രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും ഇവരുടെ പ്രതിരോധ ശേഷി കൂടില്ല; വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ നിർദ്ദേശം, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നത്....
ലോകമെമ്പാടും കോറോണയെ പ്രതിരോധിക്കാൻ പോരാടുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതിനുപിന്നാലെ പുറത്തുവരുന്ന പല പഠനങ്ങളും കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നമ്മെ ഓർമിപ്പിക്കുകയാണ്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും ചില വിഭാഗക്കാരുടെ പ്രതിരോധ ശേഷി കൂടില്ലെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് അവയവം മാറ്റിവെച്ച ആളുകള്‍ക്ക് രണ്ട് ഡോസ് വാകസിന്‍ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കൂട്ടര്‍ വാക്സിനേഷന് ശേഷവും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിക്കുകയാണ്.
സുപ്രധാന അവയവങ്ങള്‍ മാറ്റിവെച്ചവരില്‍ മൊഡേണ, ഫൈസര്‍ വാക്സിനുകള്‍ സ്വീകരിച്ച 54 ശതമാനം ആളുകളില്‍ മാത്രമാണ് ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും തെളിയുകയുണ്ടായി. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. 'അവയവം സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്‍ മതിയായ പ്രതിരോധശേഷി ഉറപ്പ് നല്‍കുന്നുവെന്ന് കരുതരുത്' - എന്ന് ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ഡോറി സെഗേവ് പറയുകയുണ്ടായി.
ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകള്‍ പലപ്പോഴും മരുന്നുകള്‍ കഴിക്കേണ്ടിവരുന്നു. അത് പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനായാണ്. ഇത് രോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വഴി ഉണ്ടാവുന്ന ആന്‍റിബോഡികള്‍ നിര്‍മിക്കാനുള്ള കഴിവിനെ തടസപ്പെടുത്താൻ സാധ്യത ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അവയവമാറ്റം നടത്തിയ 658 പേരിൽ പഠനം നടത്തിയതിനുപിന്നാലെയാണ് ഇത്തരം നിഗമനത്തിൽ എത്തിച്ചേർന്നത്. ഇവരില്‍ ആര്‍ക്കും തന്നെ 2020 ഡിസംബര്‍ 16 മുതല്‍ മാര്‍ച്ച് 13 വരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 658 പേരില്‍ 98 പേര്‍ക്ക് (15 ശതമാനം) ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് 21 ദിവസങ്ങള്‍ക്ക് ശേഷം ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തു.
അതോടൊപ്പം തന്നെ രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച് 29 ദിവസത്തിന് ശേഷം 658ല്‍ 357 പേരില്‍ ആന്‍റിബോഡി കണ്ടെത്തുകയുണ്ടായി. അതായത് പഠനം മുൻനിർത്തി 54 ശതമാനമാണ് ഇത്. രണ്ട് ഡോസ് വാക്സിനുകളും പരിഗണിക്കുമ്പോള്‍ 658ല്‍ 301 പേര്‍ക്കും (46 ശതമാനം) ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേര്‍ക്ക് (39 ശതമാനം) രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്‍റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 'ഞങ്ങളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റ് രോഗികളും വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു' - എന്നും സര്‍വകലാശാലയിലെ സര്‍ജനായ ബ്രയാന്‍ ബോയര്സ്കി പറഞ്ഞു.
https://www.facebook.com/Malayalivartha