നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും. പടിഞ്ഞാറൻ കാറ്റിന്റെ ശക്തികുറഞ്ഞതോടെയാണിത്. ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. വിവിധ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കാത്ത സാഹചര്യമാണിപ്പോൾ.
ഇടയ്ക്ക് പല ജില്ലകളിലും മഴ വലിയ നാശം വിതച്ചെങ്കിലും സംസ്ഥാനത്തെ മഴക്കുറവ് 23 ശതമാനമായി തുടരുകയാണ്. 1588.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ 1222.7 മില്ലിമീറ്ററാണ് ലഭിച്ചത്. മലയോര ജില്ലകളായ വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ് മഴ. വയനാട്- 51 %, ഇടുക്കി- 45 % എന്നിങ്ങനെയാണ് മഴക്കുറവ്.
എറണാകുളം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലും മഴ കുറവായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കോട്ടയം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.
ജലനിരപ്പ് 57%
കെ.എസ്.ഇ.ബി ഡാമുകളിലെ ആകെ ജലനിരപ്പ് 57% ആണ്. കഴിഞ്ഞ വർഷം ഇതേസമയം 79 % ആയിരുന്നു. ഇടുക്കിയിൽ കഴിഞ്ഞ വർഷം 74 % ആയിരുന്ന ജലനിരപ്പ് ഇപ്പോൾ 55 ശതമാനമേ ആയിട്ടുള്ളൂ.
https://www.facebook.com/Malayalivartha
























