താരജാഡകളില്ലാത്ത മഹാനടൻ അരങ്ങൊഴിഞ്ഞിട്ട് പതിനൊന്ന് വർഷം തികയുന്നു ; അവസാന നിമിഷം വരെയും ആ രഹസ്യം ആരോടും പങ്കുവെക്കാതെ മനസ്സിൽ സൂക്ഷിച്ചു;ഒടുവിൽ മമ്മൂട്ടി ഓടിയെത്തി.......

ചലച്ചിത്ര മേഖലക്ക് എന്നും പകരം വെയ്ക്കാനാകാത്ത മുഖം. നർമം നിറഞ്ഞ വർത്തമാനം നന്മനിറഞ്ഞ ജീവിതത്തിലൂടെ മലയാളി മനസിനെ എന്നും ചിന്തിപ്പിക്കുകയും, ഔപചാരിതകളില്ലാതെ ജീവിക്കുകയും ചെയ്ത പ്രതിഭ ആയിരുന്നു കൊച്ചിൻ ഹനീഫ. മലയാള സിനിമക്കും മലയാളികളുടെ മനസ്സിലും നർമ്മത്തിൽ ചാലിച്ച ഒരുപിടി നല്ല സംഭാഷണങ്ങളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. നിഷ്കളങ്കമായ ഹാസ്യമായിരുന്നു എന്നും കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ ഹാസ്യ കഥാപാത്രങ്ങൾ പ്രേക്ഷകർക്കെന്നും പുതിയ അനുഭവങ്ങളായിരുന്നു നൽകിയത്. മലയാളികളുടെ അഭിമാനമായ ആ മഹാനടൻ വിടവാങ്ങീട്ട് ഇന്ന് പതിനൊന്ന് വർഷം തികയുന്നു.
എഴുപതുകളുടെ അവസാനത്തോടെകൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെ മലയാള സിനിമയിലേക്ക് പ്രവേശനം ചെയ്തു. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്ക് മാറിയപ്പോൾ മലയാള സിനിമയിലെ ഏറ്റവും നല്ലൊരു നടനെയാണ് കാണാൻ കഴിഞ്ഞത്. കിരീടത്തിലെ ഹൈദ്രോസ്, മന്നാര്‍ മത്തായിയിലെ എൽദോ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളി... ഈ കഥാപാത്രങ്ങളൊക്കെ മറക്കാനാകുമോ...കിരീടത്തിലെ ഹൈദ്രോസായിരുന്നു ആദ്യം ശ്രദ്‌ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിന് പുതിയമാനം നൽകുകയായിരുന്നു ഹൈദ്രോസ്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ വിവാദങ്ങളിലോ താര ജാഡകളിലോ ഉൾപ്പെടാത്ത നടനായിരുന്നു.
മൺമറഞ്ഞാലും കലയിലൂടെ ജീവിക്കുകയാണ് ഹനീഫ . മലയാളം, ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ ഹനീഫ അഭിനയിച്ചിട്ടുണ്ട്. കമലഹാസനോടൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ചർച്ചയ്ക്കും പ്രശംസയും ലഭിക്കുകയുണ്ടായി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങള്‍ക്കൊപ്പവും തമിഴിൽ രജിനികാന്ത്, വിജയ്, വിക്രം, അജിത്ത് എന്നിവരോടൊപ്പവും അദ്ദേഹം അഭിനയിക്കുകയുണ്ടായി.
കൂടാതെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോയും, പുലിവാല്‍ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും, ഒക്കെ കൊച്ചിന്‍ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.
2010 ൽ കരളിലെ ക്യാൻസറാണ് ഹനീഫയെ മരണത്തിലേക്ക് കൊണ്ടുപോയത്. ഹനീഫയുടെ കുടുംബത്തിന് ഇന്നും പിന്തുണ നൽകുന്നത് നടൻ ദിലീപാണ്. ഫാസിലയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. സഫ, മാർവ എന്നീ പേരുകളിൽ ഇരട്ടപെൺകുട്ടികളുമുണ്ട്. 45-ാം വയസ്സിലാണ് അദ്ദേഹം 19കാരിയായ ഫാസിലയെ വധുവാക്കിയത്. 1994-ൽ ആയിരുന്നു ഇവരുടെ വിവാഹം. പതിനാറ് വർഷം മാത്രമാണ് ഇവർക്ക് ഒരുമിച്ച് കഴിയാനായത്.ആറുമാസത്തോളം അദ്ദേഹം ആസുഖബാധിതനായിരുന്നു എന്നാൽ ഹനീഫ തന്റെ രോഗവിവരം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. തനിക്ക് ആരുടെയും കാരുണ്യവും സഹതാപവും വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്.
പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു. മമ്മൂട്ടി അഭിനയിച്ച വാത്സല്യം സിനിമക്ക് സംവിധാനകുപ്പായമണിഞ്ഞ് നമ്മെ വിസ്മയിപ്പിച്ചതുമാണ്. മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും തമ്മിൽ നല്ലൊരു ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെയാണ് കരളിന്റെ അസുഖം മൂര്‍ച്ഛിച്ച് 2010ന്റെ തുടക്കത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞ് കാണാന്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു. വിവാദങ്ങളില്ലാത്ത താര ജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്പുരാൻ അരങ്ങൊഴിഞ്ഞെങ്കിലും ഓരോ സിനിമയിലൂടെയും അദ്ദേഹം ജീവിക്കുന്നു.
https://www.facebook.com/Malayalivartha























