വിദേശത്തു നിന്നു വരുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നോ
വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് നല്ല രീതിയിലുള്ള അഅറിവില്ലായ്മയാണ് ഇതിനെല്ലാം പ്രധാന കാരണങ്ങളിലൊന്ന്. അതിനാൽ ആദ്യം വേണ്ടത് കാര്യങ്ങളെ പറ്റി അത്യാവശ്യം അറിവാണ്.
യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കും ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് പദ്ധതിയില്‍ നാട്ടിലെത്തിക്കാവുന്ന അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കും ആയാണു ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ. തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം. യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്. തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല. കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി. തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല. വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.
നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി എന്നിവര്‍ക്ക് അമ്പതിനായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. വിദേശിയായ വിനോദസഞ്ചാരിക്ക് 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ അടയ്‌ക്കേണ്ട. നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ ആകാശമാര്‍ഗമാണു യാത്രയെങ്കില്‍ 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ കര മാര്‍ഗമാണു യാത്രയെങ്കില്‍ തീരുവ സൗജന്യം ലഭിക്കില്ല. ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമേ തീരുവയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുള്ളു.
ഇതിനു പുറമെ, ഏതു രാജ്യത്തു നിന്നു വരുന്നയാള്‍ക്കും നിബന്ധനയ്ക്കു വിധേയമായി തീരുവ പൂര്‍ണമായി ഒഴിവുള്ള സാധനങ്ങള്‍: (അക്കംപനീഡ് ബാഗേജിനു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക.)
പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്‌ടോപ്. രണ്ടു ലീറ്റര്‍ മദ്യം അല്ലെങ്കില്‍ വൈന്‍. *100 സിഗരറ്റ് അല്ലെങ്കില്‍ 25 ചുരുട്ട് അല്ലെങ്കില്‍ 125 ഗ്രാം പുകയില. ഒരു വര്‍ഷത്തില്‍ അധികം വിദേശത്തു കഴിഞ്ഞവര്‍ക്കു നിശ്ചിത അളവില്‍ സ്വര്‍ണാഭരണം. ഇതില്‍ സ്വര്‍ണാഭരണം ഒഴിച്ചുള്ളവയുടെ ഇളവു ലഭിക്കുന്നതിനു വിദേശതാമസപരിധി ബാധകമല്ല. തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറന്‍സിയിലാണ് അടക്കേണ്ടത്. എന്നാല്‍, 25,000 രൂപ വരെയാണെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അടക്കാന്‍ അനുവാദമുണ്ട്. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദനീയമല്ല.
നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട നിരക്ക് ഇങ്ങനെയാണ്..
രണ്ടു ലീറ്റലിധികം ബീയര്‍ - 103% ,രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ - 154.5% ,ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി - 36.5% .നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില - 103%
കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം. എന്നാൽ നികുതി, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കക്കുകയും വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ. ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം *ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.
ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം. *5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
ഈ ബാഗേജുകള്‍ കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അയയ്ക്കാം. കേരളത്തില്‍ കൊച്ചിയില്‍ കടല്‍മാര്‍ഗവും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വിമാനമാര്‍ഗവും അണ്‍ അക്കംപനീഡ് ബാഗേജുകള്‍ അയയ്ക്കാം.
വളര്‍ത്തുമൃഗങ്ങളെ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുവരാന്‍ പറ്റില്ല. അനിമല്‍ ക്വാറന്റൈന്‍ പരിശോധനയ്ക്കു സംവിധാനമില്ലാത്തതാണു കാരണം. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായി വരികയും അവയെ പുറത്തേക്കു കൊണ്ട് പോകാന്‍ പറ്റാതെ തിരിച്ചു പോകേണ്ടിവരികയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുട ക്വാറന്റൈന്‍ പരിശോധന സാധ്യമായ ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍ ബെംഗലൂരുവും ചെന്നൈയും ആണ്.
https://www.facebook.com/Malayalivartha