വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും;ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.

തെറ്റ് ചെയ്തുവെന്നതിന്റെ പേരിൽ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാൻ' ഉത്തരവിടാൻ ഇത് സംഘപരിവാറിൻ്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ല.. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങേരിക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ ആവശ്യമെങ്കിൽ വെടിവെയ്ക്കാൻ ആഭ്യനന്തരവകുപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ആകാശ് തില്ലങ്കേരിയും പരസ്യ പോസ്റ്റുമായി എത്തിയിരിക്കുന്നത്.
അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും എന്നാൽ തെറ്റ് ചെയ്തുവെന്നതിന്റെ പേരിൽ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാൻ' ഉത്തരവിടാൻ ഇത് സംഘപരിവാറിൻ്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ല എന്നും ആകാശ് തില്ലങ്കേരി പറഞ്ഞു. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരുമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം.
'കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്. അവന്റെ ആ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോൾ അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല. അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്', ആകാശ് തില്ലങ്കേരി പറയുന്നു.
എന്നാൽ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ തന്നെയുണ്ടാകും', എന്നും ആകാശ് തില്ലങ്കേരി കുറിച്ചു.
ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക കരുത്തുണ്ടെന്നും പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ അർജുൻ ആയങ്കിയെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിരുന്നു. വേണമെങ്കിൽ അർജുൻ ആയങ്കിയെ വെടിവെച്ച് പിടികൂടാമെന്ന നിലയിൽ പൊലീസിന് നിർദ്ദേശം നൽകിയെന്ന വാർത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു. കോതമംഗലത്തെ വിവാഹപാർട്ടിക്കിടെ അറസ്റ്റുചെയ്ത് ജയിലിലടച്ച കേസിലായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. തനിക്കും സുഹൃത്തുക്കൾക്കുമെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നുമായിരുന്നു വെല്ലുവിളി. പിന്നാലെ ഒളിവിലിരുന്ന് അർജുൻ ആയങ്കി വെല്ലുവിളി തുടരുകയായിരുന്നു.
ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
ആദ്യമേ വ്യക്തമാക്കട്ടെ—ആർജ്ജുൻ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്... ഒരു കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്... ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമർശ്ശിക്കുമ്പോൾ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല...അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ... ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരിൽ ഒരു പൗരനെ "വെടിവെച്ചുകൊല്ലാൻ" ഉത്തരവിടാൻ ഇത് സംഘപരിവാർ ബുൾഡോസർ ഭരണമുള്ള UPയോ ബീഹാറോ അല്ല... ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോൺഗ്രസ്സ് കേരളത്തിൽ സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ ശ്രമിക്കുകയാണോ?
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്...ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല...
നിയമപരമായ തെറ്റുകൾക്ക് നിയമപരമായ ശിക്ഷ നൽകട്ടെ... അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ, ആ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ചെറുത്തുതോൽപ്പിക്കാൻ ഞങ്ങളും മുന്നിൽ തന്നെയുണ്ടാകും.. ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീർപ്പില്ല.. നിയമം ഏവർക്കും സമമാണ്..അതിൽ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റർ മിനിസ്റ്റർ...
https://www.facebook.com/Malayalivartha

























