നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക ട്വിസ്റ്റ്! വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ ദിലീപിന് തിരിച്ചടി.. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക ട്വിസ്റ്റാണ് പുറത്ത് വരുന്നത്. വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹർജിയിൽ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി ഇന്നലെ വാദം കേട്ടത്. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ പറഞ്ഞത്. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച റിപ്പോർട്ടിൽ അന്വേഷണം നടത്താൻ വിചാരണ കോടതി തയ്യാറായില്ലെന്നും കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. തന്റെ ഹർജി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. രഹസ്യവാദം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടത്. കോടതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹത്തേയും വിന്യസിച്ചിരുന്നു. മുതിർന്ന അഭിഭാഷകർ മാത്രമായിരുന്നു കോടതിയിൽ പ്രവേശിച്ചത്. തുടർന്ന് വാദം കേട്ട ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം ആക്ഷേപം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന് വ്യാഴാഴ്ച വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്. നേരത്തേ രഹസ്യ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് വിഷമം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുൻ എം എൽ എ പിസി ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ദിലീപിനെ പൂട്ടണം എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് ഷോൺ അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ചില ഫോണുകും മെമ്മറി കാർഡുകളും ടാബും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. സ്ക്രീൻ ഷോട്ട് താനായിരിക്കാം അയച്ചത് എന്നാൽ വ്യാജ സ്ക്രീൻഷോട്ട് താൻ അല്ല ഉണ്ടാക്കിയത് എന്നാണ് ഷോൺ മാധ്യമങ്ങളോട് വിശദീകരിച്ചത്.
https://www.facebook.com/Malayalivartha

























