കോവിഡ് വ്യാപനം; കൂടുതൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നു; പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും വിലക്ക് ഏർപ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി.
കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാല്‍ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് തമിഴ്‌നാടും നിയന്ത്രണം കര്‍ക്കശമാക്കുന്നത്. ഇവിടെ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഒരാഴ്ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഈ കാലയളവില്‍ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രികളില്‍ പരിശോധന നടത്തണം.
വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. നെഗറ്റീവായാല്‍ മാത്രമെ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ കഴിയൂ. അല്ലാത്തവരെ ചികില്‍സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രത്യേക സാഹചര്യത്തില്‍ തമിഴ്‌നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കർശനമാക്കി.
വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ എത്തുന്നവർ ഇ-പാസും കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റും ചെക്പോസ്റ്റുകളില്‍ ഹാജരാക്കണം. ഇതറിയാതെ വാഹനങ്ങളിലെത്തുന്ന നിരവധി പേര്‍ നീലഗിരി ജില്ലാതിര്‍ത്തികളില്‍നിന്ന് മടങ്ങുന്നുണ്ട്.
പശ്ചിമ ബംഗാള്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha























