ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടി വന്നില്ല ആ അമ്മയ്ക്ക്
മനുഷ്യ ജീവിതം എന്നത് അപ്രതീക്ഷിതമായ പരീക്ഷണങ്ങളാണ്. മധുരൈ സ്വദേശിനിയായ ഉഷാ റാണി എന്ന വീട്ടമ്മ കടന്നു പോയത് അത്തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ്. പക്ഷേ പ്രതിസന്ധികളെല്ലാം അവര്‍ അസാമാന്യമായ മരക്കരുത്തോടെ ജീവിതത്തെ തന്നിലേക്കു ചേര്‍ത്തു പിടിക്കുകയായിരുന്നു. ഉഷാറാണി ഇപ്പോള്‍ മധുരയിലെ ഒരു ബാങ്കിലാണ് ജോലിചെയ്യുന്നത്. അവരുടെ കഴിഞ്ഞ കാലത്തിന് ഒരു കൊലപാതകത്തിന്റെ കഥ പറയാനുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയതോടെയാണ് ഉഷാറാണി വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ ഒരു ദിവസം പോലും തടവിലാക്കപ്പെട്ടില്ല എന്നുള്ളതാണ്. മറിച്ച് തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന അനേകം സ്ത്രീകള്‍ക്ക് ആത്മവിശ്വാസമായി മാറുകയായിരുന്നു.
പതിനെട്ടാം വയസ്സിലായിരുന്നു സ്വന്തം സമ്മതമില്ലാതെയാണ് ഉഷയുടെ വിവാഹം നടന്നത്. അതേസമയം ഉഷയുടെ വീട്ടിലെ സാഹചര്യങ്ങളുമായി ഒത്തു പോകുന്നതായിരുന്നില്ല ഭര്‍ത്താവിന്റെ വീട്ടിലെ സാഹചര്യങ്ങള്‍. സ്വന്തം വീട്ടില്‍ ഉഷ പെണ്‍കുട്ടിയെന്ന തരംതിരിവു നേരിട്ടിരുന്നില്ല. സഹോദരന്‍മാര്‍ക്കൊപ്പം കബഡി കളിച്ചും സൈക്കിള്‍ ചവുട്ടിയും സന്തോഷകരമായ കുട്ടിക്കാലമായിരുന്നു ഉഷയുടെത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഇതായിരുന്നില്ല സ്ഥിതി. എട്ടാം ക്ലാസുകാരനായിരുന്നു ഭര്‍ത്താവ് ജ്യോതിബസു. ഭര്‍ത്താവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിരുന്നതു പോലും ഉഷയുടെ കുടുംബമായിരുന്നു. ഉഷാ റാണി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് പണം ലഭിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. വിവാഹം ശേഷം അധിക നാളുകള്‍ കഴിയും മുന്‍പേ ബിസിനസിനെന്ന പേരില്‍ ഉഷാണാണി വഴി അവരുടെ അച്ഛനില്‍ നിന്നും അവര്‍ പലതവണ പണം വാങ്ങി. കടുത്ത മദ്യപാനിയായിരുന്ന ജ്യോതിബസുവിനു ബിസിനസില്‍ ശോഭിക്കുവാനായില്ല. പതിയെ അതിന്റെയൊക്കെ ഉത്തരവാദിത്വം ഉഷയുടെ ചുമലിലാക്കപ്പെട്ടു. പണിപ്പെട്ട് വീട്ടുകാര്യവും ബിസിനസും ഒത്തു കൊണ്ടുപോകാന്‍ തുടങ്ങി. ഇതിനിടയില്‍ എട്ടാം ക്ലാസുകാരിയായ ബസുവിന്റെ സഹോദരിയെ എം ഫിലിനു പഠിക്കുന്ന ഉഷയുടെ ഇളയ അനിയനു വിവാഹമാലോചിച്ചു. അതു നടക്കാതായതോടെ ബസുവിന്റെ വീട്ടുകാര്‍ക്ക് ഉഷയോടുള്ള പക വര്‍ദ്ധിച്ചു. നിരന്തരമായ മര്‍ദ്ദനം തുടങ്ങി. അപ്പോഴേക്കും ആ ദാമ്പത്യത്തില്‍ നാലു കുട്ടികളായിരുന്നു.
പതിന്നാലു വയസ്സായപ്പോള്‍ തന്നെ മൂത്ത മകളെ ഒരു ഇറച്ചിക്കടയിലെ പണിക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ബസുവിന്റെ വീട്ടുകാര്‍ ശ്രമിക്കുകയും അവളുടെ പഠനം നിര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനാധ്യാപികയുടെ സഹായത്താല്‍ ഉഷ മകളെ സ്‌കൂളില്‍ നിര്‍ത്തി പഠിപ്പിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കി. ഇതറിഞ്ഞ ബസുവിന്റെ വീട്ടുകാര്‍ ഉഷയുടെ രണ്ടു കാലുകളും തല്ലിയൊടിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അവര്‍ ആശുപത്രിയിലായി. ഗാര്‍ഹിക പീഢനത്തിനു കേസെടുത്ത പൊലീസിനോട് സംഭവങ്ങള്‍ വിവരിച്ചത് രണ്ടു വയസ്സുകാരനായ മകനാണ്. രണ്ടായിരത്തിമൂന്നിലായിരുന്നു ഇത്. ശേഷം ഉഷ സ്വന്തം വീട്ടിലേക്കു മടങ്ങി. ''നീ പഠിച്ചവളാണ്. സ്വയം സമ്പാദിച്ചു തുടങ്ങണം.'' അനിയന്മാര്‍ ഉഷയെ ഓര്‍മിപ്പിച്ചു. അങ്ങനെ വിവാഹ മോചനത്തിനും, സ്ത്രീധനവും ആഭരണങ്ങളും തിരികെ ആവശ്യ പെട്ടും പരാതി കൊടുത്തു. എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ഉഷ ബിസിനസ്സില്‍ പണം വെട്ടിച്ചെന്നും അവളുടെ സ്വഭാവം മോശമാണെന്നും ആരോപണങ്ങളുന്നയിച്ചു. എന്നിട്ടും അവര്‍ പതറിയില്ല. മക്കളെയും ചേര്‍ത്തു പിടിച്ച് ജീവിതമെന്ന കടലിലേക്കിറങ്ങിയ ഉഷയ്ക്ക് മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ കാഷ്യര്‍ ആയി ജോലി ലഭിച്ചു. ഏറെ വൈകാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് അവരെ തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ വകുപ്പിന്റെ മേല്‍നോട്ടക്കാരിയാക്കി. അതോടൊപ്പം അതെ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ബിരുദത്തിനും ചേര്‍ന്നു. കുട്ടികളുടെ കാര്യം, ജോലി,പഠനം എല്ലാം തനിയെ ചെയ്യുക വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിനിടയില്‍ കാലിന്റെ ചികിത്സയും. ക്രച്ചസ്സിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാന്‍ ശ്രമിച്ചു. എങ്കിലും ഉഷ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതിനിടെ ഔദ്യാഗികമായി വിവാഹ മോചനം നേടിയിരുന്നു. മൂത്ത മകളെ പഠനത്തിനായി പുറത്തേക്കയച്ചു. താഴെയുള്ള രണ്ടു പെന്‍ മക്കളും മകനുമായിരുന്നു ഒപ്പം. അപ്പോഴേക്കും സൈക്കോളജിയില്‍ ബിരുദം നേടി ഉഷ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നിരുന്നു. ഉഷ പോയതോടെ ജ്യോതിബസുവിന്റെ കുടുംബ ബിസിനസ് തകര്‍ന്നു. അയാളുടെ പക വര്‍ദ്ധിച്ചു. കോളേജിലെ മേലുദ്യോഗസ്ഥനുമായി ഉഷയ്ക്ക് വഴി വിട്ട ബന്ധമുണ്ടെന്നു പറഞ്ഞു പരത്തി. എങ്കിലും രണ്ടായിരത്തി പത്തില്‍ ബസു വീട്ടില്‍ വന്ന് ഉഷയുടെ കാലു പിടിച്ചു മാപ്പ് ചോദിച്ചു. അപ്പോഴേക്കും അയാളുടെ ആരോഗ്യ നില വളരെ മോശമായികഴിഞ്ഞിരുന്നു. ശരീരം മുഴുവന്‍ വ്രണം ബാധിച്ചു. പരസഹായമില്ലാതെ ജീവിക്കുവാനാകില്ലായിരുന്നു. മക്കളുടെ നിര്‍ബന്ധം കാരണം ഉഷ ബസുവിനെ വീട്ടില്‍ താമസിപ്പിച്ചു. എങ്കിലും ഭാര്യയായി ജീവിക്കാന്‍ തയ്യാറായിരുന്നില്ല.
ഏറെ ദിസസങ്ങള്‍ കഴിയും മുന്‍പേ ബസു തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെടാന്‍ തുടങ്ങി. അയാളുടെ ദുരുദ്ദേശം മനസ്സിലായതോടെ മകളുടെ അവശ്യ പ്രകാരം ഉഷ ബസുവിനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. എന്നാല്‍ പിറ്റേന്നുതന്നെ മദ്യപിച്ചു ബോധം മറഞ്ഞു തിരികെ വന്ന ബസു ഉഷയെ ലൈംഗികമായി ആക്രമിക്കാന്‍ തുനിഞ്ഞു. വിവാഹ ശേഷവും മറ്റു സ്ത്രീകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്ന അയാള്‍ക്ക് എയ്ഡ്‌സ് ബാധിച്ചിരുന്നു എന്ന് ഉഷയ്ക്കറിയാമായിരുന്നു. ഉഷയെ ബസു ആക്രമിക്കുന്നതു കണ്ട രണ്ടാമത്തെ മകള്‍ തടയാന്‍ ശ്രമിച്ചു. അതോടെ അയാള്‍ മകളുടെ നേരെ തിരിഞ്ഞു. ''അമ്മ വന്നില്ലങ്കില്‍ വേണ്ട നീ മതി'' എന്ന ആക്രാശത്തോടെ കുട്ടിയെ വലിച്ചിഴച്ചു മുറിയില്‍ കയറി വാതില്‍ അടച്ചു. ''എന്റെ മോളുടെ നിലവിളി കേട്ടതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. ൈകയില്‍ കിട്ടിയത് മോന്റെ ക്രിക്കറ്റ് ബാറ്റാണ്. അതു കൊണ്ട് ഞാന്‍ ജനല്‍ തകര്‍ത്ത് അകത്തു കയറി. അയാളപ്പോള്‍ അവളുടെ ദുപ്പട്ട വലിച്ചഴിക്കുകയായിരുന്നു. അനക്കം നിലക്കുന്നതു വരെ ഞാന്‍ അയാളെ തല്ലി.'' ആ ദിവസം ഉഷ ഓര്‍ക്കുന്നതിങ്ങനെ. ഉഷ പോലീസില്‍ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം പരിഗണിച്ച് കൊലക്കുറ്റത്തിനു പകരം കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം സെക്ഷന്‍ 100 ചുമത്തി ഉഷയെ വിട്ടയച്ചു. ഒരു ദിവസം പോലും അവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കഴിയേണ്ടി വന്നില്ല. ഈ സംഭവത്തിനു ശേഷം ഉഷ പഠനം പൂര്‍ത്തിയാക്കി. ശേഷം ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്‌സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്‌നത്താല്‍ ബാങ്കില്‍ ജീവന്‍ ഉപദേഷ്ടാവായി ചുമതലയേറ്റു.
https://www.facebook.com/Malayalivartha