എല്‍.ഡി.സി. എന്ന അങ്ക തട്ടിലേക്ക് ചുവടുറപ്പോടെ

എല്‍.ഡി.സി. പരീക്ഷയിലേക്കുള്ള ഓരോ ചുവടും കരുതലോടെയാവണം. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയവയെല്ലാം തീരുമാനിക്കേണ്ട സമയമാണിത്. കരുതലോടെ പ്ലാന്‍ ചെയ്‌താൽ വിജയം സുനിശ്ചയം.കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും വീറും വാശിയും പ്രകടിപ്പിക്കുന്നതാണ് ക്ലര്‍ക്ക് പരീക്ഷ. വര്‍ഷങ്ങളായി ശ്രമം തുടരുന്നവരും ആദ്യമായി പരീക്ഷയെഴുതുന്നവരും ഒരേ അങ്കത്തട്ടിലാണ് മാറ്റുരക്കുന്നത്.
സ്വന്തം ജില്ലയില്‍ ജോലി നേടാനാവും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, ഉന്നതമായ പഠനനിലവാരത്തില്‍ എത്തിയാലേ നിയമനനിലവാരം കുറഞ്ഞ ജില്ലകളില്‍ ജോലി നേടാനാവൂ. അതിനാൽ അപേക്ഷ അയക്കുമ്പോൾ മുതൽ കരുക്കൾ നീക്കിത്തുടങ്ങണമെന്നർത്ഥം .ആസ്ഥാന കാര്യാലയങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ധാരാളമായുള്ള തിരുവനന്തപുരം ജില്ലയിലാണ് ക്ലര്‍ക്ക് തസ്തികയില്‍ കൂടുതല്‍ നിയമനം നടക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളും നിയമനത്തില്‍ മുന്നിലാണ്.
കൃത്യമായ പഠനം
അടുത്തകാലത്തായി നടന്ന പി.എസ്.സി.യുടെ പരീക്ഷകളില്‍ മിക്കതും സിലബസിനുള്ളില്‍ ഒതുങ്ങിയുള്ളവയായിരുന്നു.അതുകൊണ്ടു തന്നെ ഇവിടെയും അങ്ങിനെതന്നെ ആയിരിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ സിലബസ് നന്നായി മനസ്സിലാക്കുക എന്നത് പരമ പ്രധാനമാണ്. സിലബസില്‍ പറയുന്ന വിവിധ വിഷയങ്ങളിൽ നിങ്ങൾക്ക് എത്രമാത്രം അവഗാഹമുണ്ടെന്നു സ്വയം പരിശോധിക്കണം. അതിനനുസരിച്ച് ഓരോ വിഷയത്തിനും നൽകേണ്ട സമയം വിഭജിച്ച് കൃത്യമായ ഒരു പഠനപദ്ധതി ഉണ്ടാക്കിയെടുക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ വരുന്ന മേഖലകള്‍ മനസ്സിലാക്കി കൂടുതല്‍ സമയം ചെലവഴിക്കണം.ക്ലര്‍ക്ക് പരീക്ഷകളെ സംബന്ധിച്ചിടത്തോളം 80 മാര്‍ക്ക് എന്നത് വളരെ സുരക്ഷിതമായ ഒരു സ്‌കോര്‍ ആണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടുവേണം പഠനത്തില്‍ മുന്നേറാൻ .
അറിയേണ്ടതെല്ലാം
ക്ലര്‍ക്ക് പരീക്ഷകളിലെ പൊതുവിജ്ഞാനം മേഖലയിലെ ആകെ ചോദ്യങ്ങളുടെ 15 ശതമാനത്തിലേറെ ചരിത്രവുമായി ബന്ധപ്പെട്ടവയാണ്. ചരിത്രത്തെ ലോകചരിത്രം, ഇന്ത്യാചരിത്രം, കേരളചരിത്രം എന്നിങ്ങനെ തിരിക്കാമെങ്കിലും, ചരിത്രത്തിന്റെ കൂടുതല്‍ ചോദ്യം വരിക കേരളചരിത്രത്തില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ കേരള ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
ഇന്ത്യാചരിത്രത്തില്‍ ആധുനിക ഇന്ത്യ, ദേശീയപ്രസ്ഥാനം എന്നീ മേഖലകളിലെ ചോദ്യങ്ങളെ ഇപ്പോള്‍ പി.എസ്.സി. പരീക്ഷയ്ക്കു കണ്ടുവരുന്നുള്ളൂ. മധ്യകാലചരിത്രത്തില്‍ നിന്നും അപൂര്‍വമായി ചില ചോദ്യങ്ങള്‍ വരുന്നുണ്ട്. ലോകചരിത്രത്തില്‍ ആഴത്തിലൊരു പഠനം ആവശ്യമില്ല. പ്രധാന ലോകസംഭവങ്ങളെയും നേതാക്കളെയും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം. ഇപ്പോൾ കേരള നവോത്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതലായി ചോദിച്ചു കാണുന്നുണ്ട്. ഈ വിഷയത്തിൽ പരന്ന വായന ഉള്ളവർക്ക് മാത്രമേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയു. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടുള്ള കൃതികള്‍ വായിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണംചെയ്യും. പരമാവധി മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും എന്നതിനാല്‍ അവധാനതയോടെ വേണം ഈ മേഖല കൈകാര്യം ചെയ്യാന്‍.
ഭൂമിശാസ്ത്രമാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു മേഖല. ഇന്ത്യ, കേരളം എന്നീ ഭാഗങ്ങളിലെ ഭൂമിശാസ്ത്രം സാമാന്യം നല്ലരീതിയില്‍ മനസ്സിലാക്കിയിരിക്കണം. 15 മുതല്‍ 20 വരെ ശതമാനം ചോദ്യങ്ങള്‍ ഭൂമിശാസ്ത്രത്തിൽ നിന്ന് പ്രതീക്ഷിക്കാം.
കേരളരാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം, ഭരണഘടന എന്നീ മേഖലകളില്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ പി എസ് സി ചോദിക്കാറുണ്ട്. ഭരണഘടനയിലെ പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ ,സമീപകാലത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍, പ്രധാന വർഷങ്ങൾ എന്നിവ ഹൃദ്യസ്ഥമാക്കി വേണം പരീക്ഷയെ അഭിമുഖീകരിക്കേണ്ടത്.
ജനറല്‍ സയന്‍സ് ഒഴിച്ചുകൂടാനാവാത്ത വിഭാഗമാണ്. ക്ലര്‍ക്ക് പരീക്ഷയിലെ പത്തോളം ചോദ്യങ്ങള്‍ ജനറല്‍ സയന്‍സ് വിഭാഗത്തില്‍ വരുന്നുണ്ട്. മനുഷ്യശരീരം, വൈദ്യശാസ്ത്രം മേഖലകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍നല്‍കേണ്ടത്. നിത്യജീവിതവുമായി ബന്ധപ്പെട്ട രാസവസ്തുക്കളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം ഇതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നു.
ഭാഷ നൈപുണ്യം വളരെ അത്യാവശ്യമാണ്. ഇപ്പോൾ മലയാളത്തിന്റെ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണെന്നു അറിയാമല്ലോ. മലയാളം ഭാഗത്തെ പത്തുചോദ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പായും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ചില ഉപവിഭാഗങ്ങള്‍ മലയാളത്തിലുണ്ട്.
മലയാളം പോലെത്തന്നെ പ്രധാനമാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും. കുറഞ്ഞത് ആറു മാര്‍ക്കെങ്കിലും ഇംഗ്ലീഷില്‍ നിന്നും നേടേണ്ടത് ഉയര്‍ന്ന റാങ്കിന് അനിവാര്യമാണ്.പരമ്പരാഗതമായ ചോദ്യമേഖലകളില്‍ നിന്നുമാണ് ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ കൂടുതലായും വരുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ തയ്യാറെടുപ്പിലൂടെ തന്നെ മാർക്ക് നേടാവുന്നതേ ഉള്ളു.
ക്ലര്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കണക്ക് /മെന്റല്‍ എബിലിറ്റി ഭാഗത്തു നിന്നും പരമാവധി മാര്‍ക്കുകള്‍ നേടേണ്ടതുണ്ട്. ഈ ഭാഗത്തു നിന്നുള്ള ആകെ 20ചോദ്യങ്ങളില്‍ 15 മാര്‍ക്കെങ്കിലും ലക്ഷ്യമിടണം. പി.എസ്.സി. ചോദ്യപ്പേപ്പറുകളില്‍ വര്‍ഷങ്ങളായി മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന ചോദ്യമാതൃകകളാണ് കണക്ക്/മെന്റല്‍ എബിലിറ്റി ഭാഗത്തെത്. കണക്കിലെ 12 ഓളം വരുന്ന അടിസ്ഥാനക്രിയകളാണ് ഇവിടെ പ്രധാന ചോദ്യങ്ങള്‍. പ്രത്യേക താത്പര്യത്തോടെ ഈ വിഭാഗത്തിലെ വിവിധ രീതികള്‍ നന്നായി മനസ്സിലാക്കണം.
ചിട്ടയായ പഠനത്തിനും വിജയ കുതിപ്പിന് വേഗം പകരാനും മികച്ച വഴികാട്ടികള്‍ കൂടിയേ തീരൂ.ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നേടിക്കൊടുത്ത പാരമ്പര്യമാണ് കോറിന് അവകാശപ്പെടാനുള്ളത്.ചിട്ടയായ പരിശീലനം കോറിന്റെ മുഖമുദ്രയാണ്. വര്‍ഷങ്ങളുടെ അറിവിലൂടെ ശാസ്ത്രീയമായി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഉൾപ്പെടുത്തിയ കോർ റാങ്ക് ഫയലുകൾ ഉദ്യോഗാര്‍ഥികളുടെ നിലവാരം അവരറിയാതെതന്നെ ഉയര്‍ത്തുന്നു.
വരൂ ഈ പ്രാവശ്യത്തെ എൽ ഡി സി പരീക്ഷ എന്ന കടമ്പ കടക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha