വനിത പൊലീസിനെ വിളിച്ചാല്‍ സഹകരിക്കാമെന്ന് പറഞ്ഞ നമിത വെട്ടില്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്ന പേരില്‍ തെന്നിന്ത്യന്‍ താര സുന്ദരി നമിത വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് താരത്തിന്റെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി രംഗത്തെത്തി. യഥാര്‍ത്ഥ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു അദ്ദേഹം.
ഒരു ഷൂട്ടിന്റെ ആവശ്യത്തിനായി താനും നമിതയും സേലം വഴി ഏര്‍ക്കാടിലേക്ക് കാറില്‍ പോകുകയായിരുന്നു. വഴിമദ്ധ്യേ മൂന്നു തവണയായി പല ജംഗ്ഷനുകളില്‍ വാഹന പരിശോധനയ്ക്കായി കാര്‍ നിര്‍ത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂര്‍വം കഴിഞ്ഞു. സേലം ഏര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്ത് നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കാര്‍ നിറുത്താന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു.
''ഞങ്ങള്‍ കുറ്റവാളികളാണെന്ന മട്ടില്‍ അധികാരത്തോടെ ആയിരുന്നു ഉദ്യോഗസ്ഥന്റെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിന്‍ സീറ്റില്‍ മയങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നമിതയെ പുറത്തേക്ക് വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ വാതില്‍ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ കാറിന്റെ വാതിലില്‍ ചാരി കിടന്ന് വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്കു വീണില്ലെന്ന് മാത്രം. തുടര്‍ന്ന് നമിതയോട് ക്ഷമ ചോദിച്ച ശേഷം അദ്ദേഹം കാറിനുള്ളില്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു വാഹന പരിശോധന നടന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും വസ്തുക്കള്‍ കടത്താനുള്ള ശ്രമമാണോ എന്നു പരിശോധിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാഗുകളും തുറന്നു കാട്ടണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ നമിതയുടെ വാനിറ്റി ബാഗും തുറന്നു കാട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നമിത അത് നിരസിക്കുകയും വനിതാ പോലീസിനെ വിളിച്ചാല്‍ അവര്‍ക്ക് മുന്നില്‍ ബാഗ് തുറന്ന് കാണിക്കാമെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.''
അവര്‍ക്ക് അസൗകര്യമായി തോന്നിയപ്പോള്‍ അവര്‍ വനിതാ പോലീസിനെ വിളിക്കാനാവശ്യപ്പെട്ടു. അതവരുടെ അവകാശമല്ലേ? ഒരു സാധാരണക്കാരനാണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്ര വലിയ പ്രശ്‌നമാകില്ലായിരുന്നു. നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ചെറിയ സംഭവം പെരുപ്പിച്ചുകാട്ടി വാര്‍ത്തകള്‍ പ്രചരിച്ചതെന്നും ചൗധരി വിമര്‍ശിച്ചു. സംഭവത്തെ തെറ്റായ രീതിയില്‍ എടുക്കരുതെന്നും രാജ്യത്തെ ഓരോ സ്ത്രീയും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും വീരേന്ദ്ര ചൗധരി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























