവിടേക്ക് വന്നത്. കാറിൽ നിന്നിറങ്ങി സിഗററ്റ് കത്തിച്ച മഹന്ത പുക സിംഗിന്റെ മുഖത്തേക്ക് ഊതിവിട്ടു.
എന്നാൽ, പുക വലിക്കരുതെന്നും വലിക്കുകയാണെങ്കിൽ നീങ്ങിനിന്ന് വലിക്കാനും സിംഗ് മഹന്തയോട് ആവശ്യപ്പെട്ടു. തുടർന്ന് മഹന്തയും ഗുർപ്രീതും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മനീന്ദർ, ഗുർപ്രീതിനെ പിന്തിരിപ്പിച്ച് ബൈക്കിൽ കയറ്റി. എന്നാൽ പിന്തുടർന്നെത്തിയ മഹന്ത ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.
ഇതിനിടെ ഓട്ടോറിക്ഷയിലും കാറിടിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മഹന്തയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്ത പൊലീസ് മഹന്തയെ ജാമ്യത്തിൽ വിട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ഗുർപ്രീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരുന്ന ഗുർപ്രീത് ബുധനാഴ്ച വൈകിട്ടു മരിച്ചു.
സിംഗ് മരണപ്പെട്ടതിനെ തുടർന്ന് മഹന്തയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് സിക്ക് വംശജർ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha