നടി ആക്രമിക്കപ്പെട്ട കേസ് പ്രതിഭാഗം മനപ്പൂർവ്വം നീട്ടികൊണ്ട് പോവുന്നു: ദിലീപിന്റെ അവസാന ശ്രമം അതിന് വേണ്ടിയാണ്: പ്രകാശ് ബാരെ

ജുലൈ 31 ന് അകം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് തീർക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ സമയം സുപ്രീം കോടതി വീണ്ടും നീട്ടി നൽകിയിരുന്നു. ദിലീപിനെ രണ്ട് ദിവസം മാത്രമായിരുന്നു പ്രോസിക്യൂഷന്‍ ചീഫ് എക്സാമിനേഷന്‍ നടത്തിയതെങ്കില്‍ പ്രധാന സാക്ഷി ബാലചന്ദ്ര കുമാറിനെ ഇരുപത്തിമൂന്നര ദിവസത്തോളമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്നും കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് പ്രതിഭാഗം മനപ്പൂർവ്വം നീട്ടിക്കൊണ്ടു പോവുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണ് സംവിധായകന്‍ പ്രകാശ് ബാരെ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. ഒരു മാധ്യമ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. സുപ്രീം കോടതിയിലെ വാദങ്ങൾ നോക്കി കഴിഞ്ഞാല്‍ ആരാണ് എന്താണ് വാദിക്കുന്നതെന്ന കണ്‍ഫ്യൂഷനാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
കേസ് പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് കോടതിയില്‍ പോയിട്ടുള്ളത് ആരാണ്. എന്നിട്ട് ഇപ്പോള്‍ ആര് കേസ് വൈകിപ്പിക്കുന്നുവെന്നാണ് പറയുന്നത്. സ്വന്തം കാര്യം നേടിയെടുക്കാന്‍ വേണ്ടിയുള്ള കളികളാണ് ഇതൊക്കെ. സത്യം പറഞ്ഞാല്‍ കേസ് പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് സർക്കാരാണ് കോടതിയില്‍ പോവേണ്ടതെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.
കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെ വിസ്തരിക്കാന്‍ നാല് ദിവസം വേണമെന്ന് പറഞ്ഞ ആളുകള്‍ 25 ദിവസമാണ് അദ്ദേഹത്തെ വിസ്തരിച്ചത്. ഡയാലിസിസ് ചെയ്തികൊണ്ടിരിക്കുന്ന അദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നിട്ടും ഇത്രയധികം ദിവസം വിസ്താരം നീട്ടി. എന്നിട്ടും ഇനിയും വിസ്താരണത്തിന് ദിവസങ്ങള്‍ വേണമെന്നാണ് പറയുന്നത്.
സാക്ഷിയെ കൂടുതല്‍ ക്ഷീണിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്താല്‍ എന്തെങ്കിലുമൊക്കെ കിട്ടുമോയെന്ന് അവർ നോക്കുകയാവും, അല്ലെങ്കില്‍ നേരത്തെ ആരോ തമാശ പറഞ്ഞത് പോലെ ഇവർക്ക് ദിവസക്കൂലിയാണോ എന്നുള്ള കാര്യം സംശയിച്ച് പോവുന്നതാണെന്നും പ്രാകശ് ബാരെ അഭിപ്രായപ്പെടുന്നു. വെറുതെ വിചാരണ നീട്ടുകയാണെങ്കില്‍ വിചാരണ കോടതിക്കും ഇടപെടാവുന്നതാണ്. ഒരു സാക്ഷിയെയാണ് കഴിഞ്ഞ രണ്ട് മാസത്തില്‍ അധികമായി ഇങ്ങനെ നടത്തിക്കുന്നത്. ഡയാലിസിസ് ഉള്ള മാസങ്ങളില്‍ വിചാരണ നടക്കുന്നില്ലെന്നാണ് തോന്നുന്നത്. പക്ഷെ, കുറെ ദിവസങ്ങളില്‍ ഡയാലിസ് കഴിഞ്ഞിട്ടാണ് വിചരാണ നടന്നത്. അയാളുടെ ശാരീരികമായ അവസ്ഥ മുതലെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഞാനൊക്കെയാണ് ആ സാഹചര്യത്തിലെങ്കില്‍ ഇത് ഒരു കുരിശ് ആയി മാറിയല്ലോ എന്ന് ഞാനൊക്കെ ചിന്തിക്കും. അങ്ങനെയൊന്നും ചിന്തിക്കാതെ വളരെ വ്യക്തതയോടെ തന്നെ അദ്ദേഹം മുന്നോട്ട് പോവുന്നുണ്ടല്ലോ എന്നുള്ളത് തന്നെ വളരെ അത്ഭുതമാണ്. അയാള്‍ എപ്പോള്‍ പൊളിയും എന്ന കാര്യം നോക്കിയിരിക്കുകയാവും പ്രതിഭാഗം. നേരത്തെ പറഞ്ഞ നാല് ദിവസമാണ് ഇപ്പോള്‍ 25 ദിവസമായി മാറിയത്. ഇപ്പോള്‍ പറഞ്ഞ 5 ദിവസം ഇനി എത്ര ദിവസമായി മാറുമെന്ന് നമുക്ക് നോക്കാമെന്ന് പ്രകാശ് ബാരെ പറയുന്നു.
ആറ് വർഷം എന്നുള്ളത് ഒരു നീണ്ട കാലയളവ് ആണെങ്കിലും നീതി കിട്ടുക എന്നുള്ളതാണ് പ്രാധനം. ഈ കേസില്‍ ആദ്യമൊക്കെ പ്രതീക്ഷയില്ലാത്ത സ്ഥിതിയൊക്കെയായിരുന്നു. ഈ സാക്ഷിക്കെതിരെയൊക്കെ എന്തൊക്കെ ആക്ഷേപമായിരുന്നു ഉന്നയിച്ചത്. അങ്ങനെയുള്ള ഒരു സാക്ഷിയെയാണ് ഇത്രമാത്രം വിസ്തരിച്ചത്. അദ്ദേഹം പറഞ്ഞത് എത്ര പ്രധാനപ്പെട്ടതാണെന്ന് ഈ വിസ്താരം തന്നെ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കില്‍ എത്രയെത്ര ദിവസം ഇവർ ഇങ്ങനെ നീട്ടിക്കൊണ്ടുപോവുമായിരുന്നു. എന്തെങ്കിലുമൊരു പഴുത് വീണ് കിട്ടുന്നത് വരെ ഇതിങ്ങനെ നീട്ടിക്കൊണ്ടുപോവും. കയ്യില്‍ കാശും വക്കീലുമാരും ഉണ്ടല്ലോ. വളരെയേറെ കഷ്ടപ്പെട്ടിട്ടാണ് ബാലചന്ദ്രകുമാർ ഈ കേസിന്റെ വിചാരണ പൂർത്തിയാക്കാന്‍ ശ്രമിക്കുന്നതെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha