24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം

സി പി എമ്മിന്റെ ഗുണ്ട അർജുൻ ആയങ്കിയെ ഇരുട്ടി വെളുക്കും മുമ്പ് തട്ടി അകത്തുകയറ്റാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പരസ്യമായി ആയങ്കിയെ തള്ളി പറയുമ്പോഴും സി പി എമ്മിന്റെ ഗുഡ്സ് ബുക്കിലാണ് ആയങ്കിയുള്ളത്. അത് തന്നെയാണ് അയാളുടെ ധൈര്യവും. പി ജയരാജന്റെ വിശ്വസ്തനായിരുന്ന ആയങ്കി ഇപ്പോൾ സി പി എമ്മിലെ പല കണ്ണൂർ നേതാക്കളുടെയും ചക്കരയാണ്.
ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. ധൈര്യമുണ്ടെങ്കിൽ പിടിക്കാനായിരുന്നു ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്നു നിങ്ങള്‍ നോക്കിയാല്‍ മതി’’ – ഇതായിരുന്നു ചെന്നിത്തലയുടെ മറുപടി. ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കോതമംഗലം ഇൻസ്പെക്ടറെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർക്കാണ് അർജുന്റെ വെല്ലുവിളിയുണ്ടായത്. കീഴടങ്ങാമെന്ന് വ്യക്തമാക്കിയിട്ടും തന്റെ സുഹൃത്തുക്കളുടെ പിന്നാലെ പൊലീസ് പോയെന്ന് ആരോപിച്ചാണ് ആയങ്കിയുടെ വെല്ലുവിളി. ഒളിവിലിരിക്കുന്ന തന്നെ കഴിയുമെങ്കിൽ പിടിക്കാനും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അർജുൻ ആയങ്കി വെല്ലുവിളിച്ചിട്ടുണ്ട്. കോതമംഗലം ഇൻസ്പെക്ടർക്ക് എതിരായ ഭീഷണി അർജുൻ ആയങ്കി ആവർത്തിക്കുകയും ചെയ്തു. ഇതിന് ഇയാൾക്കെതിരെ മറ്റൊരു കേസ് എടുത്തു. അർജുൻ ആയങ്കിയുടെ വെല്ലുവിളി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ഊന്നുകൽ പൊലീസ് വ്യക്തമാക്കി.
കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അർജുൻ ആയങ്കി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിങ്കളാഴ്ച ഹർജി തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. കേസിന്റെ ഗൗരവവും അന്വേഷണം തുടക്ക ഘട്ടത്തിലാണ് എന്നതും കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ താൻ ഊന്നുകൽ സിഐക്ക് കീഴടങ്ങാമെന്ന് കാട്ടി മെസേജ് അയച്ചെന്ന് അർജുൻ ആയങ്കി സമൂഹ മാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. ഊന്നുകൽ സിഐക്ക് അയച്ച സന്ദേശമാണ് ഇതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. താൻ കീഴടങ്ങാമെന്ന് അറിയിച്ചിട്ടും തന്റെ സുഹൃത്തുക്കളുടെ പിന്നാലെ പൊലീസ് പോയി എന്നാണ് ആയങ്കിയുടെ ആരോപണം. ‘‘കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ അങ്ങ് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ, നീ എന്നെ വന്ന് പിടിക്ക്. നീ വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാൽ മതി. ഞാൻ ഏതായാലും ഹൈക്കോടതിയിൽ നിർത്തണം എന്ന് ഞാൻ വിചാരിച്ചതാ. ഞാൻ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. അതിനുമുമ്പേ നിനക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ, നീ പിടിക്ക്’’, ആയങ്കിയുടെ വെല്ലുവളി ഇങ്ങനെയാണ്.
ഇതിനു പുറമെ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയുള്ള ഭീഷണി ആവർത്തിക്കുകയും ചെയ്തു. അത് ഇങ്ങനെ: ‘‘എന്നെ വേറൊരു കേസിൽ, അനാവശ്യമായിട്ട് ഒരു കേസിൽ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലിൽ കിടത്തിയ ആള് നിന്റെ ആളായിരിക്കും. അപ്പോ അവന് കൊടുക്കേണ്ടത് കൊടുത്തിട്ടുമില്ല ഇതുവരെ. അത് സമയമാകുമ്പോൾ ഞാൻ കൊടുക്കും. അപ്പോ നിനക്ക് അത്രത്തോളം അവനോട് ആത്മാർത്ഥത ഉണ്ടായിട്ടാണ് നീ എന്നെ പിടിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കളുടെ ലൊക്കേഷനും എടുത്തിട്ട് അവരുടെ ഒക്കെ പോയി നിൽക്കുന്നുണ്ടെങ്കിൽ, നിന്നെക്കൊണ്ട് പിടിക്കാൻ പറ്റുമെങ്കിൽ നീ പിടിക്ക്’’.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്ന് കോതമംഗലത്ത് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍നിന്ന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒന്നിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്നായിരുന്നു പൊലീസ് ഭാഷ്യം.
എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അർജുൻ ആയങ്കി അടക്കമുള്ളവരുടെ വാദം. ഈ കേസിൽ 21 ദിവസം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു കോതമംഗലം ഇൻസ്പെക്ടറെ ആയങ്കി പരസ്യമായി ഭീഷണിപ്പെടുത്തിയത്.
ആയങ്കി ഇന്നും പി. ജയരാജന്റെ വിശ്വസ്തനാണ്. പി.ജെയുടെ ആരാധകരായ സി പി എം നേതാക്കൾ ഇന്നും കണ്ണൂരിലുണ്ട്. പിണറായിയെ പോലുള്ള ചില നേതാക്കൾ ഒഴിച്ച് ബാക്കിയുള്ള വരെല്ലാം ആയങ്കിയുടെ ആരാധകരാണ്. അവർക്ക് വേണ്ടി ആയങ്കി ജീവൻ കളയും. ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് ആയങ്കിയെ തെടാൻ പോലീസ് തയ്യാറായിട്ടില്ല.വലതുമുന്നണി ഭരിക്കുന്ന കാലത്തും ഒന്നും സംഭവിക്കുമായിരുന്നില്ല. എന്നാൽ കോതമംഗലം സി ഐയെ വെല്ലു വിളിച്ചതാണ് വിവാദമായത്. കേരളം ഇപ്പോഴും ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നായിരുന്നു ആയങ്കിയുടെ ചിന്ത. അതാണ് പോലീസിനെതിരെ ഇത്രയധികം തെറിവിളിച്ചത്.
https://www.facebook.com/Malayalivartha

























