അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത; ജനറൽബോഡി യോഗം വിളിക്കുമെന്ന ജഗദീഷിന്റെ പ്രസ്താവന തള്ളി സിദ്ദിഖ്
ഡബ്ല്യുസിസിയുടെ ആരോപണങ്ങളും, ആവശ്യങ്ങളും ചർച്ച ചെയ്യാൻ 'അമ്മ ഉടൻ ജനറൽ ബോഡി യോഗം വിളിക്കില്ലെന്ന് സെക്രട്ടറി സിദ്ദിഖ്. ജനറൽ ബോഡി യോഗം വിളിക്കുമെന്ന് വ്യക്തമാക്കി ട്രഷറർ ജഗദീഷ് വാർത്താക്കുറിപ്പ് ഇറക്കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രസിഡന്റ് മോഹൻലാലിനോടും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളോടും സംസാരിച്ചതിന് ശേഷമാണ് സംഘടനാ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതെന്നും സിദ്ദിക്ക് പറഞ്ഞു,
ഇതോടെ അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ തമ്മിലുള്ളൻ ഭിന്നത മറനീക്കി പുറത്ത് വരുകയാണ്. പ്രസിഡന്റ് മോഹൻലാലും, വൈസ് പ്രസിഡന്റ് ഗണേഷുമായും അകന്ന് കഴിഞ്ഞിരുന്ന ജഗദീഷ് കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിനാണ് ട്രഷറർ ആയത്. ആ തീരുമാനത്തിൽ ഗണേഷ് കുമാറിനുൾപ്പടെ കടുത്ത എതിർപ്പുണ്ടായിരുന്നു. ജഗദീഷ് വാർത്താക്കുറിപ്പ് ഇറക്കിയത് അറിയില്ലെന്നും അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സിദ്ദിക്ക് തുറന്നടിച്ചു.
ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. കോടതി വിധിക്കും വരെ ആരോപണവിധേയന്‍ നിരപരാധിയാണ്. ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടേതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
കുറ്റാരോപിതനായ ദിലീപിനെ 'അമ്മ പുറത്താക്കില്ല. പകരം തന്ത്രപരമായി രാജിവയ്പ്പിക്കുകയാണുണ്ടായത്. ഇക്കാര്യങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങൾ പോലും അറിയാതെയുള്ള രഹസ്യ നീക്കമായിരുന്നു. അതുകൊണ്ടാണ് ദിലീപിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാതിരുന്നത്.
https://www.facebook.com/Malayalivartha