മീ ടൂ വിനു ഇരകൾ പുരുഷന്മാരും; വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സണ്ണി ലിയോൺ
സ്ത്രീകൾ ജോലി സ്ഥലങ്ങളിലും മറ്റും നേരിടുന്ന ലൈംഗിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും എതിരായി ആരംഭിച്ച ഒരു മാസ്സ് മൂവ്മെന്റാണ് മീ ടൂ. 'മീ ടൂ' എന്ന വാചകം ആദ്യമായി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചത് 2006 ൽ മൈസ്പേസിൽ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബർക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതിൽ പ്രചാരം ലഭിക്കുകയും ചെയ്തു.ഇതിനു ശേഷം ഈ മൂവ്മെന്റ് പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി നീതിക്കായി പോരാടുന്ന
ഒരു അന്താരാഷ്ട്ര മൂവ്മെന്റായി മാറുകയായിരുന്നു. മീ ടൂ വിനു വർദ്ധിച്ചുവരുന്ന ജനപ്രീതിയിലൂടെ ഇന്ത്യയിലും പ്രാധാന്യം ലഭിച്ചു. ബോളിവുഡ് നടി തനുശ്രീ ദത്ത നടൻ നാനാ പട്ടേക്കർക്കെതിരെ 2018 ൽ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയിൽ മീ ടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത്. 2008 ൽ ഹോൺ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ നാനാപഡേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം.അതിനുശേഷം ഒട്ടനവധി പേർ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. മീ ടൂ എന്നത് ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്ത്രീകളുടെ മാത്രം മൂവ്മെന്റായാണ് ഇതുവരെ കണ്ടിരുന്നത്. എന്നാൽ മീ ടൂ ഇരകൾ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരറാണി സണ്ണി ലിയോൺ രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് ബോളിവുഡ് താരം സണ്ണിലിയോൺ മീ ടൂവിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മീ ടൂ മൂവ്മെന്റും, സ്ത്രീ ശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു എന്നാണ് അഭിമുഖത്തിൽ സണ്ണി ലിയോൺ വ്യക്തമാക്കിയത്.
താൻ ഒരു ഓഫീസിൽ അല്ല ജോലി ചെയ്യുന്നത്. ഒരു നീർക്കുമിളയിലാണ് ജീവിതം. പക്ഷേ, താൻ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കിൽ സ്വസ്ഥമായി ജോലിചെയ്യാൻ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതൽ തുറന്നു സംസാരിക്കുന്നത് എന്നാണ്. പക്ഷേ സ്ത്രീയോ, പുരുഷനോ ആയിക്കൊള്ളട്ടെ ഇത്തരം അനുഭവങ്ങൾ പുരുഷന്മാർക്കും നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവൻ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും മനോഭാവം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കിൽ അതേക്കുറിച്ച് ഉറക്കെപ്പറയാൻ, അതേക്കുറിച്ച് ബോധവാന്മാരാകാൻ, അത് ശരിയല്ല എന്ന് പറയാൻ അവർ പ്രാപ്തരായി എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റമെന്നും താരം വ്യകതമാകുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരുപാടു കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മോശം പ്രവർത്തികൾ ചെയ്യുന്നതിനുമുമ്പ് ആളുകൾ രണ്ടുവട്ടം ചിന്തിക്കും എന്ന് കൂടി താരം പറയുന്നു.
ലൈംഗിക ആക്രമണങ്ങളിലും ലൈംഗിക കൊലപാതകങ്ങളിലും കൂടുതലായും ഇരകളാകുന്നത് സ്ത്രീകളാണ്. മാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകളിലും ഇരയായി ചൂണ്ടി കാണിക്കുന്നതും സ്ത്രീകളെ ആണ്. ഇരകളാകുന്നത് കൂടുതൽ ശതമാനവും സ്ത്രീകളാണ്എന്നത് വാസ്തവം തന്നെയാണ് . എന്നാൽ ഇതിനർത്ഥം പുരുഷന്മമാർ ഇരകളാകുന്നില്ല എന്നല്ല. ജോലി സ്ഥലങ്ങളിലും മറ്റ് മേഖലകളിലും പുരുഷന്മാരും പലവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഇതിൽ ലൈംഗിക അതിക്രമങ്ങളും ഉൾപ്പെടുന്നു. നീതിക്കായി പോരാടുമ്പോൾ അത് ഒരു കൂട്ടർക്ക് വേണ്ടി മാത്രമാകരുത്. ഇരക്കൊപ്പമാണ് നാം നിൽക്കേണ്ടത്. അത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ. ശരിയായ നീതി ലഭിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്.
https://www.facebook.com/Malayalivartha