എന്നും നിന്റെ മൊയ്തീന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ താന്‍ അത്മഹത്യ ചെയ്തനേയെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍

ഈ സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ ഞാനീ ഭൂമിയില്‍ തന്നെ ബാക്കിയുണ്ടാകുമായിരുന്നില്ലെന്ന് എന്നും നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍. പ്രണയത്തോടുള്ള അടങ്ങാത്ത സ്വപ്‌നം എന്റ മനസിലുണ്ടായിരുന്നു. ആളുകള്‍ക്ക് എന്നും എന്നും ഓര്‍ക്കാന്‍ പറ്റുന്ന ഒന്ന്. അതായിരുന്നു മനസില്‍. അങ്ങനെയാണ് എന്നും നിന്റെ മൊയ്തീന്‍ പിറക്കുന്നത്. ആറ് വര്‍ഷത്തെ കഠിനപ്രയത്ഞം. ജോലിയും ഉപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടിയിറങ്ങിയപ്പോള്‍ കേള്‍ക്കേണ്ടി വന്ന പഴി. അന്ന് പഴി പറഞ്ഞവര്‍ ഒരിക്കല്‍ എന്നെ അഭിനന്ദിക്കാനെത്തുമെന്ന് അപ്പോഴും മനസ് പറയുന്നുണ്ടായിരുന്നു. സ്ഥിര വരുമാനമുള്ളൊരു തൊഴില്‍ ഉപേക്ഷിച്ച് സിനിമയുടെ പുറകെ അലയുന്നതിന് കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നുമൊക്കെ എതിര്‍പ്പ് നേരിടേണ്ടി വന്നു, സഹപ്രവര്‍ത്തകരും ബന്ധുക്കളുമെല്ലാം കുറ്റപ്പെടുത്തി സംസാരിക്കുന്നത് പതിവായി മാറി. എവിടെയോ കിടക്കുന്ന മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം സിനിമയാക്കാനായിട്ടുള്ള പണി കളഞ്ഞ എനിക്ക് ഭ്രാന്താണെന്ന് പലരും മുഖത്തുനോക്കി പറഞ്ഞു. ഭാര്യ നിജുവിനും മകള്‍ അദൈ്വതയ്ക്കുമൊക്കെ പലതരത്തിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളും അലട്ടി കൊണ്ടിരുന്നു. ഭാര്യയ്ക്ക് ജോലിയുള്ളതിനാല്‍ പട്ടിണി കിടക്കേണ്ടിവന്നില്ലെന്ന് മാത്രം.
ജയ്ഹിന്ദ് ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയവും സിനിമയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതിന് കാരണക്കാരന്‍ മനൊയ്തീന്റെ സഹോദരനും മുക്കത്തെ പൗരപ്രമുഖനും കോണ്‍ഗ്രസ് നേതാവുമായ ബിപി റഷീദാണ്. അവിചാരിതമായിട്ടാണ് റഷീദിക്കയെ കാണുന്നത്. ചാനല്‍ സ്റ്റുഡിയോയിലെത്തിയ റഷീദ്ക്കയെ ആരോ എനിക്ക് പരിചയപ്പെടുത്തി തന്നു. ജീവിതത്തില്‍ മഹാത്യാഗം ചെയ്ത വ്യക്തികളെ പരിചയപ്പെടുത്തുന്ന സുപ്രീം സാക്രിഫൈഡ് എന്ന ഡോക്യൂമെന്ററി പരമ്പരയുടെ ജോലികളിലായിരുന്നു ഞാനന്ന്. കോഴിക്കോട് നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഡോക്യുമെന്ററിയിലുള്‍പ്പെടുത്താന്‍ പറ്റിയ ആരെങ്കിലും നിങ്ങളുടെ നാട്ടിലുണ്ടോ എന്ന് വെറുതെ ചോദിച്ചു. കുറച്ചു നേരം റഷീദ്ക്ക ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു ഞാനൊരാളെ പരിചയപ്പെടുത്തി തരാം. എന്റെ ജ്യേഷ്ഠന്റെ വിധവയാണ്. പക്ഷേ അവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ടില്ല. പറഞ്ഞതെന്താണെന്ന് ആദ്യമെനിക്ക് മനസിലായതേയില്ല. പിന്നെ അദ്ദേഹം എല്ലാം വിശദീകരിച്ചു തന്നു. ബിപി മൊയ്തീന്‍, കാഞ്ചനമാല, അവരുടെ പ്രണയം. വില്ലനായെത്തിയ ഇരുവഴിഞ്ഞിപ്പുഴ... എല്ലാം കേട്ടു തീര്‍ന്നപ്പോള്‍ ഞാനാകെ സ്തംഭിച്ചു പോയി. ഇതിലും വലിയൊരു പ്രണയ കഥ ത്യാഗത്തിന്റെ കഥ ലോകത്തെവിടെയും സംഭവിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എത്രയും പെട്ടെന്ന് മുക്കത്തേക്ക് വരാം . എനിക്ക് ആ അമ്മയെയും ഇവരുവഴിഞ്ഞിപ്പുഴയും കാട്ടിത്തരണമെന്ന് റഷീദ്ക്കയോടു പറഞ്ഞു. അങ്ങനെയാണ് മൊയ്തീന്‍ എന്ന സിനിമ പിറവിയെടുക്കുന്നത്.
സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങുബോഴും മനസുനിറയെ മൊയതീന്റെ പ്രണയമായിരുന്നു. കാഞ്ചനമാലയെ കാണണമെന്ന് അന്ന് തന്നെ മനസില്‍ ഉറപ്പിച്ചു.ഒരു ദിവസം വൈകിട്ട് ഞാന്‍ മുക്കത്തെത്തി. ബി.പി. മൊയ്തീന്‍ സേവാമന്ദിറിലെത്തി കാഞ്ചനമാലയെ കണ്ടു. ഏറെ നേരം സംസാരിച്ചു. അവരെയും കുട്ടി ഇരുവഴിഞ്ഞിപ്പുഴയോരത്തെത്തി. മൊയ്തീന്റെ മരണത്തിനു ശേഷം ആദ്യമായാണവര്‍ പുഴ കാണുന്നത്. എന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കാഞ്ചന തോണിയിലേറിപുഴയിലൂടെ സഞ്ചരിച്ചു. സഹായങ്ങളെല്ലാമൊരുക്കി റഷീദിക്കയും ഒപ്പമുണ്ടായിരുന്നു. രാത്രിയോടെ ചിത്രീകരണം പൂര്‍ത്തിയായി. പായ്ക്കപ്പിനുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാനൊരുങ്ങുന്ന വിമലിനെ ചായയ്ക്കായി റഷീദ് ക്ഷണിച്ചു. ചായ കുടിക്കവേ പകുതി ആത്മഗതമായും പകുതി റഷീദിനോടുമായി വിമല്‍ പറഞ്ഞു. മമൊയ്തീന്റേയും കാഞ്ചനേടത്തിയുടെയും ജീവിതം ഡോക്യുമെന്ററിയിലൊതുക്കാനാവില്ല. ശരിക്കുമിത് സിനിമയാക്കണം. കേട്ടയുടന്‍ എഴുന്നേറ്റ് നിന്ന് റഷീദ് വിമലിന് കൈ കൊടുത്തു പറഞ്ഞു. നിങ്ങള്‍ സിനിമയാക്കൂ എല്ലാ സഹായവും ചെയ്യാം. വേണമെങ്കില്‍ ചിത്രം നിര്‍മ്മിക്കാനും തയ്യാര്‍. മികച്ചൊരു വിഷയവും ശക്തനായ നിര്‍മ്മാതാവിനെയും കിട്ടിയ സന്തോഷത്തിലാണ് ഞാന്‍ അന്ന് നാട്ടിലേക്ക് വണ്ടി കയറിയത്.
ജലം കൊണ്ടു മുറിവേറ്റവള്‍. കാഞ്ചനമാലയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് നല്‍കിയ പേര് ഇങ്ങനെയായിരുന്നു. പ്രേക്ഷകപ്രീതിക്കൊപ്പം ഒട്ടേറെ അവാര്‍ഡുകളും ഡോക്യൂമെന്ററി നേടി എത്രയും പെട്ടെന്ന് മൊയ്തീന്‍-കാഞ്ചനമാല സിനിമാ പ്രോജക്ട് ആരംഭിക്കാന്‍ മനസ് പറഞ്ഞു കൊണ്ടേയിരുന്നു. സിനിമാ പ്രവത്തനങ്ങള്‍ക്ക് ജോലി തടസമാകുമെന്ന് കണ്ടപ്പോള്‍ രാജിക്കത്തെഴുതി നല്‍കാന്‍ ഒരു നിമിഷം പോലും മടിച്ചില്ല. ജോലി ഉപേക്ഷിച്ച ശേഷം നേരെ മുക്കത്തേക്ക് തിരിച്ചു. 2009ലായിരുന്നു അത്. പിന്നീടുള്ള ആറു വര്‍ഷങ്ങള്‍ മുക്കത്ത് തന്നെയായിരുന്നു വിമലിന്റെ താമസം. ആദ്യം ഗവ. ഗസ്റ്റ് ഹൗസില്‍ പിന്നെ അണ്ടോണയിലുള്ള റഷീദിന്റെ വസതിയില്‍. ദിവസങ്ങളോളം കാഞ്ചനമാലയുമായി സംസാരിച്ചു. വലിയ മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു മൊയിതീന്റേതെന്ന് തിരിച്ചറിഞ്ഞു. കാശ് ചുരുക്കിയെടുക്കുന്ന അവാര്‍ഡ് പടമാക്കി മാറ്റാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലൊരു വമ്പന്‍ സിനിമയായിരിക്കണം മൊയ്തീന്റേത് എന്നും ഉറപ്പിച്ചു. നാലു വലിയ പുസ്തകങ്ങളിലായി തിരക്കഥയെഴുതി തീര്‍ത്തശേഷം അത് പൂജിക്കാനായി മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കാഞ്ചനമാലയുമുണ്ടായിരുന്നു ഇരുവരും ദേവീസന്നിധിയില്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാതാവിനെ തേടിയുള്ള അലച്ചിലായി. പിന്നീട് ചിത്രം നിര്‍മ്മിക്കാന്‍ റഷീദ് സന്നദ്ധനായിരുന്നെങ്കിലും സാമ്പത്തിക ബാധ്യത അദ്ദേഹത്തിന്റെ തലയില്‍ വച്ചു കൊടുക്കുന്നതില്‍ വിമലിന് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ സുഹൃത്തുക്കളായ ബിനോഡ് ശങ്കരത്ത്, സുരേഷ് രാജ്, രാജീവ് തോമസ് എന്നീ പ്രവാസി മലയാളികള്‍ സിനിമ നിര്‍മ്മിക്കാമെന്നേറ്റു. ഇതിനിടയില്‍ മൊയ്തീന്റെ കഥ പറയാന്‍ പൃഥ്വിരാജിനെ പോയി കണ്ടിരുന്നു. നാല് മണിക്കൂര്‍ നേരം ഒറ്റയിരുപ്പിന് തിരക്കഥ വായിച്ചു കേട്ടശേഷം രാജു പറഞ്ഞത് ഇത്രമാത്രം നമ്മള് സിനിമ ചെയ്യുന്നു അതിനുമുമ്പായി എനിക്ക് കാഞ്ചനേടത്തിയുമായി ഫോണില്‍ സംസാരിക്കണം. പൃഥ്വിരാജ് നായകവേഷം ചെയ്യാമെന്നേറ്റതോടെ പ്രോജക്ടിന് പെട്ടെന്ന് ജീവന്‍ വച്ചു. നായികയായി പാര്‍വതീ മേനോനെ നിശ്ചയിച്ചു. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ക്കുള്ളിലാണ് സിനിമ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കാഞ്ചനമാലയുടെ വക്കീല്‍ നോട്ടീസ് വരുന്നത്. തലയ്ക്കടിയേറ്റതു പോലെയായി.
പിന്നെ കാര്യങ്ങള്‍ കോടതിയിലേക്ക് നീങ്ങി. റഷീദിന്റെ പിന്തുണയോടെ വിമല്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. സിനിമയ്‌ക്കെതിരെയുള്ള നീക്കങ്ങളെല്ലാം കോടതി തള്ളി. സന്തോഷത്തോടെ വീണ്ടും സെറ്റിലെത്തി. കോടതി വ്യവഹാരങ്ങളും മറ്റ് തര്‍ക്കങ്ങളും കാരണം ഷൂട്ടിങ് അല്പം വൈകിയതോടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞു. മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് ചിത്രം പൂര്‍ത്തിയാക്കാനായത്. ശത്രുക്കള്‍ വെറുതെയിരുന്നില്ല. ഷൂട്ടിങ്ങിനിടെ പല പ്രശ്‌നങ്ങളും അവരുണ്ടാക്കികൊണ്ടേയിരുന്നു. നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ നിര്‍ത്തിപ്പോയാലും നിങ്ങള്‍ക്ക് ലാഭമായിരിക്കും. ഈ സിനിമ തിയേറ്ററുകളില്‍ എത്തുകയേയില്ല. എത്തിയാല്‍ തന്നെ ഒരാഴ്ച തികച്ചോടുകയുമില്ല- ഷൂട്ടിങ് പകുതിയായപ്പോള്‍ നിര്‍മ്മാതാക്കളിലൊരാള്‍ക്ക് സിനിമാ രംഗത്ത് തന്നെയുള്ള ഒരാള്‍ നല്‍കിയ ഉപദേശമായിരുന്നു ഇത്. ഇത്തരം മനം മടുപ്പിക്കുന്ന അനുഭവങ്ങള്‍ പല ഭാഗത്തു നിന്നുമുണ്ടായി,. അപ്പോഴൊന്നും തളരാതെ മുന്നോട്ടു നയിച്ചത് ബിപി മൊയ്തീന്റെ ആത്മാവും റഷീദ്ക്കയുടെ പിന്തുണയുമായിരുന്നു. ഒന്നുകില്‍ ഈ സിനിമ അല്ലെങ്കില്‍ എന്റെ മരണം എന്ന മാനസികാവസ്ഥയിലേക്ക് എതിതയിരുന്നു. ആറുവര്‍ഷം ചെലവിട്ട് ഞാനൊരുക്കിയ സിനിമ ആരും കാണുന്നില്ലെങ്കില്‍ മരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും മുന്നിലുണ്ടായിരുന്നില്ല. ഇക്കാര്യം മനസിലുറപ്പിച്ചാണ് ചിത്രത്തിന്റെ അവസാന സീനെടുത്തത്.ജനം സ്വീകരിച്ചില്ലെങ്കില്ഡ ജീവനൊടുക്കുമെന്ന് മനസിലുറപ്പിച്ചാണ് ഷൂട്ടിങിന് പായ്ക്കപ്പ് പറഞ്ഞത്.
നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് എന്ന് നിന്റെ മൊയ്തീന്‍ - ചിത്രം തമിഴിലേക്ക് റീ-മേക്ക് ചെയ്യാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. വിമല്‍ തന്നെയൊരുക്കുന്ന തമിഴ് ചിത്രത്തില്‍ മൊയ്തീന്റെ വേഷം കാര്‍ത്തിയായിരിക്കും ചെയ്യുക. എല്ലാത്തിനും നന്ദിപറയാനുള്ളത് റഷീദിക്കയോടാണ്. അദ്ദേഹം നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























