പ്രളയത്തിൽ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം; ഉറപ്പിന് പിന്നാലെ അനുകൂല നടപടിയുമായി കുവൈത്ത് ഭരണകൂടം

അതിശക്തമായ മഴയ്ക്കും പ്രളയത്തിനും ശേഷം കടുത്ത സമ്മർദ്ദത്തിലേർപ്പെട്ട കുവൈറ്റ് ജനത ഊര്‍ജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തി വന്നത്. ഓഫീസുകളും സ്കൂളുകളും അടച്ചിടേണ്ടി വന്ന വെള്ളപ്പൊക്കത്തില്‍ രാജ്യത്തെ ജനജീവിതം താറുമാറായിരുന്നു. നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗനം ഉറപ്പുനല്‍കിയതിന് പിന്നാലെ ഭരണകൂടം അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രളയ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഞായറാഴ്ച സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം നഷ്ടപരിഹാര ജനറൽ അതോറിറ്റിയുടെ ഷാമിയയിലെ ഓഫിസിലാണ് അപേക്ഷ സ്വീകരിക്കുകയെന്ന് സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.
തുടർച്ചയായി മൂന്ന് ദിവസം കൊണ്ട് 245 മില്ലീമീറ്റര്‍ മഴയാണ് കുവൈറ്റില്‍ പെയ്തിറങ്ങിയത്. ഇതിന് മുന്‍പ് 1997 ലാണ് 64.1 മില്ലീമീറ്റര്‍ മഴ ലഭിച്ചത്. അതേസമയം ശക്തമായ മഴ പെയ്ത ഒരു ദിവസം മാത്രം സഹായം തേടി 6,089 ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha

























