പ്രവാസികൾക്കും മാതൃ നാടിനും ഇത് അഭിമാന നിമിഷം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ പുനരാരംഭിക്കും; സൗദി എയർലൈൻസിന്റെ ആദ്യ സർവീസ് കോഴിക്കോട്ടേക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ വീണ്ടും തുടങ്ങും. പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിട നൽകി ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് കരിപ്പൂരില്‍ ആദ്യം ഇറങ്ങുക.
ജിദ്ദയിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയിൽനിന്ന് പ്രാദേശിക സമയം പുലർച്ചെ 3.15ന് പുറപ്പെട്ട് രാവിലെ 11.10 ന് കരിപ്പൂരിൽ എത്തും. ഉച്ചയ്ക്ക് 1.10ന് തിരിച്ചു പറക്കും. റിയാദ്– കോഴിക്കോട് വിമാനത്തിന്റെ ആദ്യ സർവീസ് ഡിസംബർ 6ന് ആണ്. റിയാദ് സമയം പുലർച്ചെ 4.05നു പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കരിപ്പൂരിലെത്തും.
ഇതിന് മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താനുള്ള ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍ ചേരും. വിമാനത്താവള നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ റവൺവേയുടെ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈൻസ് മുന്നോട്ടുവന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾക്ക് അനുമതി ലഭിച്ച സൗദി എയർലൈൻസ് ഇന്നലെയാണ് സമയപ്പട്ടിക പുറത്തുവിട്ടത്. ഡിസംബർ 5 മുതൽ 29 വരെയുള്ള ഷെഡ്യൂളുകളാണു പ്രഖ്യാപിച്ചത്. വലിയ വിമാനങ്ങളുടെ പട്ടികയിലുള്ള എയർ ബസ് 330–300 വിമാനം സർവീസിനെത്തിക്കും. ഇതിൽ 298 പേർക്ക് യാത്ര ചെയ്യാനാകും.
ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചു. തിങ്കള്‍, ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് സെക്ടറിലുമായാണ് തുടക്കത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























