സി എ പരീക്ഷക്ക് മേയ് മാസം മുതല്‍ 100 മാര്‍ക്കിന്റെ ജി.എസ്.ടി അധികരിച്ചുള്ള പേപ്പര്‍
പരിശ്രമശാലികള്‍ക്ക് സാധാരണഗതിയില്‍ മൂന്നര നാലു വര്‍ഷം കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം വിജയകരമായി പൂര്‍ത്തിയാക്കി മെമ്പര്‍ഷിപ്പ് നേടാം.പക്ഷെ (സിഎ) പാസാകണമെങ്കില്‍ പഠനത്തില്‍ ഒരു 'കുഞ്ഞ്' ബാഹുബലിയെങ്കിലുമാകണം എന്ന് പറയുന്നത് വെറുതെ അല്ല. കോമണ്‍ പ്രൊഫിഷ്യന്‍സ് ടെസ്റ്റ് (CPT), ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ കോമ്പീറ്റന്‍സ് കോഴ്‌സ് (IPCC), സി.എ ഫൈനല്‍ എന്നിങ്ങനെ ചാര്‍ട്ടേഡ് എക്കൗണ്ടന്‍സിക്ക് മൂന്ന് ലെവല്‍ പരീക്ഷകളാണ് ഉള്ളത്
ഇക്കുറി ആദ്യ കടമ്പയായ കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് (സിപിടി) വിജയിച്ചവര്‍ 40.52 % മാത്രമാണെന്നു പറയുമ്പോൾ തന്നെ പരീക്ഷയുടെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. എന്നാൽ ഇത് അസാധ്യമാണ് എന്നതിന് തെളിവാണ് 60 % പേരും തോറ്റു സുല്ലിട്ട പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയ തലയോലപറമ്പ് സ്വദേശി ജെന്‍സന്‍ ജോയി.ചിട്ടയായ പഠനം ഒന്നുമാത്രമാണ് തന്റെ വിജയ രഹസ്യമെന്ന് ഈ മിടുക്കൻ സാക്ഷ്യപ്പെടുത്തുന്നു.
സി എ പഠിക്കാനുള്ള മുന്നൊരുക്കം ഹയര്‍ സെക്കന്‍ഡറി തലത്തിലേ തുടങ്ങണം. കോമേഴ്സ് വിത്ത് മാത്സ് സ്ട്രീമില്‍ പഠിച്ചാല്‍ നല്ല അടിത്തറ കിട്ടും. അക്കൗണ്ടന്‍സി, ഇക്കണോമിക്സ് പേപ്പറുകളില്‍ ഇത് ഉപകാരപ്പെടും. സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ചവരാണെങ്കിലും ആഞ്ഞുപിടിച്ചാല്‍ സിപിടി കടക്കാം
രാത്രി ചുരുങ്ങിയത് മൂന്നു മണിക്കൂറും പുലര്‍ച്ചെ രണ്ടുമണിക്കൂറും പഠിക്കുന്നത് നല്ലതാണ്. കൃത്യമായ സമയക്രമം പറയുന്നത് എളുപ്പമല്ല. ഓരോ കുട്ടിയുടെയും ശീലങ്ങൾക്കനുസരിച്ച് പഠിക്കുന്നതാണ് നല്ലത്. കോച്ചിങ്ങിനു പോകുന്നവർ അതാത് ദിവസത്തെ പാഠഭാഗങ്ങൾ അന്നന്ന് തന്നെ തീർക്കുന്നതാണ് നല്ലതെന്നു അനുഭവസ്ഥർ പറയുന്നു.
ടെന്‍ഷനില്ലാതെ പരീക്ഷ എഴുതിയാല്‍ തന്നെ മിനിമം മാര്‍ക്ക് ഉറപ്പ്. മനഃപാഠമാക്കിയിട്ട് കാര്യമില്ല, പകരം മനസ്സിലാക്കി പഠിക്കണം. സി പി ടി പരീക്ഷക്ക് പഴയ ചോദ്യക്കടലാസുകള്‍ ഒന്നൊഴിയാതെ ചെയ്തുനോക്കുന്നത് നല്ലതായിരിക്കും. ആവര്‍ത്തന ചോദ്യങ്ങള്‍ എല്ലാ പരീക്ഷയിലുമുണ്ടാകും. പരീക്ഷാരീതിയും സമയലഭ്യതയും മനസ്സിലാക്കാനും ഇതുപകരിക്കും.
പാഠഭാഗം തിരിച്ച് ചോദ്യങ്ങള്‍ ചെയ്തുനോക്കുന്നത് ഏറെ ഗുണം ചെയ്യും. ചോദ്യങ്ങളും പാഠഭാഗങ്ങളും യൂട്യൂബില്‍ നിന്നടക്കം ലഭിക്കും. ഡെമോ ക്ലാസുകളും യൂട്യൂബിലുണ്ട്.
എല്ലാ പരീക്ഷയ്ക്കു മുന്‍പും പറയുന്നതുപോലെ എളുപ്പമുള്ള, അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതുക. കട്ടിയുള്ള ചോദ്യങ്ങള്‍ക്കു പിന്നാലെ പോയാല്‍ സമയം നഷ്ടപ്പെടും. കണക്കുകൂട്ടല്‍ (കാല്‍ക്കുലേഷന്‍) ഏറെയുള്ള ചോദ്യങ്ങള്‍ അവസാന സമയത്തേക്കു മാറ്റിവയ്ക്കുന്നതാകും ഉചിതം.
ലോ, അക്കൗണ്ടിങ് എന്നിവയായിരുന്നു ആദ്യ പേപ്പര്‍. ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ രണ്ടാം പേപ്പറും. ലോ, ഇക്കണോമിക്സ് ചോദ്യങ്ങള്‍ ഏറെയും തിയറിയുമായി ബന്ധപ്പെട്ടവയാകും. ഉത്തരം ഓര്‍മയില്‍ നിന്നെഴുതാം.
മറ്റു രണ്ടു വിഷയങ്ങളിലെയും ചോദ്യങ്ങള്‍ ചെയ്തുനോക്കിയേ പറ്റൂ. അതിനാല്‍ ലോ, ഇക്കണോമിക്സ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് ആദ്യം അറ്റന്‍ഡ് ചെയ്തത്. ലോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കേസ് സ്റ്റഡികള്‍ സഹിതം ഉത്തരം എഴുതേണ്ടി വരാം. പ്രയോഗങ്ങള്‍ പാഠപുസ്തകത്തിലേതുപോലെ തന്നെയാകണം. കയ്യില്‍ നിന്നിട്ടെഴുതാമെന്നു കരുതിയാല്‍ നടപ്പില്ല.
അടുത്ത മേയ് മാസം മുതല്‍ 100 മാര്‍ക്കിന്റെ ജി.എസ്.ടി അധികരിച്ചുള്ള പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും.രാജ്യത്താകമാനം ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനരംഗത്തും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പേപ്പര്‍ ഉള്‍ക്കൊള്ളിച്ചാവും നവംബറില്‍ നടക്കുന്ന പരീക്ഷ. ആദ്യഘട്ടം എന്ന നിലയില്‍ 10 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മാത്രമായിരിക്കും ഈ ഭാഗത്ത് നിന്നുണ്ടാകുക. എന്നാല്‍ അടുത്ത മേയ് മാസം മുതല്‍ 100 മാര്‍ക്കിന്റെ ജി.എസ്.ടി അധികരിച്ചുള്ള പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും.കോമണ്‍ പ്രൊഫിഷ്യന്‍സ് ടെസ്റ്റ് (CPT), ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ കോമ്പീറ്റന്‍സ് കോഴ്‌സ് (IPCC), സി.എ ഫൈനല്‍ എന്നീ മൂന്നുഘട്ടങ്ങളിലെ പരീക്ഷകളിലും ജി എസ് ടി പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha