കോളിളക്കമുണ്ടാക്കിയ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിൽ 225 കോടി രൂപ കോഴ വാങ്ങിയ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ ഇന്ത്യയിലെത്തിച്ചു
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസിൽ പ്രതിയായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിലെത്തിച്ചു. ദുബായില്‍ നിന്നാണ് മിഷേലിനെ ഡൽഹിയിലെത്തിച്ചത്. ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ദുബായ് നീതിന്യായ മന്ത്രാലയം ഉത്തരവിറക്കി. ദുബായിൽ തടവിലായിരുന്നു ക്രിസ്ത്യൻ മിഷേൽ.
യു.പി.എ ഭരണകാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടി രൂപയ്ക്ക് 12 വി. വി. ഐ. പി ഹെലികോപ്ടറുകൾ വാങ്ങിയതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് വിവാദം ഉയർന്നതും കേസ് അന്വേഷണം തുടങ്ങിയതും.
ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ദുബായിൽ താമസിക്കുകയായിരുന്ന മിഷേലിനെ ( 54) വിട്ടുകിട്ടാൻ ഇന്ത്യ കഴിഞ്ഞ വർഷം യു. എ. ഇ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇന്റർപോളും നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള ദുബായിലെ കീഴ്‌ക്കോടതി വിധി കഴിഞ്ഞ മാസം 19ന് പരമോന്നത കോടതി ശരിവച്ചിരുന്നു.
മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇൻറർപോളിൻറെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ അഗസ്റ്റ വെസ്റ്റലാൻഡുമായി ഇന്ത്യ ഒപ്പിട്ടത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ്.
https://www.facebook.com/Malayalivartha