കൊറോണ വൈറസ് ബാധിച്ചാൽ നശിക്കുന്നത് ശ്വാസകോശം മാത്രമല്ല; മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെ
കഴിഞ്ഞ ഏഴ് -എട്ടു മാസങ്ങളായി ലോകം കോവിഡ് 19 മഹാമാരി എന്ന മഹാ വിപത്തിനു മുന്നിൽ ഭയന്ന് വിറച്ചു നിൽക്കുകയാണ്...ഇടയ്ക്കിടെ മാറുന്ന ജനിത ഘടനയോടെ വൈറസ് ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ വിജയിച്ചു നിൽക്കുകയാണ്
ഓരോ ഘട്ടത്തിലും ആളുകളില്‍ വൈറസ് ബാധിക്കുന്ന രീതി വ്യത്യസ്‍തമായതിനാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളും ഓരോരുത്തരിലും ഓരോ വിധമാണ്. കൊവിഡ് ബാധയുണ്ടെന്ന് ഉറപ്പിക്കാന്‍ കൃത്യമായ ലക്ഷണം ഏതെന്ന് പോലും പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ . മാത്രമല്ല ലക്ഷണില്ലാതെയും രോഗികളുണ്ടാകുന്നു. മനുഷ്യശരീരത്തിലെ ഏതൊക്കെ ഭാഗത്തെയാണ് വൈറസ് ബാധിക്കുന്നതെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്.
പൊതുവെ കൊറോണ വൈറസ് ബാധ ശ്വസന സംബന്ധമായ രോഗമായാണ് കണക്കാക്കപ്പെടുന്നത്. ഇതേ കുടുംബത്തിലെ വൈറസ് പരത്തിയ സാര്‍സും ശ്വസന സംവിധാനത്തെയായിരുന്നു തകരാറിലാക്കിയിരുന്നത്. അതുകൊണ്ടാണ് സിവിയര്‍ അക്യൂട്ട് റസ്‍പിരേറ്ററി സിന്‍ഡ്രോം എന്ന പേര് നല്‍കിയത്. എന്നാല്‍ നോവല്‍ കൊറോണ വൈറസ് പരത്തുന്ന കൊവിഡ്-19 ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത് .
കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളില്‍ മറ്റു രോഗങ്ങള്‍ കൂടിയുള്ളവരാണ് മരിക്കാന്‍ സാധ്യത കൂടുതലെന്നാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. കൊവിഡ് മാത്രം മരണകാരണമാകുന്നില്ലെന്നും അവര്‍ പറയുന്നു. കൊവിഡ് ബാധ രൂക്ഷമാകുമ്പോള്‍ ശരീരത്തിലെ മറ്റ് രോഗങ്ങളും മൂര്‍ച്ഛിക്കുകയും ആളുകള്‍ മരിക്കുകയുമാണ് ചെയ്യുന്നത്.
കൊളംബിയ യൂണിവേഴ്‍സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്‍ററിലെ ഗവേഷകർ നടത്തിയ പഠനപ്രകാരം മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളെയും തകരാറിലാക്കാന്‍ ശേഷിയുള്ളതാണ് കൊറോണ വൈറസ് . .
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രികളിലൊന്നാണ് ഇര്‍വിങ് മെഡിക്കല്‍ സെന്‍റര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൃക്കകള്‍, കരള്‍, തലച്ചോറ്, നാഡീവ്യവസ്ഥ, തൊലി, ദഹന വ്യവസ്ഥ എന്നിവയെയെല്ലാം വൈറസ് തകരാറിലാക്കുമെന്നാണ് കണ്ടെത്തിയത്.
മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗത്തെയും കൊറോണ വൈറസ് ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തം കട്ടപിടിക്കാനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാനും വൈറസ് കാരണമാകും. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ചര്‍മം പൊഴിയുന്നതിനും വൈറസ് ബാധ കാരണമായേക്കും.
പനി, ചുമ തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്കൊപ്പം തലവേദന, ബുദ്ധിഭ്രമം, പേശീവേദന, വയറുവേദന എന്നിവയും പലരിലുമുണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് മരിക്കുന്ന വാര്‍ത്തകള്‍ ഏറെയുണ്ട്. കൊറോണ വൈറസിന് മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് അതിവേഗം കടന്നുകയറാനുള്ള കഴിവുണ്ട്.
മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് അവയുടെ ദേഹം നിറയെ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീൻ മുനകള്‍ (spike proteins) ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ഉപരിതലത്തിലെ ACE-2 എന്ന ACE2 എന്ന റിസപ്റ്ററുകളിലൂടെ മനുഷ്യ കോശത്തിനുള്ളില്‍ കടന്നുകൂടുന്നു. തുടർന്ന് വൈറസുകള്‍ അവയുടെ ജനിതകപദാര്‍ഥമായ ആര്‍എന്‍എ (RNA) യുടെ പുത്തന്‍ പതിപ്പുകളുണ്ടാക്കി പെറ്റുപെരുകുന്നു.
ഇതിന്‍റെ ഭാഗമായി ദഹനത്തിന് സഹായിക്കുന്ന പ്രോട്ടീനുകളായ സൈറ്റോകൈനിന്‍റെ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുന്നു. സൈറ്റോകൈന്‍ അമിതമായി ശരീരത്തിലുണ്ടാകുന്നതോടെ കോശങ്ങളും അവയങ്ങളും തതരാറിലാക്കുന്നു.
ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ തിരിച്ചറിയാന്‍ മനുഷ്യന്റെ ആര്‍ജ്ജിതരോഗ പ്രതിരോധശേഷിയ്ക്ക് കഴിവുണ്ട്. ഇങ്ങനെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി പ്രവര്‍ത്തനം തുടങ്ങാന്‍ പ്രേരകമാകുന്ന അന്യപദാര്‍ഥങ്ങളാണ് ആന്റിജനുകള്‍ (antigens). ഇവിടെ വൈറസാണ് ആന്റിജന്‍. ആന്റിജന്‍ ശരീരത്തില്‍ പ്രവേശിച്ചുവെന്നറിയുന്നതോടെ രോഗപ്രതിരോധ സംവിധാനം പലവിധ കോശങ്ങളുപയോഗിച്ച് പ്രത്യാക്രമണം ആരംഭിക്കുന്നു.
രക്തത്തിലെ ശ്വേതരക്താണുക്ക(WBC)ളാണ് പ്രധാന രോഗപ്രതിരോധ കോശങ്ങള്‍. സവിശേഷമായ ആന്റിജന്‍ പ്രസന്റിങ് കോശങ്ങള്‍ (Antigen-Presenting) വൈറസിനെ വിഴുങ്ങുകയും T-ഹെല്‍പ്പര്‍ കോശങ്ങളെ സജീവമാക്കുകയും ചെയ്യുന്നു. T-ഹെല്‍പ്പര്‍ കോശങ്ങളാണ് പ്രതിരോധത്തെ കൂടുതല്‍ പ്രതികരണങ്ങൾക്ക് പ്രാപ്തമാക്കുന്നത്.
B-കോശങ്ങള്‍ രോഗപ്രതിരോധ പ്രോട്ടീനുകള്‍ അഥവാ ആന്റിബോഡികള്‍ (Antibodies) ഉത്പാദിപ്പിച്ചു തുടങ്ങുന്നു. ആന്റിബോഡികളാണ് വൈറസുകള്‍ കോശങ്ങളില്‍ പ്രവേശിക്കാതെ തടയുന്നത്. സൈറ്റോറ്റോക്സിക് - T കോശങ്ങള്‍ വൈറസ് ബാധിച്ച കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. B, T മെമ്മറി കോശങ്ങള്‍ ദീര്‍ഘായുസ്സുള്ളവയാണ് (T, B memory cells). ഇവ മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ ശരീരത്തില്‍ റോന്തുചുറ്റുകയും സമാനമായ രോഗാണുവിനെതിരെ ഭാവിയില്‍ പ്രതിരോധം നല്‍കുകയും ചെയ്യും. ഈ പ്രതിരോധ ഓർമയാണ് വാക്‌സിനേഷന്റെ അടിസ്ഥാനതത്വം
ഇത് വളരെ അപൂര്‍വമായ വൈറസാണെന്നും അതിനാല്‍ ഇത് മനുഷ്യ ശരീരത്തില്‍ എന്തൊക്കെ തകരാറുകളാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ വേണമെന്നും ഇര്‍വിങ് മെഡിക്കല്‍ സെന്‍ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മഹേഷ് മാധവന്‍ പറയുന്നു.
https://www.facebook.com/Malayalivartha