നിസ്‌ക്കാരപ്പായക്ക് പകരം പറയും നിലവിളക്കും;കതിർമണ്ഡപം ഒരുങ്ങിയത് മുസ്ലിം ജമാ അത്തിൽ; ഇത് കേരള ചരിത്രത്തിലെ ആദ്യ മതസൗഹാർദ്ദ വിവാഹം
മതസൗഹാർദ്ദത്തിന് വേദിയായി കായംകുളം ചേരാവള്ളിയിലെ മുസ്‌ലിം പള്ളി. കേരള ചരിത്രത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാവുന്ന കല്യാണം ആണ് ഇപ്പൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായിരിക്കുന്നത്. മനുഷ്യന്റെ നന്മയാണ് ഏത് മതത്തിനും മുകളിലെന്ന് തെളിയിച്ച നിമിഷങ്ങൾ. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നാടാണ് കേരളം. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ എഴുതി ചേർക്കപ്പെട്ടത്. കേരള ചരിത്രത്തിലെ ആദ്യ മതസൗഹാർദ്ദ വിവാഹം. മഹാപ്രളയത്തിൽ മതം നോക്കാതെ ഒറ്റക്കെട്ടായി നിന്ന കേരളം വീണ്ടും ചരിത്രത്തിൽ ഒരധ്യായം കൂടി കുറിക്കുകയായിരുന്നു. ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിന് കഴിയുമെന്നതിന്റെ ഒരു തെളിവ് കുടി ലഭിക്കുകയാണ് ഈ വിവാഹത്തിലൂടെ.
അച്ഛനെ നഷ്ട്ടമായ കായംകുളം സ്വദേശിനിയായ അഞ്ജുവിനായി ആണ് ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ പന്തലും സദ്യയുമൊരുങ്ങിയത്. മതവിത്യാസങ്ങള്‍ മാറിനിന്ന് മനുഷ്യമനസുകള്‍ ഒന്നിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ അനുഗ്രഹവും ആശിർവാദവും ഏറ്റുവാങ്ങി അഞ്ജുവിനെ താലിചാർത്തിയത്കൃഷ്ണപുരം സ്വദേശി ശരത്ത് ആണ്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തും വിവാഹിതരായി ചരിത്രം രചിക്കുകയായിരുന്നു. ഹൈന്ദാവാചാരപ്രാകരം ആയിരുന്നു വിവാഹ കർമ്മങ്ങൾ നടന്നത്. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്നാണ് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്ത് നിർവഹിച്ചത്.
കഴിഞ്ഞ വർഷം ഹൃദയാഘാതം വന്നാണ് അഞ്ജുവിന്റെ അച്ഛൻ അശോകൻ മൂന്നുമക്കളെയും ഭാര്യ ബിന്ദുവിനെയും വിട്ട് ലോകത്തോട് വിദ് പറയുന്നത്. പിന്നീട് കൂലിവേല ചെയ്താണ് 'അമ്മ മക്കളെ വളർത്തിയത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. മൂത്തമകളായ അഞ്ജുവിന്റെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് വീടിന് സമീപത്തുള്ള മുസ്ലീം ജമാ അത്ത് പള്ളിക്കമ്മറ്റിയെ ബിന്ദു സമീപിച്ചത്. മകളുടെ വിവാഹം നടത്തണം എന്നതു മാത്രമായിരുന്നു ആ അമ്മയുടെ ആവശ്യം. സഹായിക്കണമെന്നായിരുന്നു അപേക്ഷിച്ചത്. മറ്റു മാർഗ്ഗങ്ങളൊന്നും തെളിഞ്ഞുവന്നില്ല . മതം നോക്കാതെ ആ അമ്മയുടെ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു. വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്ന വാക്കാണ് പള്ളിക്കമ്മിറ്റി അഞ്ജുവിന്റെ മാക് നൽകിയത്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ഒരുക്കി ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി നാടൊരുമിച്ച് തന്നെ നിന്നു. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും വഹിച്ചതും പള്ളി കമ്മിറ്റിയായിരുന്നു.
വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തു . 2500 പേർക്കായി ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യവും പള്ളി കമ്മിറ്റി തന്നെ ഒരുക്കി. പുറത്തു വിശാലമായ പന്തലും ഒരുങ്ങി. നിറപറയും നിലവിളക്കും ഒരുക്കിവെച്ചു. നേരിട്ടു ക്ഷണിച്ചതിനെക്കാൾ ആളുകൾ ഈ മതസൗഹാർദ്ദ വിവാഹത്തിൽ പങ്കെടുക്കൻ കേട്ടറിഞ്ഞു എത്തിയിരുന്നു. ആഘോഷമായി തന്നെ അഞ്ചുവിന്റെയും ശരത്തിന്റെയും വിവാഹം പള്ളിയിൽ നടന്നു.
ചേരാവള്ളി മുസ്ലീം ജമാഅത്ത് പളളി മുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായ അഞ്ജുവിനും ശരത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ അറിയിച്ചു . മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകയാണിത്, കേരളം ഒന്നാണ്, നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാമെന്ന് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു.
മതസൗഹാർദ്ദ വിവാഹത്തോടെ ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha