അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടി യുഎഇ
യുഎയിൽ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുബായ് പോലീസ് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ. അതേസമയം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ പൊലീസ് പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കാനുള്ള കാമ്പയിന് തുടക്കം കുറിക്കവെയാണ് ദുബൈ പൊലീസിന്‍റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന 5000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയ വിവരം അറിയിച്ചത്. ടെലികോം സേവനദാതാവായ ഇത്തിസലാത്തിന്‍റെ സ്മാര്‍ട്ട് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഈ വര്‍ഷം മാത്രം 126 ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന് പുറത്തുള്ള യുവാക്കളാണ് പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍. വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രത എന്ന സന്ദേശവുമായി നടത്തുന്ന കാമ്പയിന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബുദല്ല് ഖലീഫ അല്‍ മറി തുടക്കം കുറിച്ചു. യു.എ.ഇ ജനതയുടെ ഉദാരമനസ്കത മുതലെടുത്ത് സാമ്പത്തിക സഹായം തേടിയാണ് പല തട്ടിപ്പുകളും അരങ്ങേറുന്നതെന്ന് പൊലീസ് പറഞ്ഞു.
2017 മുതല്‍ തന്നെ അയ്യായിരത്തോളം വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലായിരുന്നു.സോഷ്യല്‍മീഡിയ രംഗത്തെ അതികായരായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവരുടെ സഹകരണത്തോടെയാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനം ആവിഷ്‌ക്കരിച്ചിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നും ഇത്തിസലാത്ത് പോളിസീസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സറൗനി അറിയിച്ചു.
'ബിവെയര്‍ ഓഫ് ഫാള്‍സ് അക്കൗണ്ട്‌സ്' എന്നതാണ് ദുബൈ പോലീസിന്റെ പുതിയ ബോധവല്‍ക്കരണ പരിപാടി. സൈബര്‍ ക്രിമിനലുകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇരകളെ കണ്ടെത്തുന്ന രീതികളെ കുറിച്ചും ബോധവല്‍ക്കരണം നടക്കുന്നുണ്ട്. യുഎ ഇയിലെ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനാല്‍ രാജ്യം സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യസ്ഥാനമാണെന്നും അല്‍ ജല്ലാഫ് അറിയിച്ചു. ദുബായ് പൊലീസ് ഓരോ വര്‍ഷവും നൂറിലേറെ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ 128 ഉം 2016ല്‍ 292 ഉം 2017ല്‍ 133 ഉം ഈ വര്‍ഷം ഇതുവരെ 126 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha