ഹയര്‍സെക്കന്ററി സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത് ആര്?

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റമെന്ന വ്യവസ്ഥ തത്കാലം മരവിപ്പിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ സമ്മര്‍ദ്ദഫലമായാണെന്ന് സൂചന.
അടുത്തിടെ പ്ലസ്ടു അഴിമതിക്കേസില്‍ മന്ത്രിയുടെ സ്റ്റാഫില്‍ നിന്നും പുറത്തായ സെക്രട്ടറിയേറ്റിലെ ഒരു അണ്ടര്‍സെക്രട്ടറിയുടെ ഭാര്യ കഴിഞ്ഞ 10 വര്‍ഷമായി പട്ടം ഗവ. ഹയര്‍സെക്കന്ററി മോഡല്‍ സ്‌കൂളില്‍ പ്ലസ് ടു അധ്യാപികയാണ്. കെ എസ് റ്റി എ സംസ്ഥാന സെക്രട്ടറിയുടെയും വിദ്യാഭ്യാസ സെക്രട്ടറിയുടെയും ബന്ധു കഴിഞ്ഞ 10 വര്‍ഷമായി എസ് എം വി സ്‌കൂളില്‍ അധ്യാപികയാണ്. വിദ്യഭ്യാസ മന്ത്രിയുടെ മറ്റൊരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഭാര്യ വഴുതയ്ക്കാട് കോട്ടന്‍ഹില്‍ സ്‌കൂളില്‍ 10 വര്‍ഷമായി പ്ലസ്ടു അധ്യാപികയാണ്.
വടക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്ന തിരുവിതാംകൂര്‍ മേഖലയിലുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ആശ്വാസം പകര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തിലായിരുന്നു ഉത്തരവിറക്കിയത്. ഉത്തരവ് പുറത്തിറങ്ങുന്നതിനു മുമ്പ് വിദ്യാഭ്യാസമന്ത്രിയുടെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ സമ്മര്‍ദ്ദം കാരണം ഉത്തരവ് മരവിപ്പിക്കാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു.
അതേസമയം 143/15 നമ്പറായി വിദ്യാഭ്യാസ വകുപ്പ് 2015 മെയ് 27 ന് പുറത്തിറക്കിയ ഒരു ഉത്തരവ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്ഥാനം വേണ്ടെന്ന് എഴുതി കൊടുത്ത അധ്യാപകര്‍ക്ക് പൊതു സ്ഥലം മാറ്റങ്ങളില്‍ പരിരക്ഷ ലഭിക്കുമെന്നതായിരുന്നു ഉത്തരവ്. അതായത് ജീവിതകാലം മുഴുവന്‍ ഇവര്‍ക്ക് സ്വദേശത്ത് ജോലി ചെയ്ത് ജീവിക്കാം എന്നര്‍ത്ഥം.
അതിനിടെ വിദ്യാഭ്യാസ വകുപ്പില്‍ പൊതുസ്ഥലം മാറ്റങ്ങള്‍ക്ക് ലേലം വിളിയാണെന്നും പരാതി ഉയരുന്നു. സ്ഥലം മാറ്റ ലേലങ്ങള്‍ മന്ത്രി അറിഞ്ഞു കൊണ്ടല്ല, പ്രാദേശിക മുസ്ലീം ലീഗ് നേതാക്കളാണ് കൈക്കൂലി കൊയ്ത്തിന് ചുക്കാന്‍ പിടിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























