ബാലഭാസ്‌ക്കറിന്റെയും മകൾ തേജസ്വിനിയുടെയും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം; കാർ ഓടിച്ചിരുന്നത് ഡ്രൈവറാണെന്ന് ലക്ഷ്മിയും, ബാലഭാസ്‌ക്കറാണെന്ന് ഡ്രൈവറും, ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയ ആളുടെ മൊഴിയും

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജ്ജുന്റെയും മൊഴികളിൽ വൈരുദ്ധ്യം. കാർ അപകടവും, ബാലഭാസ്‌കറിന്റെ മരണം സംശയത്തിന്റെ നിഴലിലേക്ക്. ഇതേ തുർന്ന് അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങുകയാണ് പോലീസ്.
അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. ഇതോടെ ഇരുവരുടെയും മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്.
കാറോടിച്ചിരുന്നതാരെന്ന് കണ്ടെത്താനായി ഫൊറന്‍സിക് വിദഗ്ദ്ധരുടെയും മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകട സമയത്ത് ഓരോരുത്തരും കാറിനുള്ളില്‍ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ മൊഴികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടം നടക്കുമ്പോള്‍ 80 കിലോമീറ്ററിനു മുകളില്‍ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha