മണിച്ചേട്ടന്റെ വീടിനു മുകളില്‍ നിന്നും അദൃശ്യനായ ഒരാള്‍ നോക്കുന്നു.... ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്.... കാലില്‍ വീണ് ഞങ്ങള്‍ അപേക്ഷിക്കുകയാണ്! ജീവിക്കാന്‍ അനുവദിക്കണമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍
എക്കാലത്തും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കലാഭവന്‍ മണി. എന്നാലിപ്പോഴിതാ താരത്തെക്കുറിച്ച് നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ചിലത് മണിയേയും കുടുംബത്തേയും അപമാനിക്കുന്ന തരത്തിലുള്ളവയാണ്. ഇപ്പോള്‍ അത്തരത്തില്‍ വിഡിയോ ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.
ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകളിലൂടെ...
സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല. മണിച്ചേട്ടന്‍, ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിച്ചേട്ടന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷകള്‍ ലാംബെര്‍ട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകള്‍ ഇന്ന് ഇല്ല.
ഇവിടെ ഒരു കാരവാന്‍ കിടപ്പുണ്ട്. അത് തമിഴ്നാട് രജിസ്ട്രേഷന്‍ ആണ്. പ്രളയത്തില്‍ മുങ്ങിപ്പോയതിനാല്‍ അത് ഉപയോഗശൂന്യമായി. മറ്റ് കാര്യങ്ങള്‍ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചെയ്യാന്‍ സാധിക്കുക. അതിനപ്പുറത്തേയ്ക്ക് ആ വണ്ടിക്കുള്ളില്‍ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകര്‍ന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വിഡിയോകള്‍ കണ്ടു. ഈ അടുത്ത് വേറൊരു വിഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളില്‍ നിന്നും അദൃശ്യനായ ഒരാള്‍ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വിഡിയോ കണ്ടാല്‍ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത്.
എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചരണം നടത്തുകയാണ് ഇക്കൂട്ടര്‍. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ ചെയ്ത് അവരുടെ വിഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം. മണിച്ചേട്ടന്‍ നാടന്‍പാട്ടുകള്‍ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനില്‍ നിന്നാണെന്നൊക്കെ വ്ലോഗ് കണ്ടു. മണിച്ചേട്ടന്‍ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്.
ഞാനും മണിച്ചേട്ടനും തമ്മില്‍ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവില്‍ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാന്‍ പോയിട്ടില്ല. ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാന്‍ അസത്യം വിളമ്ബുകയാണ് ഇവര്‍. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാല്‍ അവര്‍ ഞങ്ങള്‍ക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാന്‍ വരുന്നുവര്‍ വരിക. പക്ഷേ അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്. കാലില്‍ വീണ് ഞങ്ങള്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ സത്യസന്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കൂ.
https://www.facebook.com/Malayalivartha