അപകടത്തിൽ... രക്ഷിക്കൂ; സഹായത്തിനായി കരഞ്ഞ് സ്വര ഭാസ്കര്‍; ജെഎൻയു ക്യാംപസിനുള്ളിൽ നടന്ന അക്രമത്തിൽ നടുക്കം മാറാതെ ബോളിവുഡ്
ജെഎൻയു ക്യാംപസിനുള്ളിൽ നടന്ന അക്രമത്തിൽ നടുക്കം മാറാതെ ബോളിവുഡ്. കരച്ചിലിന്റെ വക്കോളമെത്തിയായിരുന്നു സ്വരഭാസ്കർ ലൈവിൽ അവരുടെ പ്രതിഷേധം അറിയിച്ചത്. അക്രമികൾക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പൊലീസ് ഇടപെടണമെന്നും സ്വര ആവശ്യപ്പെട്ടു. ജവര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ ആക്രണങ്ങളില്‍ ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണെന്ന് നടി സ്വര ഭാസ്കര്‍ ആരോപിച്ചു. ഇന്നലെ രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വികാരാദീനയായാണ് സ്വര ഭാസ്കര്‍ ആക്രമണത്തോട് പ്രതികരിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത് ജെഎന്‍യു ക്യാമ്പസിലാണെന്നും കരഞ്ഞുകൊണ്ടാണ് സ്വര വീഡിയോയില്‍ പറയുന്നത്.
''ജെഎൻയുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‍രംഗദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്‍റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ (ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ) എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. ഇവർക്ക് സഹായവുമായാണ് പൊലീസ് നിൽക്കുന്നത്. ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പൊലീസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരം റോഡിൽ ഒരു വെളിച്ചവുമില്ല. ഇവിടേക്ക് വന്ന ആംബുലൻസുകൾ തല്ലിത്തകർത്തു. ഇതെല്ലാം പൊലീസ് നോക്കി നിൽക്കുകയാണ്....'' - സ്വര ഭാസ്കര്‍ വീഡിയോയില്‍ പറയുന്നു.
അപലപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നായിരുന്നു സ്വരയുടെ വിഡിയോ പങ്കുവച്ച് ശബാനാ ആസ്മി കുറിച്ചത്. ഞെട്ടലിനും അപ്പുറത്താണ്. സംഭവത്തിന്റെ സൂത്രധാരൻമാർക്കെതിരെ കടുത്തശിക്ഷ വേണമെന്നും അവർ കുറിച്ചു.
ഹൃദയഭേദകവും അപമാനമുണ്ടാക്കുന്നതുമാണ് വിദ്യാർഥികൾക്കെതിരെ നടന്ന ഹീനമായ ആക്രമണമെന്ന് രാജ്കുമാർ റാവു ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നിൽ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന സർവകലാശാലയ്ക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്ന് തപ്സീ പന്നുവും ട്വിറ്ററിൽ കുറിച്ചു. ഒരിക്കലും നേരെയാക്കാൻ പറ്റാത്ത നഷ്ടമാണ് ഗുണ്ടകൾ ഉണ്ടാക്കിയത്. നിരാശാജനകമാണ് രാജ്യത്തിന്റെ പോക്കെന്നും ഉണങ്ങാത്ത മുറിവായി ശേഷിക്കുമെന്നും അവർ കുറിച്ചു.
ചെയ്യുന്നത് ശരിയല്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അക്രമികൾ മുഖം മറച്ചെത്തിയതെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. അധ്യാപകരെയും വിദ്യാർഥികളെയും തല്ലിച്ചതയ്ക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും റിതേഷ് വ്യക്തമാക്കി. ജെഎൻയുവിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ട് നടുങ്ങിയിരിക്കുകയാണെന്നായിരുന്നു ജനീലിയയുടെ ട്വീറ്റ്. എത്രനാൾ കണ്ണടച്ച് ഇരുട്ടാക്കി ഇരിക്കും. എത്രനാൾ ഇങ്ങനെ ഇതെല്ലാം സഹിക്കുമെന്നായിരുന്നു ദിയ മിർസയുടെ പ്രതികരണം.
ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
https://www.facebook.com/Malayalivartha