ഇറാനും സ്പെയിനും ക്വാർട്ടറിൽ
അണ്ടര്‍ 17 ലോകകപ്പില്‍ ഇറാനും സ്പെയിനും ക്വാർട്ടറിൽ കടന്നു. മെക്‌സിക്കോയെ പരാജയപ്പെടുത്തി ഏഷ്യന്‍ കരുത്തരായ ഇറാനും അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സ്‌പെയിനും ക്വാർട്ടറിൽ കടന്നു. ലാറ്റിനമേരിക്കന്‍ പ്രതിനിധിയായ മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറാന്‍ തോല്‍പിച്ചു. വിജയത്തോടെ ക്വാര്‍ട്ടറിലെത്തിയ ആദ്യ എഷ്യന്‍ ടീമായി ഇറാന്‍. ഫ്രാന്‍സിനെ 2-1ന് തോല്‍പ്പിച്ചാണ് സ്പാനിഷ് യുവനിരയുടെ മുന്നേറ്റം.
മഡ്ഗാവില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ മികച്ച കളി പുറത്തെടുത്തത് മെക്‌സിക്കോയാണെങ്കിലും ജയിച്ചത് ഇറാനായിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഷരീഫി ഇറാനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ ഇറാന്‍ സയ്യദിലൂടെ രണ്ടാം ഗോളും നേടി. പിന്നീട് പ്രതിരോധത്തിലൂന്നിയാണ് ഇറാൻ കളിച്ചത് ഇതോടെ മെക്സിക്കോ മികച്ച മുന്നേറ്റങ്ങൾ നടത്തി. 37-ാം മിനിറ്റില്‍ ഡി ലാ റോസയിലൂടെ മെക്‌സിക്കോ ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇറാൻ പ്രതിരോധം കൂടുതൽ ശക്തമാക്കിയതോടെ മെക്സിക്കോ പുറത്തായി.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തിൽ സ്‌പെയ്‌നിനെതിരെ ആദ്യം ലീഡു നേടിയത് ഫ്രാന്‍സാണ്. 34-ാം മിനിറ്റില്‍ പിന്ററിന്റെ ഗോളിലൂടെ ഫ്രഞ്ച് പട മുന്നിലെത്തുകയായിരുന്നു. എന്നാല്‍ പത്ത് മിനിറ്റിന് ശേഷം സ്‌പെയിന്‍ ഒപ്പം പിടിച്ചു. 44-ാം മിനിറ്റില്‍ മിറാന്‍ഡയായിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചു പക്ഷേ ഭാഗ്യം പെനാല്‍റ്റിയുടെ രൂപത്തില്‍ സ്‌പെയ്‌നിനൊപ്പമായിരുന്നു. കിട്ടിയ പെനാല്‍റ്റി ഒട്ടും പതറാതെ ആബേല്‍ റൂയിസ് ലക്ഷ്യത്തിലെതിച്ചതോടെ സ്പെയിൻ ക്വാർട്ടറിൽ കടന്നു.
https://www.facebook.com/Malayalivartha