മലയാളത്തിലെ ചില നായികമാര്‍ എന്നെ ഒതുക്കി; ഞാന്‍ ചെയ്യേണ്ടത് കാവ്യാമാധവനും ദിവ്യാഉണ്ണിയും കൊണ്ടു പോയി...
മലയാളത്തില്‍ നായികയായി തിളങ്ങേണ്ട താന്‍ മലയാളസിനിമയിലെ ചിലരുടെ ഇടപെടലുകള്‍ കാരണമാണ് അന്യഭാഷകളിലേക്ക് ചേക്കേറേണ്ടി വന്നതെന്ന് നടി കാവേരി.
അമ്മാനംകിളി എന്ന ചിത്രത്തിലെ ബാലതാരത്തില്‍ നിന്ന് നായികാ നിരയിലേക്ക് കാവേരി ഉയരുന്നത് മമ്മൂട്ടിയുടെ ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ്. മമ്മൂട്ടിയുടെ നായികയായതോടെ കാവേരി മുന്‍നിര നായികമാരുടെ ഇടയില്‍ വരുമെന്ന് മാധ്യമങ്ങളും പറഞ്ഞിരുന്നു.
എന്നാല്‍ ഏവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് മലയാളസിനിമയില്‍ കാവേരി ചെറിയ വേഷങ്ങളില്‍ മാത്രമായി ഒതുങ്ങി. ഇതിന് കാരണം കണ്ടെത്തുകയാണ് കാവേരി.
നായികയായി എനിക്ക് കിട്ടിയ തുടക്കം മറ്റാര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. സെവന്‍ ആര്‍ട്‌സ് എന്ന വലിയ ബാനര്‍. ലോഹിതദാസ് എന്ന പ്രതിഭയുടെ തിരക്കഥ.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികുമാര്‍ സാറിന്റെ സംവിധാനം. പ്രശസ്ത ഛായാഗ്രാഹകന്‍ വേണുസാര്‍ ക്യാമറ ചലിപ്പിക്കുന്നു. സര്‍വോപരി മമ്മുക്ക നായകന്‍. പടം മികച്ച അഭിപ്രായം നേടി വന്‍വിജയമായിത്തീര്‍ന്നു.
തുടര്‍ച്ചിത്രങ്ങളെപ്പറ്റി എല്ലാവരേയുംപോലെ എനിക്കും വലിയ പ്രതീക്ഷകളായിരുന്നു. ആ സമയത്ത് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എല്ലാം നിറഞ്ഞുനിന്നത് എന്റെ കളര്‍ഫോട്ടോകളായിരുന്നു. ഉദ്യാനപാലകന്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എന്നെ ആദ്യം വിളിച്ചത് രാജസേനന്‍ സാര്‍ ആയിരുന്നു.
സാര്‍ കഥപറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും അച്ഛനും കരഞ്ഞുപോയി. അത്രയ്ക്കു ഗംഭീര കഥ. ജയറാമേട്ടന്‍ നായകന്‍. സിനിമയുടെ പേര് കഥാനായകന്‍. എനിക്കവര്‍ അഡ്വാന്‍സും തന്നു. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വെള്ളിനക്ഷത്രത്തില്‍ ഒരു ഫോട്ടോ.
ജയറാമേട്ടനോടൊപ്പം ദിവ്യാഉണ്ണി. വാര്‍ത്തയില്‍ ദിവ്യാഉണ്ണി കഥാനായകനിലെ നായിക. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഞാന്‍ അണിയറക്കാരെ വിളിച്ചു. പക്ഷേ എല്ലാവരും കൈമലര്‍ത്തി.
ഞാന്‍ കുറെ കരഞ്ഞു. അല്ലാതെന്തു ചെയ്യാന്‍. അപ്പോഴാണ് അടുത്തവിളി. വര്‍ണ്ണപ്പകിട്ടിലേക്ക്. അതും കഥ കേട്ടു. അഡ്വാന്‍സും വാങ്ങി. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോള്‍ ദിവ്യാഉണ്ണി നായിക.
പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ രാധയുടെ വേഷം. അതെന്തായാലും അഡ്വാന്‍സ് വാങ്ങുന്നതിനു മുന്‍പ് തന്നെ അറിഞ്ഞു ആ വേഷം ചെയ്യുന്നത് കാവ്യാമാധവനാണെന്ന്.
പിന്നീട് ജയരാജ് സാറിന്റെ ഒരു സിനിമ. ആ വേഷവും അന്നത്തെ നായികാനടി കൊണ്ടുപോയി. പിന്നെ ഇതൊരു തുടര്‍ക്കഥയായപ്പോള്‍ കിട്ടിയ വേഷങ്ങളിലേക്ക് എനിക്ക് ഒതുങ്ങേണ്ടിവന്നു. എനിക്ക് പ്രതീക്ഷിച്ചത് ഒന്നും നേടാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റു പലര്‍ക്കും പ്രതീക്ഷിക്കാത്തത് കിട്ടി. കഴിഞ്ഞ കാര്യങ്ങളെ അങ്ങനെ നോക്കിക്കാണാനാണ് എനിക്കിഷ്ടം.
എന്നെ ഒതുക്കിയവരെ, കൃത്യമായി ആരുടേയും പേരുകള്‍ പറയാന്‍ എനിക്കറിയില്ല. അന്നത്തെ നായികമാര്‍ക്കെല്ലാം പി.ആര്‍.ഒ. വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്ക് അതില്ലായിരുന്നു. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍മാരുമില്ല. കൃത്യമായി ഗൈഡ് ചെയ്യാന്‍ ആളില്ലാത്തതു കാരണം മോശം സിനിമകളില്‍വരെ എനിക്ക് അഭിനയിക്കേണ്ടിവന്നു.
പി.ആര്‍.ഒ. വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നവര്‍ സംവിധായകനെ സോപ്പിട്ട് എന്റെ വേഷങ്ങള്‍ തട്ടിയെടുത്തു. സിനിമയിലെ കള്ളത്തരങ്ങളും കാപട്യങ്ങളും അറിയാത്തതു കാരണം ഞാന്‍ സഹനടിയിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടു. എങ്കിലും എനിക്ക് ആരോടും പരാതിയില്ല. എന്റെ തലയില്‍ ചവിട്ടിയിട്ടാണെങ്കിലും അവര്‍ രക്ഷപ്പെടട്ടെ എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha