രണ്ട് വർഷത്തിലേറെയായി കുവൈറ്റിൽ കുടുങ്ങിക്കിടന്ന നഴ്സുമാർക്ക് ഇനി ആശ്വസിക്കാം; സിവിൽ സർവ്വീസ് കമ്മീഷൻ റദ്ദ് ചെയ്ത നിയമനങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങി അധികൃതർ

കുവൈറ്റ് ആശുപത്രികളിലേക്കുള്ള നഴ്സ് നിയമനങ്ങൾ സിവിൽ സർവ്വീസ് കമ്മീഷൻ റദ്ദ് ചെയ്തതിനെത്തുടർന്ന് ജോലിയില്ലാതെ വലഞ്ഞ നഴ്സുമാർക്ക് ഇനി ആശ്വസിക്കാം. രണ്ട് വർഷത്തിലേറെയായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സുമാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട അധികൃതർ നൽകി. ഇത് സംബന്ധിച്ച കരാറിൽ കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഒപ്പുവെച്ചു.
റിക്രൂട്ട്മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താത്തതിന്റെയും ഭാഗമായാണ് ഇവരുടെ നിയമനം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ റദ്ദ് ചെയ്തത്. അതേസമയം കുവൈറ്റിലെ സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി ഇവരുടെ പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടാണ് പ്രശ്നപരിഹാരം ഉണ്ടായത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതില്‍ ഏറെ ആശ്വാസത്തിലാണ് നഴ്‌സുമാര്‍.
കുടുംബ വിസയിൽ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആദ്യ പടിയെന്നോണം ഇവരുടെ താമസ രേഖ പുതുക്കുന്നതിന് ഭാഗമായി ആരോഗ്യക്ഷമത പരിശോധനാ നടപടികൾ പൂർത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























