അനശ്വരനടന്‍ ജയന്റെ ഓര്‍മയ്ക്ക് നാളെ മൂന്നരപതിറ്റാണ്ട്

താരങ്ങള്‍ നിരവധി വന്നുപോയാലും ജയന്‍ എന്ന പേരിനൊപ്പം ചേര്‍ത്തുവെക്കാന്‍ മലയാളിക്ക് മറ്റൊരു പേരില്ല. സിനിമയോട് അത്രയേറെ പാഷന്‍ ഉണ്ടായിരുന്ന ഒരു നടന്‍ ഇനി വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളസിനിമയില്‍ പൗരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായിരുന്ന അനശ്വരനടന്‍ ജയന്‍ ഓര്‍മയായിട്ട് നാളെ 35 വര്‍ഷം തികയുന്നു. കരുത്തുറ്റ അഭിനയപാടവം ശബ്ദഗാംഭീര്യം സാഹസികത എന്നിവയാല്‍ മലയാള ചലച്ചിത്രനായക സങ്കല്‍പത്തെ മാറ്റിമറിച്ച ജയനെ ആരാധകലക്ഷം ഇന്നും മാറോടണക്കുന്നു. ഒരു നാവിക ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍നായര്‍ എന്ന ജയന്‍ പോസ്റ്റ്മാനെ കാണ്‍മാനില്ല എന്ന സിനിമയിലൂടെയാണു ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. 1939 ജൂലൈ 25ന് കൊല്ലം തേവള്ളി പൊന്നച്ചംവീട്ടില്‍ മാധവന്‍പിള്ളയുടേയും ഭാരതിയമ്മയുടേയും മൂത്ത മകനായി ജനിച്ച ജയന്‍ കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ നേവിയില്‍ ചേരുകയായിരുന്നു.
പിന്നീട് നടന്‍ ജോസ്പ്രകാശിന്റെ സഹായത്തോടെയാണു സിനിമരംഗത്ത് എത്തിയത് നേവിയിലെ ഉദ്യോഗം രാജിവെച്ചശേഷമാണു മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയത്. 1974ല്‍ ജേസിയുടെ ശാപമോഷം എന്ന സിനിമയാണു ജയനെ ഏറെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നു മലയാള സിനിമയില്‍ ജയന്‍ തന്റേതായ താരസിംഹാസനം തീര്‍ത്തു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലെ വില്ലന്‍ വേഷം ജയന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി.
ശരപഞ്ചരത്തിന്റെ അപ്രതീക്ഷിത വിജയം മലയാള സിനിമയില്‍ അന്നുവരെ നിലനിന്നിരുന്ന നായകസങ്കല്പങ്ങളെ മാറ്റിമറിച്ചു. കരിമ്പനയിലെ മുത്തനും അങ്ങാടിയിലെ ബാബുവും തിന്മകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന കഥാപാത്രങ്ങളായിരുന്നു.
അങ്ങാടിയിലെ ജയന്റെ ഡയലോഗുകള്‍ ഇന്നും പ്രശസ്തമാണ്. പലതാരങ്ങളും മരിച്ച് മണ്‍മറഞ്ഞിട്ടും അവരില്‍നിന്നെല്ലാം ജയനെ പലതും വ്യത്യസ്തനാക്കുന്നു. അതാവാം കാലത്തെ അതിജീവിക്കുന്ന യഥാര്‍ത്ഥ നടന്‍. അതിസാഹസികനായ ജയന്‍ സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരുന്നത്. സിനിമയില്‍ കത്തിനില്‍ക്കവേയാണ് അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞത്. 1980 നവംബര്‍ 16ന് മദ്രാസിലെ ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ പകരക്കാരനെ ഉപയോഗിക്കാതെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കവേയാണു ചലച്ചിത്രലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. നടന്‍ സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ നിന്നു വില്ലനായ ബാലന്‍ കെ. നായര്‍ കയറിയ ഹെലിക്കോപ്ടറില്‍ ചാടിക്കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണു തലയിലേറ്റ ആഴത്തിലുള്ള മുറിവുകാരണമാണു മരണം സംഭവിച്ചത്. അന്നും ഇന്നും ജയന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കാലാവസ്ഥ പ്രതികൂലമെന്നും ഹെലികോപ്ടര്‍ കണ്ടീഷനല്ലെന്നു പറഞ്ഞിട്ടും ആ സീന്‍ എടുക്കുകയായിരുന്നു. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വീട്ടുകാര്‍ക്ക് നല്‍കിയില്ലെന്നുമൊക്കെ അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴും അതില്‍ പലതും ദൂരൂഹമാണ്. ഏതായാലും മരിക്കുന്ന സമയത്ത് അത്രമേല്‍ കത്തി നില്‍ക്കുകയായിരുന്നു ജയന്‍ മലയാള സിനിമയില്‍. അന്നത്തെ പല നടന്‍മാരുടെ പേരും ജയന്റെ മരണത്തില്‍ കേട്ടിരുന്നു. മറ്റൊന്ന് ജയന്‍ മരിച്ചിട്ടില്ല എന്നതായിരുന്നു.ആന ചവിട്ടുന്ന ഒരു സീനില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാം എന്ന് വാശിപിടിച്ച ജയനെക്കുറിച്ച് ഹരിഹരന്‍ പറഞ്ഞിട്ടുണ്ട്. മരിച്ച ആ സീനിലും ഡ്യൂപ്പുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രം മറ്റൊന്നായേനെ.
കൊല്ലം മുളങ്കാടകത്തെ ശ്മശാനത്തില്‍ ജയന്‍ അന്ത്യവിശ്രമം കൊള്ളുന്നു. അനുസ്മരണ ദിനമായ നാളെ തേവള്ളി നാണി മെമ്മോറിയല്‍ ആശുപത്രിക്കുസമീപം ജയന്റെ കുടുംബ വീടിനുമുന്നിലെ റോഡുവക്കില്‍ സ്ഥാപിച്ചിട്ടുള്ള ജയന്റെ പൂര്‍ണകായ പ്രതിമയില്‍ ജയന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പണവും നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























