മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താത്തത്? സ്വർണ്ണം എവിടെ പോയി? അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്.
തൊണ്ടിമുതൽ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞാൽ ഇതിന്റെ പിന്നിലെ യഥാർത്ഥ ശക്തികളെ കണ്ടെത്താൻ കഴിയും. നിഗൂഢമായ ഒരു വൻ തട്ടിപ്പാണ് ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളത്. അത് പുറത്തു വരണമെങ്കിൽ തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര ആന്റിക്‌സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച വിവരങ്ങൾ എസ്ഐടിക്കു കൊടുത്ത മൊഴിയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ നിമിഷം വരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കാതെ അവരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണ്. വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെമ്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വെക്കാൻ സ്ഥലമില്ലെന്നായിരുന്നു ഇവരുടെ ന്യായീകരണം. നിയമസഭയ്ക്കകത്ത് വിഷയം ഉന്നയിച്ച ശേഷമാണ് അത് നിർത്തിവെച്ചത്. ഈ കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണ്ണക്കൊള്ള എന്ന് വ്യക്തമാണെന്ന് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ഹൈക്കോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളി കളയാനാവിനാവില്ല. കാരണം സ്വർണപാളി സംബന്ധിച്ച് വരുന്ന വിവരങ്ങൾ ഹൈക്കോടതി ഏറെ ഗൗരവത്തിലാണ് കാണുന്നത്.. ദേവസ്വം ബെഞ്ചിന്റെ അനുമതിയില്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ശബരിമലയിൽ എടുക്കരുതെന്നാണ് നിർദ്ദേശം. നേരത്തെ കുമ്മനം രാജശേഖരനും ഇതേ ആവശ്യവുമായി കേന്ദ്രത്തിന് മുന്നിലെത്തിയിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന്കുമ്മനം പറയുന്നത് വെറുതെയല്ല.
വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ബന്ധപ്പെട്ട എല്ലാവരും ദ്വാരപാലകർക്കു സ്വർണം പൂശി എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 2019 ശേഷം എന്ത് സംഭവിച്ചു എന്ന് വ്യക്തമാകണം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കമ്മീഷണറെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാത്തത് എന്താണെന്നും കുമ്മനം ചോദിച്ചു.
സർക്കാർ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നല്കണം. സംസ്ഥാനത്തിന് പുറത്തുള്ള ചില ഏജൻസികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ സിബിഐയ്‌ക്ക് മാത്രമേ ഇതെല്ലാം പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
ഇതേ ആവശ്യം ഉന്നയിച്ച് കുമ്മനം കേന്ദ്ര സർക്കാരിനെ സമീപിച്ചതായി മനസിലാക്കുന്നു. ദേശീയ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയിലെ കള്ളകടത്തിൽ ഇടപെടാൻ കേന്ദ്രത്തിന് സ്വമേധയാ സാധിക്കും. ശബരിമല മലയാളികൾ മാത്രം എത്തുന്ന ദേവാലയമല്ല. സ്വർണ മോഷണം അന്വേഷിക്കാൻ കേരളത്തിലെ പോലീസിന് കഴിയില്ല. കാരണം ശബരിമലയിൽ നിന്നും അടിച്ചു മാറ്റിയ സ്വർണം അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെത്തിയാണ് നിഷ്പ്രഭമാകുന്നത്. മദ്രാസിലാണ് സ്വർണത്തെ ജയറാം പൂജിച്ചത്. ഒരു സംസ്ഥാനത്ത് മാത്രം ഒതുക്കി നിർത്തി അന്വേഷിച്ചാൽ കള്ളം പുറത്തു വരില്ല. സി ബി ഐ അന്വേഷണം മാത്രമാണ് പോംവഴി.
യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാൻ വിജിലൻസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നിനും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
1998 ൽ വിജയ് മല്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞിരുന്നു. ആ സ്വർണം എവിടെ പോയി എന്നാണ് ചോദ്യം. എൻ. ഭാസ്കരൻ നായർ പ്രസിഡന്റും എം.വി.ജി.നമ്പൂതിരി അംഗവുമായ ദേവസ്വം ബോർഡിന്റെ കാലത്താണ് ശ്രീകോവിൽ സ്വർണം പൊതിയാൻ അനുമതി നൽകിയത്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഇതിനു വേണ്ടിവന്നു.
ശ്രീകോവിലിന്റെ മേൽക്കൂരയും ഇരുവശത്തെയും ഭിത്തികളും അയ്യപ്പ ചരിത്രം ആലേഖനം ചെയ്ത സ്വർണപ്പാളി ഉപയോഗിച്ചു പൊതിഞ്ഞു. കൂടാതെ ഭണ്ഡാരം, ശ്രീകോവിലിന്റെ മുകളിലുള്ള 3 താഴികക്കുടങ്ങൾ, കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവയുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയും സ്വർണം പൊതിഞ്ഞു. വിജയ് മല്യ പൊതിഞ്ഞ സ്വർണത്തിന്റെ കണക്ക് ദേവസ്വം രേഖകളിലുണ്ട്. അന്ന് ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി.
ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോൾ സ്വർണം പൂശി നൽകാൻ ദേവസ്വം ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് 2019 ൽ അനുമതി നൽകി. എ.പത്മകുമാർ പ്രസിഡന്റും കെ.പി.ശങ്കരദാസ്, എ.രാഘവൻ എന്നിവർ അംഗങ്ങളായ ബോർഡാണ് ഇതിന് അനുമതി നൽകിയത്. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വന്തമായി പൊളിച്ചു കൊണ്ടുപോകാൻ പറ്റില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ഇത് അഴിച്ച് നൽകിയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഇന്നത്തെ പ്രസിഡന്റ് പ്രശാന്ത് ദേവസ്വം മന്ത്രി വാസവനുമായി കൂടിയാലോചനകൾ നടത്തുന്നത് പോലെ എ. പത്മകുമാർ കടകംപള്ളി സുരേന്ദ്രനുമായി ഇക്കാര്യം ചർച്ച ചെയ്തു കാണണം. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി സുരേന്ദ്രനുമറിയാതെ ഏതായാലും സ്വർണപാളി അടിച്ചു മാറ്റാൻ കഴിയില്ല. വിജയ് മല്യ നൽകിയതു സ്വർണമായിരുന്നെങ്കിൽ 2019 ൽ പ്ലേറ്റിങ്ങിന് എങ്ങനെ ചെമ്പുപാളി നൽകാനാകും എന്ന ചോദ്യത്തിനാണ് പ്രസക്തി.
ദേവസ്വം വിജിലൻസിന്റെ അസാന്നിധ്യത്തിലാണ് പാളികൾ 2019 ൽ അഴിച്ചത്. ദേവസ്വം പ്രതിനിധിയില്ലാതെ സ്പോൺസറുടെ കൈവശം 14 പാളികൾ കൊടുത്തയച്ചു. 39 ദിവസത്തിനു ശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിച്ചത്. തങ്ങൾക്കു ലഭിച്ചത് ചെമ്പു പാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണു ചെയ്തതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
സ്വർണം പൊതിഞ്ഞ പാളികൾ അഴിച്ചപ്പോൾ രേഖകളിൽ കൃത്രിമം കാണിച്ചെന്നും യഥാർഥ പാളികൾ പുറത്തെത്തിച്ച് അവയുടെ പകർപ്പ് ചെമ്പിൽ പുതുതായി ഉണ്ടാക്കിയെന്നതുമടക്കം ആരോപണങ്ങളുയരുന്നുണ്ട്.
സ്വർണം പൂശുന്നതും പൊതിയുന്നതും ചെമ്പു പാളിയിലാണ്. വിജയ് മല്യ സ്വർണം പൊതിയുന്ന ജോലികൾ സന്നിധാനത്താണ് നടത്തിയത്. ഇതിനായി ശ്രീകോവിലിൽ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേൽക്കൂരയിലെ പലകയും നീക്കി. അതിനു ശേഷം പുതിയ തേക്കുപലക അടിച്ചുറപ്പിച്ച് മുകളിൽ പുതിയ ചെമ്പുപാളി തറച്ചു. അതിനു മുകളിൽ വേറെ ചെമ്പുപാളികളിൽ സ്വർണം പൊതിഞ്ഞത് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ചെന്നൈ മൈലാപ്പുർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികളാണ് ഇതിന്റെ പണി നിർവഹിച്ചത്
ഇത്തരം പ്രധാനപ്പെട്ട ജോലികൾ ശബരിമലയിൽ ഇരുന്നാണ് ചെയ്യേണ്ടത്. എന്നാൽ 2019 ലെ ബോർഡ് തോന്നിയ മട്ടിൽ സ്വർണം ശബരിമലയ്ക്ക് പുറത്തേക്ക് കൊടുത്തയച്ചു. ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള ഹൈക്കോടതി ദേവസ്വം ബെഞ്ചോ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജിയായ സ്പഷ്യൽ ഓഫിസറോ അറിഞ്ഞില്ല. സർക്കാർ അറിയാതെ ഇതു ചെയ്യുക സാധ്യമല്ല. വിജയ് മല്യ പണി നടത്തിയതു സന്നിധാനത്തു വച്ചായിട്ടും പിന്നീട് അറ്റകുറ്റപ്പണിക്ക് പുറത്തു കൊണ്ടുപോയത് എന്തുകൊണ്ടാണ്?
സൗജന്യ അറ്റകുറ്റപ്പണിക്ക് കരാർ വ്യവസ്ഥയുണ്ടെന്ന് സ്പോൺസർ അറിയിച്ചതിനെ തുടർന്നാണ് 2019 ൽ സ്വർണം പൂശാനെന്ന് രേഖാമൂലം ഉത്തരവിറക്കി പാളികൾ പുറത്തു കൊണ്ടു പോയത്. ഇതെല്ലാം കേവലമായ ന്യായവാദങ്ങൾ മാത്രമാണ്. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതു പോലെ പ്രവർത്തിച്ചുവെന്ന് സർക്കാർ സംവിധാനം പറയുന്നത് തന്നെ നാണക്കേടാണ്.
ശ്രീകോവിലിനു രൂപമാറ്റം വരും വിധമുള്ള വലിയ മാറ്റങ്ങൾ വരുത്തണമെങ്കിൽ ദേവപ്രശ്നം നടത്തണം. കൂടാതെ തന്ത്രിയുടെ അനുമതിയും വാങ്ങണം. ചെറിയ പണികളാണെങ്കിൽ തന്ത്രിയുടെ അനുമതി മാത്രം മതി. ഇതു സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ തന്ത്രിക്കു നൽകുന്ന ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകാറുള്ളത്. ഈ വാർത്തകളെല്ലാം പുറത്തുവരുമ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ ഭക്തന്മാർ ചതിക്കപ്പെടുന്നുവെന്നുവെന്നത് ഞെട്ടിക്കും.. മാത്രമല്ല, പ്രധാന ആരാധനാലയങ്ങളിൽ നടക്കുന്ന വമ്പൻ തട്ടിപ്പുകൾ ചെയ്യുന്നവർ കേസിൽ പെടുമെങ്കിലും കളങ്കപ്പെടുന്നത് ശബരിമല എന്ന സത്യമാണ്.
വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശിയ കാലത്തെ വ്യക്തമായ കണക്കുകൾ പ്രകാരം സ്വർണ്ണത്തിന്റെ അളവെത്ര എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കണം.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണ്ണം പൂശൽ ഇടപാടുകൾക്ക് കരാർ ലഭിക്കാൻ ആരാണ് സഹായിച്ചതെന്നും പുറത്തുവരണം. പോറ്റിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ഇതിന് നിയോഗിച്ചത് ആരുടെ തീരുമാനപ്രകാരമാണ്? ശബരിമലയിൽ മാത്രമാണോ ഇത്തരം കൃത്രിമങ്ങൾ എന്ന കാര്യത്തിലും അന്വേഷണം വേണ്ടതില്ലേ?
ആഗോളതലത്തിൽ അയ്യപ്പ-ശബരിമല സംരക്ഷണത്തിന് ‘സംരംഭകരെ’ വിളിച്ചുകൂട്ടിയ സർക്കാരിന് ക്ഷേത്രസ്വത്ത് കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടിന് കാരണക്കാരെ കണ്ടെത്താനുള്ള ബാധ്യതയുമുണ്ട്.
അതേസമയം ദേവസ്വം ബോർഡിനെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സമ്മർദ്ദത്തിലാക്കി. തനിക്ക് നൽകിയത് ചെമ്പ് പാളികളാണെന്നും മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അതിനു മുകളിൽ സ്വർണം ഉണ്ടെന്ന കാര‍്യം താൻ ഇപ്പോഴാണ് അറിയുന്നത്. സത‍്യമറിയാതെ വാർത്ത നൽകരുതെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു.
മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്‍പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്. പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് ആരാണെന്ന ചോദ്യം പ്രസക്തമാണ്. സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇങ്ങനെയൊരാൾക്ക് ശബരിമലയിലെത്തുക അസാധ്യമാണ്. ദേവസ്വം മന്ത്രിയുടെ അംഗീകാരവും നിർബന്ധമാണ്. പത്മകുമാറിലൂടെയാണ് അക്കാലത്ത് സി.പി. എം സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത്. അന്ന് പത്മകുമാർ വല്ലാത്ത ആശയ കുഴപ്പത്തിലായിരുന്നു. അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ടായിരുന്നില്ല. യുവതീ പ്രവേശന കാലത്ത് പത്മകുമാർ തന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും അതാരും ചെവിക്കൊണ്ടില്ല. ഒരു ഘട്ടത്തിൽ പത്മകുമാർ പിണറായിക്ക് അനഭിമതനാവുകയും ചെയ്തു. സംസ്ഥാന പോലീസോ വിജിലൻസോ അന്വേഷിച്ചാൽ ഒന്നും പുറത്തു വരികയില്ല. കാരണം ഉണ്ണികൃഷ്ണൻ പോറ്റി ആദരിച്ചവരിൽ എ.ഡി. ജി.പി. ശ്രീജിത്തുമുണ്ട്. പോറ്റിയുടെ സ്വാധീനത്തിന് ബലം കൂടുതലായതിനാൽ കേന്ദ്രാന്വേഷണം തന്നെയായിരിക്കും നല്ലത്. കേന്ദ്രത്തെ സംബന്ധിച്ചടത്തോളം ഇത് ഒരു സുവർണാവസരമാണ്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ നിർണായകമായ തിരഞ്ഞടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ബി.ജെ പിക്ക് അവസരം ലഭിക്കണമെങ്കിൽ ശബരിമല ആയുധമാകണം.
https://www.facebook.com/Malayalivartha



























