സൗദിയില്‍ ശക്തമായ മഴ തുടരുന്നു; കനത്ത മഴയിൽ റോഡുകളും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ഞായറാഴ്ച്ച മുതൽ ശക്തി പ്രാപിച്ച കനത്ത മഴയിൽ ദമാം, അല്ഖോബാര്‍, ജുബൈല്‍ തുടങ്ങിയ മിക്ക പ്രാവശ്യകളും ദുരിതത്തിലാഴ്ന്നിരിക്കുകയാണ്. ഇടി മിന്നലോടു കൂടിയ ശക്തമായി പെയ്ത മഴയില്‍ റോഡുകളും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ ദമാമിലെ റോഡുകളില്‍ കനത്ത വെള്ളപ്പൊക്കമാണുണ്ടായത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എകസ്പ്രസ് ഹൈവേയുടെ അണ്ടര്‍ പാസുകളില്‍ ജലനിരപ്പുയര്‍ന്നതോടെ വാഹനങ്ങള്‍ മുങ്ങി. വെള്ളക്കെട്ടില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങാനും കഴിയാതായി. കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടുവെങ്കിലും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു .
സിവില്‍ ഡിഫന്‍സ്, അഗ്‌നി ശമനസേന, ബലദിയ, സുരക്ഷ വകുപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി. പലരും വാഹനങ്ങള്‍ വെള്ളക്കെട്ടുകളില്‍ ഉപേക്ഷിച്ച് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. റോഡിലെ വെള്ളം ടാങ്കറുകളിലേക്ക് വലിച്ചെടുത്ത് ഒഴിവാക്കി ക്കൊണ്ടിരുന്നെങ്കിലും മഴ തുടര്‍ന്നതോടെ പലപ്പോഴും ആ ശ്രമങ്ങളും വിഫലമായി. ശക്തമായ മഴയും ജലമൊഴുക്കും ഉണ്ടാകുമെന്ന് സിവില്‍ഡിഫന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു.
മഴ വിമാന സര്‍വീസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളക്കെട്ടില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ഒന്നിച്ച് ജാഗ്രതയോടെ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വെള്ളക്കെട്ടുകള്‍ മുറിച്ചുകടക്കാനോ വാഹനങ്ങളുമായി കടന്നുപോകാനോ ശ്രമിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അൽജൗഫ് പ്രവിശ്യയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ അധികൃതര്‍ രക്ഷിച്ചു. വിവിധ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ബായിർ ഗ്രാമത്തിൽനിന്നു 41 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 140 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടങ്ങളില്‍ നിന്ന് 1028 പേരെ അഭയകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























