30 വയസ്സിൽ താഴെ പ്രായമുള്ളവരിൽ ഉള്ളവരിൽ ഹൃദ്രോഗവും മരണവും കൂടുന്നു ..പഠന റിപ്പോർട്ടുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി
ആരോഗ്യ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. അതേസമയം, രാജ്യത്ത് കൂടുതല്‍ ഹൃദ്രോഗികളുള്ളതും ഹൃദ്രോഗ മരണങ്ങള്‍ കൂടുതല്‍ നടക്കുന്നതും കേരളത്തില്‍ തന്നെ ആണ് .
കേരളത്തില്‍ 30 വയസ്സിന് മുകളിലുള്ള 15 ശതമാനത്തിന് ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒന്നോ രണ്ടോ ശതമാനം മാത്രമാണ് . ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഹൃദ്രോഗികളാണ്. വികസിത രാജ്യങ്ങളേക്കാളും കൂടുതല്‍ വരുമിത്. പാശ്ചാത്യ രാജ്യങ്ങളില്‍ ശരാശരി 60 വയസ്സിലാണ് ഹൃദ്രോഗത്തിന്റെ തുടക്കമെങ്കില്‍ കേരളത്തിലത് 30 വയസ്സ് മുതലാണ്.
30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ടുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി
പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ മുപ്പത് വയസില്‍ താഴെയുള്ളവരില്‍ ഹൃദ്‌രോഗത്തിന് കാരണമാകുന്നതായാണ് ശ്രീചിത്ര പഠനത്തില്‍ കണ്ടെത്തിയത് . 1978 മുതല്‍ 2017 വരെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയില്‍ ഹൃദ്‌രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 92 ശതമാനവും പുരുഷന്മാരാണ്.
30 വയസ്സിന് താഴെയുള്ള ഹൃദ്‌രോഗികളില്‍ 64 ശതമാനവും പുകവിലക്കുന്നവരായിരുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നവര്‍ 88 ശതമാനമാണ്. മദ്യപാന ശീലം 21 ശതമാനം പേര്‍ക്കുണ്ടായിരുന്നു. ഇവരെല്ലാം പുരുഷന്മാരാണ്. പഠനത്തില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാല് ശതമാനം പേര്‍ക്ക് മാത്രമേ പ്രമേഹം ഉണ്ടായിരുന്നുള്ളൂവെന്നും പഠനത്തില്‍ വ്യക്തമായി.
ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായംകുറഞ്ഞ രോഗി 15 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നു. പാരമ്പര്യമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയുള്ള കുടുംബത്തിലെ അംഗമായിരുന്ന കുട്ടി നെഞ്ചുവേദനയോടെയാണ് ചികിത്സ തേടിയത്.
ആദ്യം രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി ആന്‍ജിയോഗ്രാം ചെയ്തതിന് ശേഷവും രോഗികളില്‍ 34 ശതമാനം പുകവലി തുടര്‍ന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവര്‍ 17 ശതമാനമാണ്. പകുതിയില്‍ അധികം പേരും വ്യായാമം ശീലമാക്കിയില്ല. 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ദീര്‍ഘകാല തുടര്‍ചികിത്സയില്‍ ബോധ്യമായി.
ഇവരില്‍ 41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല. മരുന്ന് കഴിക്കാതിരുന്നതിനുള്ള കാരണമായി കൂടുതല്‍ പേരും പറഞ്ഞത് ലക്ഷണങ്ങളുടെ അഭാവമാണ്. മരുന്നുകള്‍ ഉപയോഗിച്ച് രോഗം നിയന്ത്രിച്ച് നിര്‍ത്തിയിരുന്നവരില്‍ പകുതിയും മരുന്നുകള്‍ ഉപേക്ഷിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരായവരില്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നവര്‍ മൂന്നിലൊന്നില്‍ താഴെയായിരുന്നു.
5, 10, 15, 20 വര്‍ഷങ്ങളില്‍ രോഗത്തെ അതിജീവിച്ചവരുടെ നിരക്ക് യഥാക്രമം 84%, 70%,58%,52% എന്നിങ്ങനെയാണ്. ഹൃദയത്തിന്റെ ഇടതുവശത്തെ താഴെ അറയ്ക്കുണ്ടാകുന്ന തകരാറും ഒന്നിലധികം ധമനികളിലുണ്ടാകുന്ന തടസ്സവുമാണ് വര്‍ഷങ്ങള്‍ കഴിയുന്തോറും മരണകാരണമായി മാറുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
30 വയസ്സില്‍ താഴെ ഹൃദ്‌രോഗ ബാധിതരാകുന്നവരില്‍ 30 ശതമാനം 10 വര്‍ഷത്തിലും 48 ശതമാനം 20 വര്‍ഷത്തിലും മരണത്തിന് കീഴടങ്ങുന്നുവെന്നത് ആശങ്കാജനകമായ വസ്തുതയാണ്. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ നല്ലൊരു വിഭാഗം രോഗികളില്‍ ഹൃദയാഘാതവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ ഈ വിഭാഗത്തിലുള്ളവരില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് അപൂര്‍വ്വമായാണ്. ഹൃദയാഘാതത്തിന് ശരിയായ ചികിത്സ തേടാത്തതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും 30 വയസ്സില്‍ താഴെയുള്ള ഹൃദ്‌രോഗികളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ യുവാക്കള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
തെറ്റായ ജീവിത ശൈലിയും കേരളത്തിൽ ഹൃദ്രോഗ നിരക്ക് കൂടാൻ കാരണമായിട്ടുണ്ട് . 1960-70കളില്‍ കേരളത്തില്‍ 40 വയസ്സിന് മുമ്പ് ഹാര്‍ട്ട് അറ്റാക്ക് വളരെ അസാധാരണ സംഭവം ആയിരുന്നു . 1990 ആയപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷന്‍മാരുടെ സംഖ്യ 40 മടങ്ങായി വര്‍ധിച്ചു.ഇപ്പോൾ സംസ്ഥാനത്ത് 20 ശതമാനം ഹാര്‍ട്ട് അറ്റാക്കും 50 വയസ്സിന് താഴെയുള്ളവരിലാണ്. തെറ്റായ ജീവിത ശൈലിക്കും ഭക്ഷ്യശീലത്തിനും ഇതില്‍ മുഖ്യപങ്കുണ്ട്.
ഒട്ടേറെ പോഷക ഗുണങ്ങളുള്ളതും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നതുമായ പഴയകാല ഭക്ഷ്യരീതിയില്‍ നിന്ന് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് എല്ലാവരും മാറി പോയിരിക്കുന്നു. യുവാക്കളാണ് പ്രധാനമായും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ ഇരകൾ .
കൂടിയ അളവില്‍ എരിവ്, പുളി, മസാലകള്‍, ഉപ്പ്, രുചിവര്‍ധന വസ്തുക്കള്‍ എന്നിവ ചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്ത എണ്ണയില്‍ വീണ്ടും പൊരിക്കുന്നവ, കുപ്പിയിലും പാക്കറ്റുകളിലുമായി സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, മായം ചേര്‍ന്ന പാനീയങ്ങള്‍ എന്നിവ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു
ഇന്ത്യയില്‍, പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍ അമിത വണ്ണം വര്‍ധിച്ചു വരികയാണ്. അടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ രാജ്യത്തെ കുട്ടികളില്‍ 20 ശതമാനത്തോളം പേരും അമിത വണ്ണമുള്ളവരാണെന്ന് കണ്ടെത്തുകയുണ്ടായി. അമിത വണ്ണത്തിന്റെ തുടര്‍ച്ചയാണ് ബ്ലഡ് പ്രഷറും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയും.
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എണ്ണ, പഞ്ചസാര, ഉപ്പ്, മൈദ തുടങ്ങിയവയുടെ ഉപയോഗവും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുകയെന്നതാണ്. മദ്യപാനം, പുകവലി തുടങ്ങിയ ലഹരികളെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. മാനസിക സമ്മര്‍ദം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുക തുടങ്ങിയവയാണ് രോഗങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം.
https://www.facebook.com/Malayalivartha