'ഉണ്ണിമുകുന്ദൻ ക്ഷമിക്കണം . മാളികപ്പുറം നിങ്ങളുടെ സിനിമയല്ല... പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേൽ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം... അറിയാതെ ഉള്ളിൽ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്. 'ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ്. കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത്' എന്ന് കുറിക്കുകയാണ് ബിജെപി പ്രവർത്തകൻ സന്ദീപ് ജി.വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഉണ്ണിമുകുന്ദൻ ക്ഷമിക്കണം . മാളികപ്പുറം നിങ്ങളുടെ സിനിമയല്ല.
..............
കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ
"മാളികപ്പുറം" കണ്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ആ ദൃശ്യവിസ്മയം മനസ്സിൽ നിന്ന് മായുന്നില്ല. കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും തീയേറ്ററിൽ നിന്ന് നമ്മുടെകൂടെയിങ്ങോട്ട് പോരും.
ചിത്രത്തിന്റെ പൂജാ ചടങ്ങിൽ വച്ചാണ് ദേവനന്ദയെ കാണുന്നത്. കല്ലു നെയ്ത്തേങ്ങ നിറക്കുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ ദേവനന്ദ പെർഫെക്റ്റ് ആക്കി. ദേവനന്ദ ദിവസങ്ങളായി വ്രതത്തിലായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു . ആ കുട്ടിയുടെ മുഖത്ത് കണ്ട തേജസ്സിനെ പറ്റിയും ചൈതന്യത്തെ പറ്റിയുമായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി എരുമേലിയിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത് . അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ.
പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേൽ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം... അറിയാതെ ഉള്ളിൽ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്. കല്ലുവും അച്ഛനും തമ്മിലുള്ള സ്നേഹ ബന്ധം, തീക്ഷ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന കഥാ സന്ദർഭങ്ങൾ , ദേവനന്ദ കരയിപ്പിക്കാത്ത ഒരാളെങ്കിലും തീയേറ്ററിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.
പ്രിയപ്പെട്ട ഉണ്ണി, ഇതിലെ നായക കഥാപാത്രമാവാൻ ഉണ്ണിക്കല്ലാതെ മറ്റൊരു നടനും സാധ്യമല്ല . ആ അർത്ഥത്തിൽ മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ തന്നെയാണ്. പക്ഷേ ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ്. കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത്. രാവിലെ ദേവനന്ദയോട് സംസാരിച്ചു. മോളെ പുതിയ ഉയരങ്ങളിലെത്താൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
https://www.facebook.com/Malayalivartha