വാർത്ത നാട്ടിൽ കാട്ടു തീ പോലെ പടർന്നു: ആളുകൾ ഒഴുകിയെത്തി: യേശുദാസ് ചാടി ഒരൊറ്റ അടി... ഗാനഗന്ധർവനിൽ നിന്ന് ആരും അത് പ്രതീക്ഷിച്ചില്ല:- ആ സംഭവത്തെക്കുറിച്ച് മുകേഷ്...

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് യേശുദാസ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരമാണ്. ഇപ്പോഴിതാ ഗാനഗന്ധർവൻ യേശുദാസ് തന്റെ നാട്ടിൽ ഒരു ഉദ്‌ഘാടനത്തിന് വന്നപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് നടൻ മുകേഷ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് മുകേഷ് ഇത് പറഞ്ഞത്. ഒരു ഷട്ടിൽ ടൂർണമെന്റ് ഉദ്‌ഘാടനത്തിന്റെ കഥയാണ് മുകേഷ് പങ്കുവച്ചത്. വളരെ ചെറിയ രീതിയിൽ നടത്താൻ ഇരുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ കൂടുതൽ പേർ എത്തിയതോടെ യേശുദാസിനെ കൊണ്ട് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്ന് മുകേഷ് പറയുന്നു.
'അന്ന് യേശുദാസിന് അത്രയും തിരക്കുള്ള സമയമാണ്. യേശുദാസിന്റെ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോലും ആളുകൾ അടിയുണ്ടാക്കുന്ന സമയം. ഒരു ഫോട്ടോ കിട്ടിയാൽ അത്രയും അമൂല്യമായി ആളുകൾ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന കാലം. ആ സമയത്ത് ഒരാൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരും നടക്കില്ലെന്ന് പറഞ്ഞു. എന്നാൽ പറഞ്ഞയാൾ കൊണ്ട് വരാമെന്ന് ഏറ്റു. ഈ വാർത്ത നാട്ടിൽ കാട്ടു തീ പോലെ പടർന്നു. കൊണ്ടുവരുമെന്ന് പറഞ്ഞ ആൾ ഒരു ആഗ്രഹം പറഞ്ഞത് ആണെന്ന് നമുക്കെ അറിയൂവെന്ന് മുകേഷ് പറയുന്നു.
ഇനി വരുമോ എന്നുറപ്പിക്കാൻ നാട്ടിൽ തന്നെയുള്ള വേണു ചേട്ടനെ സമീപിച്ചു. അദ്ദേഹം യേശുദാസിന്റെ സുഹൃത്താണ്. അദ്ദേഹം അന്വേഷിച്ചിട്ട് പറഞ്ഞു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ഇവിടെ വന്ന് ഉദ്‌ഘാടനം നടത്തുമെന്ന്. അതോടെ അടുത്ത ചർച്ചകളായി, യേശുദാസ് കളിച്ചായിരിക്കും ഉദ്‌ഘാടനം ചെയ്യുക. അപ്പുറത്ത് എതിരാളി ആയി ആര് നിൽക്കുമെന്നത് ആയിരുന്നു ചർച്ച. അത്ര വലിയ കളിക്കാർ അല്ലാത്തത് കൊണ്ട് ഞങ്ങളൊക്കെ മാറി നിന്നു. എല്ലാവർക്കും എന്നാൽ ആഗ്രഹമുണ്ട്.
അതിനിടെ ജാലപ്പ എന്നൊരാൾ ഞാൻ കളിക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. അദ്ദേഹം ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പെട്ടെന്ന് മറ്റൊരു തീരുമാനം വന്നു. യേശുദാസ് ആണ് കളിക്കുന്നത്. അതുകൊണ്ട് എതിരാളി കൊല്ലത്തുള്ള ഏറ്റവും മികച്ച കളിക്കാരൻ വേണമെന്ന്. അതിന് കൊല്ലം ജില്ലാ ചാമ്പ്യനെ തന്നെ കൊണ്ടുവരണം എന്നായി. അതെന്തിനാണെന്ന ചോദ്യം ഉയർന്നു. ഗ്രൗണ്ട് ധന്യമാക്കാൻ എന്നായിരുന്നു മറുപടി.
ഷട്ടിൽ കോർക്ക് താഴെ വീഴാതെ മാക്സിമം സമയം യേശുദാസിനെ ഗ്രൗണ്ടിൽ നിർത്തി ഗ്രൗണ്ട് ധന്യമാക്കണം എന്ന് ജാലപ്പയോട് പറഞ്ഞു. അതിന് എല്ലാവരും പിന്തുണച്ചു. അങ്ങനെ അവിടെ ഒരു കോളേജിൽ പിജിക്ക് പഠിക്കുന്ന ഒരു പയ്യനെ വീട്ടിൽ പോയി കണ്ടു. അവനാണ് അന്നത്തെ ചാമ്പ്യൻ. അവനോട് കാര്യം പറഞ്ഞു. യേശുദാസ് എന്ന് പറഞ്ഞപ്പോൾ ആളും ഫ്ലാറ്റ്. അങ്ങനെ യേശുദാസ് വരുന്ന ദിവസം എത്തി.
ഒരു ഗാനമേളയോ ഒന്നുമല്ല, ഒരു പാട്ടോ, മൂളലോ ഒന്നുമില്ല. എന്നിട്ടും ഒരു ഗ്രാമം മുഴുവൻ യേശുദാസിനെ കാണാൻ വന്നു', മുകേഷ് പറയുന്നു. 'അങ്ങനെ യേശുദാസ് കാറിൽ വന്നിറങ്ങി. അപ്പോൾ തന്നെ ചാമ്പ്യനെ ഞങ്ങൾ പൊതിഞ്ഞു. കോർക്ക് താഴെ വീഴാതെ പിടിച്ചു നിൽക്കണമെന്ന് പറഞ്ഞു. അര മണിക്കൂറെങ്കിലും നിർത്തിക്കോളാമെന്ന് അയാളും. അങ്ങനെ ദാസേട്ടൻ വന്ന് ചെറിയ പ്രസംഗമൊക്കെ നടത്തി. കലയെ പോലെ പ്രധാനമാണ് കായിക രംഗവും എന്നൊക്കെ പറഞ്ഞ് വളരെ മനോഹരമായി സംസാരിച്ചു. അതിനു ശേഷം യേശുദാസ് ഷട്ടിൽ എടുത്തു. ചാമ്പ്യനെ പരിചയപ്പെട്ടു.
അദ്ദേഹം സർവ് ചെയ്യാമെന്ന് പറഞ്ഞു, ചെയ്തു. ചാമ്പ്യൻ അത് പൊക്കിയടിച്ചു കൊടുത്തു. എന്നിട്ട് ദാസേട്ടൻ എന്ത് ചെയ്യുമെന്ന് നോക്കി നിൽക്കുകയാണ്. ദാസേട്ടൻ ചാടി ഒരൊറ്റ അടി. നല്ല ഫോഴ്സിൽ കോർക്ക് പോയി ചാമ്പ്യന്റെ ഞെറ്റിയിൽ അടിച്ചു തെറിച്ചു പോയി. അപ്പോൾ തന്നെ ദാസേട്ടൻ ഷട്ടിൽ കൊടുത്ത് എല്ലാവർക്കും സന്തോഷമായല്ലോ എന്ന് പറഞ്ഞ് ഇറങ്ങി.
അപ്പോഴാണ് വേണു ചേട്ടൻ വന്ന് പറയുന്നത്, പുള്ളി എല്ലാ ദിവസവും ടെന്നിസ് അല്ലെങ്കിൽ ഷട്ടിൽ കളിക്കും. വലിയ ചാമ്പ്യനാണ്. പാട്ടിലേക്ക് ആയി പോയത് കൊണ്ടാണെന്ന്. അങ്ങനെ ദാസേട്ടൻ പോയി. എല്ലാവരും ചാമ്പ്യന് നേരെ തിരിഞ്ഞു. 'നിങ്ങൾ പറഞ്ഞില്ലല്ലോ അദ്ദേഹം ചാമ്പ്യൻ ആണെന്ന്' എന്നും പറഞ്ഞ് അയാൾ അപ്പുറത്തെ മതിലും ചാടി ഓടി. ആളുകൾക്ക് എല്ലാം ഭ്രാന്തായി നിൽക്കുകയായിരുന്നുവെന്ന് മുകേഷ് പറയുന്നു.
https://www.facebook.com/Malayalivartha