ഇന്ത്യയിൽ അലസതയും മടിയും കൂടുതൽ സ്ത്രീകളിൽ; ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് ഇങ്ങനെ
അലസതയും മടിയും ആളുകളില്‍ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകത്തിലെ മൂന്നിലൊന്ന് പേരും, ഇന്ത്യയില്‍ ജനസംഖ്യയുടെ കുറഞ്ഞത് 34 ശതമാനമെങ്കിലും ആളുകളും നിഷ്‌ക്രിയരും ഉത്സാഹമില്ലാത്തവരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അലസത സ്ത്രീകളിലാണ് കൂടുതലെന്നാണ് പഠനം പറയുന്നത്. സ്ത്രീകളില്‍ 48 ശതമാനവും പുരുഷന്മാരില്‍ 22 ശതമാനവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ കുറവാണ്. മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
168 രാജ്യങ്ങളുടെ പട്ടികയില്‍ 117ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്ക്. ചുരുക്കിപ്പറഞ്ഞാല്‍ നിഷ്‌ക്രിയരായ രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യ മുന്നില്‍ തന്നെയുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്ക് നല്‍കുന്ന റാങ്കിംഗില്‍ ലോകാരോഗ്യ സംഘടന ഇന്ത്യക്ക് നല്‍കിയ റാങ്ക് ആശങ്കാജനകമാണ്. ഏറ്റവും ഊര്‍ജ്ജസ്വലതയോടെ നടക്കുന്ന ജനങ്ങള്‍ ഉഗാണ്ടയിലേതാണ്. ഉഗാണ്ടയിലെ ജനസംഖ്യയില്‍ കേവലം 5.5 ശതമാനം പേര്‍ മാത്രമാണ് ശാരീരിക അധ്വാനം പുലര്‍ത്താത്തത്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം കുവൈറ്റിനാണ്. 67 ശതമാനം ജനസംഖ്യയും യാതൊരു വ്യായാമവും ചെയ്യാത്തവരാണ്.
കുവൈറ്റ്, അമേരിക്കന്‍ സമോവ, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലെ പകുതിയോളം പേരും ആവശ്യത്തിന് വ്യായാമം ചെയ്യാത്തവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അലസത, മടി, ആവശ്യത്തിന് വ്യായായ്മയില്ലായ്മ തുടങ്ങിയവ പല തരത്തിലുള്ള രോഗങ്ങള്‍ക്കും, മാനസിക ആരോഗ്യത്തെയും, ജീവിത നിലവാരത്തെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സാമ്ബത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകള്‍ക്കിടയിലാണ് ഊര്‍ജസ്വലത ഇല്ലാത്തത്. ഇത് തീര്‍ത്തും നിരാശജനകം തന്നെ.
https://www.facebook.com/Malayalivartha