'കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും...' അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ സംഗീത സംവിധായകൻ രതീഷ് വേഗ

അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തെ വേദനയോടെ സംഗീത സംവിധായകൻ രതീഷ് വേഗ. ഫേസ്ബുക്ക് കുറിപ്പിലൂടെ ഹൃദയഭേദകമായ വാക്കുകൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം പനച്ചൂരാന് അദരാഞ്ജലികൾ അർപ്പിച്ചത്. രതീഷ് വേഗയുടെ ഹിറ്റുകളിൽ മുൻ നിരയിൽ നില്‍ക്കുന്നതും കരിയർ ബെസ്റ്റ് ആയി അദ്ദേഹം തന്നെ വിലയിരുത്തുകയും ചെയ്യുന്ന ‘നീയാം തണലിനു താഴെ’ എന്ന പാട്ടിന്റെ പിറവിയുടെ ഓർമകള്‍ അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
സമൂഹമാധ്യമ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
‘നീയാം തണലിന് താഴെ..
ഞാനിനി അലിയാം കനവുകളാൽ’
'കോക്ക്ടെയിൽ' എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളിൽ ഇടം നൽകുന്നത്.
'പനച്ചു' എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനിൽ പനച്ചൂരാൻ. അദ്ദേഹവുമായി എന്റെ ഓർമ്മകൾ ആദ്യമായി സംഗീതം നൽകിയ Cafelove എന്ന ആൽബത്തിലെ 'കിളിവാതിൽ മെല്ലെ' എന്ന ഗാനത്തിൽ നിന്നും തുടങ്ങുന്നു. പിന്നീട് 'കോക്ക്ടെയിൽ' എന്ന ഞാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രത്തിലേക്ക്.
ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി
കൊച്ചി എടശ്ശേരി മാൻഷൻ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന് ഞാൻ സ്വയം
വിലയിരുത്തുന്ന ഗാനം പിറന്നത്. 'നീയാം തണലിന് താഴെ' എന്ന വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് "ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന് വിലയിരുത്തപ്പെടേണ്ടത്"
ഈണങ്ങൾ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വരികളിലൂടെയാണ്.
കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും.
എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്.
ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha























