രണ്ട് തവണ എനിക്ക് ഒളിച്ചോടേണ്ടി വന്നു... പക്ഷെ പുള്ളിക്കാരന്റെ ആ നിബന്ധന കാരണം സംഭവിച്ചത്...

സിനിമാ ലോകത്ത് ഇപ്പോള്‍ പ്രണയവും, പ്രണയ വിവാഹവും വിവാഹ മോചനവുമൊന്നും ആരാധകരെ ഞെട്ടിക്കാറില്ല. സര്‍വ്വ സാധാരണമായി മാറിയിരിയ്ക്കുന്നു. എന്നാല്‍ നടി ലെനയുടെ വിവാഹം കഴിഞ്ഞതും വിവാഹ മോചനം നേടിയതുമൊന്നും അധികമാര്‍ക്കും അറിയില്ലായിരുന്നു. അതുമൊരു പ്രണയ വിവാഹമായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും, സിനിമാ രംഗത്തേയ്ക്ക് വന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് താരം ഇപ്പോൾ. ജമേഷ് ഷോ യിലൂടെയാണ് രസകരമായ ഓരോ കാര്യങ്ങളും ലെന ഓര്‍ത്തെടുത്തത്.
പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സ്‌കൂളില്‍ നിന്ന് ജയരാജ് സാര്‍ എന്നെ സെലക്ട് ചെയ്ത് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നത്. ഞാന്‍ മനഃപൂര്‍വ്വം സിനിമയിലേക്ക് വന്നതല്ല. യാദൃശ്ചികമായി വന്നതാണ്. ജയരാജ് സാറിന്റെ പടത്തിലൂടെ വന്നത് കൊണ്ട് ഒരുപാട് നല്ല സംവിധായകര്‍ എന്നെ വിളിച്ചു. ജയരാജ് സാറിന്റെ തന്നെ കരുണം, ശാന്തം എന്നീ സിനിമകള്‍ ചെയ്തു. പിന്നീട് എംടി സാറിന്റെ ചെറുപുഞ്ചിരി എന്ന ചിത്രം. സത്യന്‍ അന്തിക്കാട് സാര്‍ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് വിളിച്ചു. സിബി സാര്‍ ദേവദൂതനിലേക്ക് വിളിച്ചു. ലാല്‍ സാര്‍ രണ്ടാം ഭാവത്തില്‍ വിളിച്ച് സുരേഷേട്ടന്റെ നായികയായി കാസ്റ്റ് ചെയ്തു.
പക്ഷെ ആ സമയത്തൊക്കെ എന്റെ മനസില്‍ വല്ലാത്തൊരു സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളല്ല ഞാന്‍. അയ്യോ സിനിമയിലേക്കെടുത്തല്ലോ ഇനിയിപ്പോ എന്ത് ചെയ്യും, എന്റെ പ്രൈവസി പോവുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു. പതിനാറ് വയസേ അന്നുണ്ടായിരുന്നുള്ളു. അതിന്റെ പ്രശ്‌നങ്ങളാകും. പോരാത്തതിന് എന്റെ ചുറ്റുമുള്ളവര്‍ എല്ലാവരു മോശം കാര്യങ്ങളായിരുന്നു സിനിമയെ കുറിച്ച് എന്റെ അടുത്ത് പറഞ്ഞിരുന്നത്. ആ ഒരു മൈന്‍ഡ് സെറ്റ് കാരണം ഞാന്‍ സിനിമയുമായി സെറ്റില്‍ ആയിരുന്നില്ല.
ഇത്രയും നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടും എനിക്കതിന്റെ വില മനസിലായില്ല. എന്റെ വിചാരം പഠിച്ചാലേ നമുക്കെന്തെങ്കിലും ആകാന്‍ പറ്റുള്ളു എന്നാണ്. അത്യാവശ്യം നല്ല പഠിപ്പിസ്റ്റ് ആയിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഡിഗ്രിക്ക് സൈക്കോളജിക്ക് ചേര്‍ന്നു. അതെനിക്ക് ഒരുപാട് ഇഷ്ടമായി. അത് പഠിച്ചതോടെ ഞാനെന്തോ നേടിയ പോലെയായിരുന്നു. അങ്ങനെ ഡിഗ്രിയ്ക്ക് ശേഷം ഞാന്‍ പിജി ചെയ്യാന്‍ മുംബൈയിലേക്ക് പോയി. അന്ന് രണ്ടാം ഭാവം ഇറങ്ങിയ സമയമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ വന്ന സമയമായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ മനസില്‍ സിനിമ ആയിരുന്നില്ല. പഠിച്ച് പിഎച്ച്ഡി എടുത്ത് എന്തൊക്കെയോ ചെയ്യണമെന്നായിരുന്നു.
മുംബൈയില്‍ പോയി പിജി കഴിഞ്ഞു അവിടെ ഇന്റേണ്‍ഷിപ് ചെയ്യണം. അപ്പോഴാണ് എനിക്ക് മനസിലായത് പുസ്തകത്തില്‍ കാണുന്നതല്ല ചുറ്റും ഉള്ളതെന്ന്. അവിടുത്തെ ഹെല്‍ത്ത് സെന്ററുകളുടെ ഒക്കെ കാര്യം വളരെ മോശമാണ്. ഭയങ്കര ഡിപ്രസിങ്ങായി തോന്നി തുടങ്ങി. അപ്പോഴാണ് എനിക്ക് ഞാനൊരു കലാകാരിയാണെന്ന് മനസിലായത്. ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണെന്നൊക്കെ. സത്യത്തില്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നത്. അങ്ങനെ പോയതോണ്ട് ജീവിതത്തിലെ എല്ലാ പാഠങ്ങളും എല്ലാ റഫ് അനുഭവങ്ങളും എനിക്ക് ഒരു മാസം കൊണ്ട് മുംബൈ ജീവിതത്തില്‍ നിന്ന് കിട്ടി. മുംബൈ ലൈഫ് എന്നെ റിയല്‍ ലൈഫ് എന്താണെന്ന് പഠിപ്പിച്ചു. ഞാന്‍ ഇന്‍പെന്‍ഡന്റായി.
അതുവരെ സിനിമ ചെയ്തതില്‍ നിന്നും ലഭിച്ച കാശ് കൊണ്ടാണ് ഞാന്‍ പഠിച്ചതും അവിടെ താമസിച്ചതുമൊക്കെ. 2003 ല്‍ മുംബൈ ജെജെ ഹോസ്പിറ്റലില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഭയങ്കര നിരാശയായിരുന്നു. ആ സമയത്താണ് സിനിമ വേണ്ടെന്ന് വെച്ചത് അബദ്ധമായോ എന്നെനിക്ക് തോന്നിയത്. ഒരിക്കല്‍ ഒരു രോഗി റൂമിലേക്ക് വരുന്ന സമയത്താണ് എനിക്കൊരു കോള്‍ വരുന്നത്. കൂട്ട് സിനിമയില്‍ അരവിന്ദന്റെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് കൊണ്ടിയിരുന്നു കോള്‍. എടുത്ത വഴിയ്ക്ക് ഞാനിതാ വരുന്നു എന്ന് പറഞ്ഞിങ്ങ് പോരുകയായിരുന്നു. അപ്പോഴാണ് സിനിമയുടെ വില മനസിലാവുന്നത്.
അങ്ങനെ സിനിമയില്‍ നിന്നും ഒന്നും രണ്ടും വട്ടമല്ല ഞാന്‍ ഓടിയിട്ടുള്ളത്. കൂട്ട് കഴിഞ്ഞതോടെ വേറെ പടമൊന്നും വന്നില്ല. സൈക്കോളജിയിലേക്ക് തിരികെ പോകാനാവില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് വെറുതേ ഒന്നും ചെയ്യാതെ ഇരിക്കാനും മടി. എനിക്ക് കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂര്‍ ജോലിയുണ്ട്. കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ്. നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വെച്ചു. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന്. അങ്ങനെ വീണ്ടും ഞാന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി.
ആദ്യം സൈക്കോളജിക്ക് വേണ്ടി. പിന്നെ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ് ആറേഴ് മാസം വെറുതേ വീട്ടിലായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുകയാണ് ഞാന്‍. എനിക്കെന്തെങ്കിലും പൊഡക്ടീവ് ആയി ചെയ്യണം. പക്ഷെ എന്ത് ചെയ്യുമെന്ന് ഒരു രൂപവുമില്ലാതെ ഞാന്‍ ഇരിക്കുകയാണ്. അന്ന് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വന്ന ഫ്രസ്‌ട്രേഷന്‍ വീണ്ടും വന്നു.
ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് എനിക്ക് കോള്‍ വരുന്നത്. കേട്ട പാതി ഞാന്‍ കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന്‍ നിന്നില്ല. അപ്പോഴേക്കും ആള്‍ക്ക് പക്വത വന്നിരുന്നു. എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല്‍ ഹിറ്റായി. അങ്ങനെയാണ് ഞാന്‍ സജീവമായി അഭിനയത്തിലേക്ക് വരുന്നത്. ഇനി ഞാന്‍ മരണം വരെ പോകില്ലെന്നും ലെന പറയുന്നു.
https://www.facebook.com/Malayalivartha























