13 വര്‍ഷം ഒരു ഹോസ്റ്റലില്‍ ആയിരുന്നു: ദിലീപ് ആണ് എന്നെ കണ്ടെത്തിയത്: നടി ശാന്തകുമാരിക്ക് സംഭവിച്ചത്....

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് അമ്മ വേഷങ്ങളിലും സഹനടിയായും തിളങ്ങിയ ശാന്തകുമാരി. എന്നാല്‍ അടുത്തിടെ നടിയെ സിനിമകളില്‍ കാണാറുണ്ടായിരുന്നില്ല. കുറേക്കാലത്തിന് ശേഷം ‘2018’ല്‍ ആണ് ശാന്തകുമാരി അഭിനയിച്ചത്. ചില തെറ്റായ വാര്‍ത്തകള്‍ കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിക്ക് സിനിമ ഇല്ലായിരുന്നു എന്നാണ് ശാന്തകുമാരി പറയുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് താന്‍ കിടപ്പിലാണെന്ന് ആരോ പ്രചരിപ്പിച്ചു. അതുകൊണ്ട് തന്നെ സിനിമയിലേക്ക് ആരും വിളിക്കാറില്ല. 13 വര്‍ഷം ഒരു ഹോസ്റ്റലില്‍ ആയിരുന്നു. അവിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം എത്തിച്ച് തരുമായിരുന്നു. ദിലീപ് ആണ് തന്നെ കണ്ടെത്തിയത്.
ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ജൂഡിനെ പോലെയുള്ള ആളുകള്‍ ഉണ്ടല്ലോ എന്നാണ് ശാന്തകുമാരി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ ശാന്തകുമാരി ജീവിച്ചതു മുഴുവന്‍ മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയായിരുന്നു. രണ്ടു പെണ്‍മക്കളായിരുന്നു ശാന്തകുമാരിയ്ക്ക്. മൂത്തവളുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മകളുടെ വിവാഹത്തിന് പണം തികയാതെ വന്നു. വിവാഹം പോലും മുടങ്ങിപ്പോകുമെന്ന സാഹചര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ശാന്തകുമാരിയ്ക്ക് മുന്നിലേക്ക് ദൈവദൂതനെ പോലെയാണ് ആ സഹായമെത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ മോഹന്‍ലാല്‍ കൊടുത്തയച്ച പണമാണ് ശാന്തകുമാരിയുടെ മകളുടെ ജീവിതം കരയ്ക്കെത്തിച്ചത്. മോഹന്‍ലാലുമായി വളരെ വലിയ ആത്മബന്ധമാണ് ശാന്തകുമാരിയ്ക്കുള്ളത്. വിയറ്റ്നാം കോളനി എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണത്. ഷൂട്ടിംഗിനിടെ നടി ഫിലോമിനയുടെ പഴുത്തിരിക്കുന്ന കാല് കണ്ടിട്ടും ഒരറപ്പും വെറുപ്പും കാണിക്കാതെ അവരെ എടുത്തു കൊണ്ടു പോയ മോഹന്‍ലാലിന്റെ മനസിന്റെ വലുപ്പം അന്നാദ്യമായി ശാന്തകുമാരി നേരില്‍ കണ്ടു. അങ്ങനെ തുടങ്ങിയ സ്നേഹമാണ് മകളുടെ വിവാഹം പോലും മുടങ്ങിപ്പോകുന്ന അവസ്ഥയില്‍ ശാന്തകുമാരിയ്ക്ക് ആശ്വാസമായി മാറിയത്. അതോടൊപ്പം ജഗതിയും സിദ്ദിഖ് ലാലുമെല്ലാം സഹായങ്ങളുമായി എത്തി.
മക്കള്‍ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞതോടെ ശാന്തകുമാരി തനിച്ചായി പോയി. അതിനു ശേഷം നടിയെ കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായി. സുഖമില്ലാതായി എന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെന്നുമെല്ലാം വാര്‍ത്തകള്‍ പരന്നു. നിരവധി അവസരങ്ങളും ഇതിനെ തുടര്‍ന്ന് നഷ്ടപ്പെട്ടു. അതിലൊന്നായിരുന്നു മമ്മൂട്ടി നായകനായ തുറപ്പുഗുലാനിലെ അവസരം. അഞ്ച് ദിവസത്തെ ഷൂട്ടുണ്ടാകുമെന്ന് അറിയിച്ചതാണ്. എന്നാല്‍ നടിയ്ക്ക് വയ്യെന്ന വാര്‍ത്ത പരന്നതോടെ അവര്‍ വാഹനം അയച്ചില്ല.
വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു അവര്‍. ഒരസുഖവും ഉണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു. അവസരങ്ങള്‍ കിട്ടാതായതോടെ സാമ്പത്തികമായി തളര്‍ന്ന ശാന്തകുമാരിയ്ക്ക് തലചായ്ക്കാന്‍ പോലും ഒരിടമില്ലാതായി. തുടര്‍ന്ന് 13 വര്‍ഷത്തോളം ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചത്. ഈ പതിമൂന്ന് വര്‍ഷവും ഓരോരുത്തരായിരുന്നു ആഹാരം എത്തിച്ചു നല്‍കിയത്. ആരോടും തന്റെ അവസ്ഥ നടി പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് നടന്‍ ദിലീപ് എങ്ങനെയോ നടിയുടെ അവസ്ഥ അറിഞ്ഞത്. അങ്ങനെയാണ് ഒരു വീട് കിട്ടിയത്.
ദിലീപിനും മോഹന്‍ലാലിനും പുറമെ ജയസൂര്യ, വിനീത്, ഗണേഷ് കുമാര്‍ എന്നിവരെല്ലാം മുന്‍കൈയ്യെടുത്താണ് നടിയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. അതിനു ശേഷമാണ് സ്വന്തം വീട്ടിലേക്ക് നടി മാറിയത്. ശാന്തകുമാരിയുടെ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്തണിയും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. പ്രമേയം പ്രളമായതു കൊണ്ട് ഭൂരിഭാഗം ഷൂട്ടിംഗും വെള്ളത്തിലായിരുന്നു. വെള്ളവും കാറ്റും നിരന്തരം ഏറ്റ് ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചിയൊക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നില്‍ക്കുന്നത് കാണുന്നതിനാല്‍ ടൊവിനോ പരാതി പറയാറില്ലായിരുന്നു എന്നാണ് ജൂഡ് ആന്തണി പറഞ്ഞത്.
https://www.facebook.com/Malayalivartha