ജീവന്‍രക്ഷാ ഔഷധങ്ങളടക്കം മരുന്നുകളുടെ വില ഉയര്‍ത്താന്‍ നീക്കം
ജീവന്‍രക്ഷാ ഔഷധങ്ങളടക്കം മരുന്നുകളുടെ വില ഉയര്‍ത്താന്‍ ഔഷധ നിര്‍മാണ കമ്പനികള്‍ നീക്കം തുടങ്ങി. ജി.എസ്.ടിയുടെ വരവിനെത്തുടര്‍ന്ന് വില വര്‍ധിപ്പിച്ചതിനു പിന്നാലെ രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ പുതിയ നീക്കം. പുതുവര്‍ഷത്തോടെ മിക്ക മരുന്നുകളുടെയും വില ഗണ്യമായി വര്‍ധിപ്പിക്കാനാണ് ശ്രമം. മരുന്ന് നിര്‍മാണത്തിനുള്ള ഭൂരിഭാഗം അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് കൂടിയതിനാല്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാണെന്നാണ് കമ്പനികളുടെ നിലപാട്. ഇതുസംബന്ധിച്ച നിര്‍ദേശം മിക്ക കമ്പനികളും മരുന്ന് വ്യാപാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ജനുവരിയോടെ മരുന്നുകള്‍ക്ക് ചുരുങ്ങിയത് 1520 ശതമാനം വരെ വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ ദേശീയ മരുന്നുവില നിയന്ത്രണ സമിതി 850ഓളം മരുന്ന് വില നിയന്ത്രണപ്പട്ടികയില്‍പെടുത്തിയിട്ടുണ്ട്. വില വര്‍ധിപ്പിക്കാത്തതിനാല്‍ നിര്‍മാണച്ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് പട്ടികയിലുള്ള പല മരുന്നുകളുടെയും ഉല്‍പാദനം കുറക്കാനും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. വിപണിയില്‍ മരുന്നുക്ഷാമത്തിന് ഇത് വഴിയൊരുക്കും. പട്ടികയിലുള്ള ടെറ്റനസ് ടോക്‌സോയിഡിന്റെ (ടി.ടി) ഉല്‍പാദനം കമ്പനികള്‍ ഇങ്ങനെ വന്‍തോതില്‍ കുറച്ചിരിക്കുകയാണ്.
ചരക്കുസേവന നികുതി വന്നപ്പോള്‍ മരുന്ന് നികുതി ഒന്നര മുതല്‍ രണ്ടുശതമാനം വരെ കുറഞ്ഞ സാഹചര്യത്തില്‍ വില ആറുമുതല്‍ 13 ശതമാനം വരെ കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, നൂറോളം മരുന്നുകള്‍ക്ക് 10 ശതമാനം വരെ വില കൂട്ടുകയാണ് കമ്പനികള്‍ ചെയ്തത്. ജീവിത നിലവാര സൂചികക്കനുസരിച്ച് വില കൂട്ടാമെന്ന് വില നിയന്ത്രണ സമിതി മുന്നോട്ടുവെച്ച വ്യവസ്ഥ മറയാക്കിയായിരുന്നു കമ്പനികളുടെ നടപടി.
മരുന്ന് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി ലഭിക്കുന്നുണ്ടെങ്കിലും കമ്പനികള്‍ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതും വില കൂടാന്‍ കാരണമാണ്. പല മരുന്നുകള്‍ക്കും ഇപ്പോള്‍തന്നെ അമിതവില ഈടാക്കുന്നതായി പരാതിയുണ്ട്.
"
https://www.facebook.com/Malayalivartha