ജയിലിൽ മുണ്ടുടുത്ത് ടാങ്കിൽ നിന്ന് വെള്ളംകോരി കുളിക്കാൻ തുടങ്ങുമ്പോൾ വാർഡൻ ദൂരെ കസേരയിട്ട് ചാരിക്കിടന്ന് ഫോണിൽ വീഡിയോ ഷൂട്ട് ചെയ്യും; ഭക്ഷണം വാങ്ങാൻ പാത്രവുമായി നിൽക്കുമ്പോൾ കയ്യില്‍ കൊക്കൈന്‍ ഉണ്ടാകുമോ എടുക്കാനെന്ന് ചോദിച്ച് ചൊറിയും.. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിൽ കിടന്നപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങൾ തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ
കൊച്ചി കൊക്കെയ്ന്‍ കേസ് ആയിരുന്നു 2015 ന്റെ തുടക്കത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. ന്യൂ ജനറേഷന്‍ സിനിമ താരം ഷൈന്‍ ടോം ചാക്കോയും നാല് യുവതികളുമാണ് ആദ്യം പിടിയിലായത്. പിന്നീടങ്ങോട്ട് കഥകളുടെ ബഹളമായിരുന്നു. 2015 ജനുവരി 30 ന് ആണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. എന്നാൽ ജയിലിൽ നിന്ന് ഇറങ്ങിയ താരം മാധ്യമങ്ങളോട് പറഞ്ഞത്, തന്നെ കുടുക്കിയതാണോയെന്ന് അറിയില്ലെന്നും, അത് കുടുക്കിയവര്‍ക്ക് മാത്രമെ പറയാനാവു എന്നും, തനിക്ക് ആരോടും ശത്രുതയില്ല... ആര്‍ക്കെങ്കിലും എന്നോട് ശത്രുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നുമായിരുന്നു.
ന്യൂജനറേഷന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കവെയാണ് ഷൈന്‍ ടോം ചാക്കോ പോലീസിന്റെ പിടിയിലാകുന്നത്. നാല് യുവതികള്‍ക്കൊപ്പം ഷാന്‍ ടോം ചാക്കോ പിടിയ്ക്കപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പി്ന്നീടാണ് കൊക്കെയ്ന്‍ പാര്‍ട്ടിയുടെ കഥകള്‍ ഇറങ്ങുന്നത്. സംഭവത്തിന്റെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കെ തനിക്ക് ജയിലിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് ജെബി ജങ്ഷൻ എന്ന പരിപാടിക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ഷൈനിന്റെ വാക്കുകൾ ഇങ്ങനെ...
ഭക്ഷണം വാങ്ങാൻ സെല്ലിൽ നിന്ന് ഇറങ്ങി പ്ലെയ്റ്റുമായി കൊർഡോറിൽ എത്തണം, ഞാൻ ഭക്ഷണം എടുക്കാനായി അങ്ങനെ നിൽക്കുമ്പോൾ ഒരു വാർഡനെത്തി എന്നോട് ചോദിച്ചു, കയ്യിൽ കൊക്കൈൻ ഉണ്ടാകുമോ എന്ന്? ഞാൻ പറഞ്ഞു രണ്ട് പാക്കറ്റ് എടുക്കട്ടേന്ന്, വെറുതെ ചൊറിയാനായിട്ടായിരുന്നു ചോദ്യം... അങ്ങനെ ചൊറിച്ചിലുള്ള കുറച്ചുപേർ ഉണ്ടായിരുന്നു. ആ പുള്ളിക്കാരന് തന്നെ വേറെ വിനോദം ഉണ്ടായിരുന്നു... നമ്മൾ കിളക്കുന്നതൊക്കെ പുള്ളി ഫോണിൽ ഷൂട്ട് ചെയ്യും. അവിടന്ന് അപ്പുറത്ത് മാറിയാണ് ടാങ്കും മറ്റുകാര്യങ്ങളും.. അവിടെ നിന്ന് മുണ്ടുടുത്ത് വെള്ളം കോരി കുളിക്കണം. ഇതിനിടെ പുള്ളി കുറച്ചുദൂരെ കസേര ഇട്ടിട്ട് ഫോണിൽ വീഡിയോ ഷൂട്ട് ചെയ്യും!
ഷൈൻ എങ്ങോട്ട് വന്നെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ അടുത്ത് ചെന്ന് ചോദിച്ചു സാർ എന്താ ഫോണിൽ ഷൂട്ട് ചെയ്യുന്നതെന്ന്? പരിഹസിക്കുന്ന മട്ടിൽ നോക്കി പറയും പുറത്തൊന്നും വിടില്ല, പൊയ്ക്കോ എന്ന്... ഒരു മാനസിക പീഡനം. ഇതിനെക്കാളും വലിയ മാനസിക പീഡനങ്ങൾ ഏറ്റതിന് ശേഷമാണ് താൻ ജയിലിലേയ്ക്ക് എത്തിയത്. അതുകൊണ്ടുതന്നെ ജയിലിലെ ഭക്ഷണം കഴിക്കണോ ജയിലിൽ നിന്ന് പൊതുവായി കുളിക്കാനോ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നില്ലെന്നും ഷൈൻ വ്യക്തമാക്കി. തൊലി ഉരിഞ്ഞവന്റെ തൊലിപ്പുറത്ത് കുരു വന്നെന്ന് പറഞ്ഞാൽ വിഷമം ഉണ്ടാകുമോ? ആ അവസ്ഥ ആയിരുന്നു തനിക്ക്.
കേസിൽ അറസ്റ്റ് ചെയ്തപ്പോൾ താൻ ഒരുവട്ടംപോലും ക്യാമറാക്കണ്ണുകളിൽ നിന്ന് മുഖം മറച്ചിട്ടില്ല. ആ ഒരു നിശ്ചയദാർട്യമാണ് പുറത്തിറങ്ങിയിട്ടും, അഭിനയിക്കണമെന്ന തന്റെ ലക്ഷ്യത്തെ തുടർന്ന് കൊണ്ടുപോകാൻ സാധിച്ചതെന്നും, സിനിമാമേഖലയിലുള്ള പലരും തനിക്ക് കൈതാങ്ങായെന്നും, കമൽ സാറാണ് സിനിമയിലെ തന്റെ ആദ്യ വരവിനും രണ്ടാമത്തെ വരവിനും കടപ്പെട്ടിരിക്കുന്നത് കമൽ സാറിനോട് ആണെന്നും ഷൈൻ മനസ് തുറന്നു. തനിക്ക് ഒരു പ്രണയമുണ്ടെന്നും, ആറ് മാസങ്ങൾക്ക് ശേഷം വിവാഹമുണ്ടാകും എന്നും ഷൈൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha