ഈ സംസാരം കഴിഞ്ഞപ്പോൾ നീയെന്റെ കൂടെ കിടക്കും, ഞാന്‍ കിടത്തുമെന്ന് വിനായകൻ വെല്ലുവിളിച്ചു; 'പെണ്ണേ നീ നല്ല വര്‍ത്തമാനം എന്തെങ്കിലും പറ, ചേട്ടന്‍ തമാശ പറഞ്ഞതല്ലേ' എന്ന് വീണ്ടും ഫോൺ വിളിച്ച് വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടേ ഇരുന്നു:- കേട്ടാൽ അറയ്ക്കുന്ന നടൻ വിനായകന്റെ ഫോൺ സംഭാഷണങ്ങൾ
ദലിത് ആക്ടിവിസ്റ്റായ യുവതിയെ ഫോണിലൂടെ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് താന്‍ സ്ത്രീയോടല്ല, പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. താനും നേരത്തെ സംസാരിച്ച പുരുഷനുമായുള്ള പ്രശ്‌നം പരിഹരിക്കാനാണ് പരാതിക്കാരി വിളിച്ചതെന്നും വിനായകന്‍ പറഞ്ഞിരുന്നു. ദലിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ആണ് വിനായകനോട് ആദ്യം സംസാരിച്ച ആ പുരുഷന്‍. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ ദിനുവിന്റെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിയിരിക്കുകയാണ്.
അഭിമുഖം ഇങ്ങനെ...
ആദ്യം വിനായകനെ വിളിച്ചത് ഞാന്‍
സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യയെ അഭിനന്ദിക്കാന്‍ ഏപ്രില്‍ പതിനെട്ടിനാണ് ഞങ്ങള്‍ വയനാട്ടിലേക്ക് പോയത്. തരുണ്‍ തങ്കച്ചന്‍, അരുന്ധതി സിന്ധു, പരാതിക്കാരി, മകള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങളുടെ ദിശ എന്ന സംഘടനയും കുട്ടികളുടെ കൂട്ടായ്മയായ 'ആലിലക്കൂട്ട'വും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ശ്രീധന്യയെ ക്ഷണിക്കാനും തീരുമാനിച്ചിരുന്നു.
ഉച്ചകഴിഞ്ഞേ ശ്രീധന്യയെ കാണാന്‍ സാധിക്കുള്ളൂ എന്ന് പറഞ്ഞതനുസരിച്ച് ഞങ്ങളെല്ലാവരും പൂക്കോട്ട് തടാകത്തില്‍ പോയി, വിശ്രമിക്കുകയായിരുന്നു. ശേഷം കല്‍പ്പറ്റ മാത്യഭൂമി ബുക്ക്സിന് മുന്‍പില്‍ വാഹനം നിര്‍ത്തിവെച്ച് തരുണും അരുന്ധതിയും ശ്രീധന്യക്ക് സമ്മാനമായി നല്‍കാന്‍ ഒരു പുസ്തകം വാങ്ങാന്‍ പോയി. അപ്പോഴാണ് കുട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ കാര്യം സംസാരത്തിലേക്ക് വന്നത്. ജസ്റ്റിസ് സിരിജഗന്‍, ഷീബാ അമീര്‍, ശ്രീധന്യ, ചിന്താ ജെറോം എന്നിവരെയാണ് പരിപാടിയില്‍ മുഖ്യാതിഥികളായി ആലോചിച്ചിരുന്നത്. കുട്ടികള്‍ കുറെനാളായി വിനായകനെ കാണണം, പരിപാടിക്ക് മുഖ്യാതിഥിയായ് ക്ഷണിക്കണം എന്നൊക്കെ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് വിനായകനെ ക്യാമ്ബിന് ക്ഷണിക്കാന്‍ ശ്രമിക്കുന്ന കാര്യം ഞാനും ചേച്ചിയും സംസാരിക്കുന്നത്.
മുന്‍പ് പലതവണ വിനായകന്റെ നമ്ബറിനായി ഞാന്‍ ശ്രമിച്ചിരുന്നു, പക്ഷേ കിട്ടിയില്ല. അപ്പോഴാണ് ചേച്ചിയുടെ കയ്യില്‍ നമ്ബറുണ്ടെന്ന് അറിയുന്നത്. കുട്ടികളുടെ കാര്യമല്ലേ ചിലപ്പോള്‍ വരും, നീ വിളിച്ചുനോക്കൂ എന്ന് ചേച്ചി പറഞ്ഞു. അങ്ങനെ രണ്ടുതവണ വിളിച്ചു, ഫോണ്‍ എടുത്തില്ല. പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു. വിനായകന്‍ സാറിന്റെ അപ്പോയിന്‍മെന്റിന് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍, 'വിനായകനാണ് പറ' എന്ന് അപ്പുറത്തുനിന്ന് മറുപടി.
ഞാനും ദലിതനാണ് എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ശേഷം ക്യാംപിന്റെ വിശദാംശങ്ങള്‍ പറയുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ 'നീ കുണ്ടനല്ലേടാ' എന്ന് മറുപടിയാണ് വിനായകന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. പെട്ടെന്നുണ്ടായ ഞെട്ടലില്‍ 'സര്‍,എന്ത്' എന്ന് ഞാന്‍ ചോദിച്ചു. മറുപടിയായി കേട്ടാലറക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്.
'ഞങ്ങളുടെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും വേണ്ടി വിളിച്ചതാണ് സര്‍' എന്ന് ഞാന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്യാനൊരുങ്ങുമ്ബോള്‍ അമ്മയെ ചേര്‍ത്ത് ലൈംഗികാധിപക്ഷേപം നടത്തി.
'ഞാന്‍ സാറിനോട് മോശമായി ഒന്നും സംസാരിച്ചില്ലല്ലോ' എന്ന് പറഞ്ഞപ്പോള്‍ 'പട്ടി കഴുവേറീടെ മോനെ, സാറോ? ദലിതന്മാരൊക്കെ സാറേ എന്ന് വിളിക്കുമോ' എന്ന് ചോദിച്ചു.
സര്‍ എന്ന വിളി മാറ്റി ചേട്ടാ എന്ന് വിളിച്ചു. അപ്പോഴും അദ്ദേഹം മോശമായിത്തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അസഭ്യം തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. 'നീ ദലിതാണോടാ, നീ ദലിതാണോടാ' എന്ന് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അദ്ദേഹം തിരിച്ചുവിളിച്ചു. സംസാരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ആയിരുന്നതിനാല്‍ ചേച്ചിയാണ് ഫോണ്‍ എടുത്തത്. ക്യാംപിന് വേണ്ടിയല്ലേ വിളിച്ചത് എന്ന ചേച്ചിയുടെ ചോദ്യത്തിന് 'അമ്മയെ കിട്ടുമോ' എന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. കൂടെ കിടക്കുമോ എന്നു തുടങ്ങി ചേച്ചിക്കെതിരെ അങ്ങേയറ്റമുള്ള ലൈംഗികാധിക്ഷേപങ്ങളാണ് വിനായകന്‍ നടത്തിയത്. ചേച്ചി പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സംസാരം കഴിയുമ്ബോള്‍ നീയെന്റെ കൂടെ കിടക്കും, ഞാന്‍ കിടത്തുമെന്നാണ് വിനായകന്‍ പറഞ്ഞത്.
സഹികെട്ടപ്പോള്‍ ചേച്ചി പറഞ്ഞു, 'ഇനിയും ഇങ്ങനെ സംസാരിച്ചാല്‍ ഞങ്ങള്‍ ലൈവ് പോകും' എന്നുപറഞ്ഞു. അപ്പോഴും മറുവശത്ത് തെറിവിളി തന്നെയായിരുന്നു.
വീണ്ടും ഫോണ്‍ കട്ട് ചെയ്തു. പിന്നെ വിനായകന്റെ മാനേജര്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ തിരിച്ചുവിളിച്ചു. എന്തിനാണ് വിനായകനെ നേരിട്ടുവിളിച്ചത് എന്നയാള്‍ ചോദിച്ചു. നേരിട്ടുവിളിച്ചതാണെങ്കിലും അല്ലെങ്കിലും ചേച്ചിയോട് എന്തൊക്കെ വൃത്തികേടാണ് സംസാരിച്ചത് എന്ന് ഞാന്‍ ചോദിച്ചു. 'ആ സഹോദരിക്ക് ഒന്ന് ഫോണ്‍ കൊടുക്കൂ' എന്ന് പറഞ്ഞു.
മാപ്പ് പറയും എന്ന പ്രതീക്ഷയിലാണ് ചേച്ചിക്ക് ഫോണ്‍ കൊടുക്കുന്നത്. എന്നാല്‍ പിന്നെ സംസാരിച്ചത് വിനായകന്‍ തന്നെയാണ്. 'പെണ്ണേ നീ നല്ല വര്‍ത്തമാനം എന്തെങ്കിലും പറ, ചേട്ടന്‍ തമാശ പറഞ്ഞതല്ലേ' എന്നായി വിനായകന്‍. ഇനിയീ നമ്ബറിലേക്ക് വിളിക്കരുത് എന്നുപറഞ്ഞ് ചേച്ചി ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും തുടര്‍ച്ചയായി അദ്ദേഹം ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു. ഇടക്ക് ഫോണ്‍ എടുക്കുമ്ബോള്‍, പെണ്ണേ പെണ്ണേയെന്ന് തുടങ്ങി തെറിവിളി മാത്രമാണ് കേള്‍ക്കുന്നത്. അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയാണ് ശ്രീധന്യയുടെ വീട്ടിലേക്ക് പോയത്.
ഇതിന്റെയെല്ലാം കോള്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എത്ര തവണ വിനായകന്‍ ഇങ്ങോട്ടുവിളിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ടാകണം.
എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ല?
ഒരു സ്ത്രീയ്ക്ക് നേരെയുണ്ടായ അധിക്ഷേപത്തില്‍ എപ്പോള്‍ പരാതി പറയണം എന്ന് തീരുമാനിക്കേണ്ടത് അവരല്ലേ? തീര്‍ച്ചയായും അതിന് മാനസികമായ് ഏറ്റ ആഘാതവും മറ്റ് ഔദ്യോഗിക തിരക്കുകളുമെല്ലാം കാരണമായിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.
സംഘപരിവാര്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ വിനായകനൊപ്പമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചേച്ചി നിലപാട് ഉന്നയിച്ചത്. അവര്‍ക്കെതിരെ അനീതി ചെയ്ത ഒരു മനുഷ്യനെതിരെ, സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചപ്പോള്‍ ഒപ്പം നില്‍ക്കുക തന്നെയാണ് അവര്‍ ചെയ്തത്.
വിനായകന്‍ പറയുന്നത് പച്ചക്കള്ളം
ആരോപണമുന്നയിച്ച ആദ്യദിവസം അദ്ദേഹം പറഞ്ഞു, ഇത്തരമൊരു സംഭാഷണമേ ഉണ്ടായിട്ടില്ല എന്ന്. രണ്ടാം ദിവസം പറഞ്ഞു, ആ സ്ത്രീയാണ് ആദ്യം പ്രകോപിപ്പിച്ചത് എന്ന്. പിന്നീട് അദ്ദേഹത്തിന് നിയമോപദേശം എന്തെങ്കിലും കിട്ടിക്കാണും. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനാകണം പുരുഷനാണ് ആദ്യം വിളിച്ചത് എന്നുപറഞ്ഞത്. ഞാന്‍ മോശമായ് സംസാരിച്ചുവെന്ന് നുണ പറഞ്ഞത്.
ഇപ്പോഴും അശ്ലീലച്ചുവയോടെ സംസാരിച്ചു എന്ന കാര്യം അദ്ദേഹം നിഷേധിക്കുന്നില്ല. ഒരുതവണ പോലും പരിപാടിക്ക് വരില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോഴോ മറ്റോ 'എവിടെയാ പെണ്ണേ വരേണ്ടത്, നീ പറ' എന്ന് ചോദിച്ചിരുന്നു.
മാപ്പ് പറയുമെന്ന് കരുതി
യാതൊരു പ്രകോപനവുമില്ലാതെ എന്തുകൊണ്ടാണ് വിനായകന്‍ ഇങ്ങനെ സംസാരിച്ചത് എന്നറിയില്ല. തുടര്‍ച്ചയായി വിളിച്ച് അസഭ്യം പറഞ്ഞതില്‍ നിന്ന്, മനപ്പൂര്‍വ്വം ചെയ്തായിരിക്കണമല്ലോ. അല്ലെങ്കില്‍ ഇത്ര തവണ തിരിച്ചുവിളിക്കേണ്ട സാഹചര്യമില്ലല്ലോ. നേരത്തെ ദീപാ നിശാന്ത് വിനായകനെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചു, മറ്റുപലരും ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആളുകളോടൊന്നും അദ്ദേഹം ഇത്ര മോശമായി സംസാരിച്ചതായി അറിയില്ല. പരിപാടിക്ക് വരാന്‍ പറ്റില്ല എന്ന് നേരെ പറയേണ്ടതിന് പകരം അങ്ങേയറ്റം വൃത്തികെട്ട ലൈംഗിക അധിക്ഷേപം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് അദ്ദേഹമാണ്. മാപ്പ് പറയേണ്ടതും അദ്ദേഹം തന്നെയാണ്.
ഇക്കാലയളവില്‍ എപ്പോഴെങ്കിലും മാപ്പ് പറയാനുള്ള ജനാധിപത്യ ബോധമെങ്കിലും വിനായകന്‍ കാണിക്കുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല. വളരെ കൃത്യമായി സാക്ഷി പറഞ്ഞ എന്നെക്കൂടി ടാര്‍ഗറ്റ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഒരു ദലിത് സ്ത്രീക്കെതിരെ നടത്തിയ ലൈംഗികാധിഷേപത്തെ മറച്ചു പിടിക്കുകയാണ്.അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയതും. പോലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. നീതിപീഠത്തില്‍ പൂര്‍ണ്ണമായ വിശ്വാസമര്‍പ്പിക്കുന്നു.
https://www.facebook.com/Malayalivartha